പതിനഞ്ചോ ഇരുപതോ വർഷം പഴക്കമുള്ള വീടുകൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ തോന്നും. വീടിനകത്ത് കാറ്റും വെളിച്ചവും കുറവായിരിക്കും, അടുക്കളയും ബാത്റൂമുമൊക്കെ കുറച്ചുകൂടി സൗകര്യപ്രദമായിരുന്നെങ്കിൽ എന്നു തോന്നും. എന്നാൽ വീടിന് ബലക്കുറവോ മറ്റു ഗുരുതരപ്രശ്നങ്ങളോ ഉണ്ടായിരിക്കുകയുമില്ല. അതുകൊണ്ടുതന്നെ വീട് പൂർണമായി പൊളിച്ചുമാറ്റേണ്ടി വരുന്നില്ല. പകരം സൗകര്യങ്ങൾ വർധിപ്പിച്ച് പുതുക്കിപ്പണിയുന്നതാണ് ലാഭം.
തിരുവനന്തപുരം ആറ്റിങ്ങലിലുള്ള ബാബുവിന്റെയും ഗീതയുടെയും വീടിനും ബലക്കുറവായിരുന്നില്ല പ്രശ്നം. സൗകര്യങ്ങൾ വർധിപ്പിക്കാനാണ് 15 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിതത്. മാത്രമല്ല, വിവാഹം കഴിച്ച് പുതിയ ഒരു അംഗം എത്തുന്ന സമയം കൂടിയായതിനാൽ പുതുക്കിപ്പണിയൽ അത്യാവശ്യം കൂടിയായിരുന്നു. തിരുവനന്തപുരത്തെ അർബൻ ആന്റ്സ് സ്റ്റുഡിയോയെയാണ് പുതുക്കാൻ ഏൽപിച്ചത്.
കുറച്ചുഭാഗം പൊളിച്ചും കുറച്ചു മുറികൾ നിലനിർത്തിയുമാണ് വീട് പുതുക്കിയെടുത്തത്. പഴയ വീടിന്റെ പ്രധാന ന്യൂനത സ്വീകരണമുറി ചെറുതാണ് എന്നതായിരുന്നു. സിറ്റ്ഔട്ട് കൂട്ടിച്ചേർത്ത് സ്വീകരണമുറി വലുതാക്കി. കൂടാതെ, മുൻപ് ഡൈനിങ് ഏരിയയിൽ ഉണ്ടായിരുന്ന ഗോവണിയുടെ സ്ഥാനം സ്വീകരണമുറിയിലേക്കു മാറ്റുകയും ചെയ്തു. ഗോവണിയെ താങ്ങിനിർത്താൻ ഒരു പുതിയ ഭിത്തി പണിയേണ്ടിവന്നു. ലിവിങ് ഏരിയയുടെ മാറ്റു കൂട്ടുന്നതിൽ സിമന്റ് ഫിനിഷുള്ള ഈ ഭിത്തിക്ക് പ്രധാന റോളുണ്ട്.
സിറ്റ്ഔട്ട് പുതുതായി കൂട്ടിച്ചേർക്കുകയായിരുന്നു. ജീവിതശൈലിയിലെ വ്യത്യാസം സിറ്റ്ഔട്ടിന്റെ പ്രാധാന്യം കുറച്ചെന്ന് ആർക്കിടെക്ട് ടീം പറയുന്നു. ഇവിടെ പുതിയതായി നിർമിച്ച സിറ്റ്ഔട്ട്, ഇരുന്ന് പത്രം വായിക്കാനും വീട്ടുകാരുടെ പ്രധാന വിനോദമായ ഗാർഡനിങ്ങിനുമെല്ലാം സഹായകരമാകുന്ന വിധത്തിലാണ് നിർമിച്ചത്.
ഗോവണിയുടെ ചുവട്ടിലുണ്ടായിരുന്ന ഡൈനിങ് ഏരിയ, ഗോവണിയുടെ സ്ഥാനം മാറ്റിയതോടെ കുറച്ചുകൂടി വിശാലമായി. കൂടാതെ ഒരു പാറ്റിയോ കൂട്ടിച്ചേർത്തതിനാൽ വെളിച്ചം കൂടുതൽ കിട്ടിത്തുടങ്ങുകയും ചെയ്തു.
ഓപ്പൺ ആക്കിയതാണ് അടുക്കളയ്ക്കു സംഭവിച്ച ഏറ്റവും വലിയ മാറ്റം. ഭിത്തിക്കു പകരം ബ്രേക്ക്ഫാസ്റ്റ് ടേബിൾ വന്നു. അടുക്കളയിൽ കൗണ്ടർടോപ്പിന്റെ ഉയരം കുറവായിരുന്നു. ഡബ്ല്യുപിസി കൊണ്ടുള്ള കബോർഡുകൾക്കു മുകളിൽ പുതിയ കൗണ്ടർടോപ് സ്ഥാപിച്ചപ്പോൾ കുനിയാതെ പാകം ചെയ്യാനും പാത്രം കഴുകാനും സാധിച്ചു തുടങ്ങി.
നാല് കിടപ്പുമുറികളാണ്, രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലും. താഴത്തെയും മുകളിലെയും ഓരോ പഴയ കിടപ്പുമുറികൾ നിലനിർത്തി. പ്ലൈവുഡ് കൊണ്ടാണ് വാഡ്രോബുകൾ നിർമിച്ചത്.
തേക്കുകൊണ്ടാണ് ജനലും വാതിലും നിർമിച്ചിരിക്കുന്നത്. ലിന്റലിന് ഉയരം കുറവാണ് എന്നത് പഴയ വീടിന്റെ പ്രധാന പോരായ്മയായിരുന്നു. അതുകൊണ്ടുതന്നെ ഒരു കിടപ്പുമുറിയുടെ വാതിലിന് ഉയരം കുറവാണ്. 190 സെമീ മാത്രം. മറ്റു വാതിലുകൾ 210 സെമീ ഉയരത്തിൽ പുതുക്കിയെടുത്തു.
പുതുക്കിപ്പണിയുന്ന വീടുകളിൽ ഇലക്ട്രിക്കൽ/പ്ലമിങ് വർക്കുകൾക്ക് നല്ലൊരു തുക മാറ്റിവയ്ക്കേണ്ടിവരും. പുറമേക്ക് അപാകതകൾ ഒന്നും കണ്ടില്ലെങ്കിൽപോലും ഇലക്ട്രിക്കൽ വയറുകൾ മിക്കപ്പോഴും ഉറുമ്പരിച്ചോ ദ്രവിച്ചോ ഉള്ള അവസ്ഥയിലായിരിക്കും. ഇവിടെയും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും വയറുകളും സാനിറ്ററിവെയറും പൂർണമായി മാറ്റി. വാട്ടർ ഹീറ്റർ പോലെ പഴയ വീട്ടിൽ ഇല്ലാതിരുന്ന ചില സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
പഴയ വീട്ടിൽ മാർബിൾ ഫ്ലോറിങ് ആയിരുന്നു. കറയെല്ലാം പിടിച്ച് ഭംഗി നശിച്ച ഈ ഫ്ലോറിങ് പൂർണമായി മാറ്റി, പകരം വിട്രിഫൈഡ് ടൈൽ പതിച്ചു. മുകളിലെ നിലയിൽ പുറത്തെ ജാളിയോടു ചേരുന്ന വിധത്തിൽ ടെറാക്കോട്ട ടൈലും ഉപയോഗിച്ചിട്ടുണ്ട്.
Plot:16 cent Area: 2200 sqft
Owner: ജി. ബാബു & ടി. കെ. ഗീത
Location: ആറ്റിങ്കൽ, കൊല്ലം
Design: UrbanAnts Studio, തിരുവനന്തപുരം
Email: urbanantsstudio@ gmail.com