പുതിയൊരു വീടുവച്ച് ആദ്യത്തെ ഒന്നോ രണ്ടോ കൊല്ലം വൃത്തിയായി സൂക്ഷിക്കാൻ മിക്കവർക്കും താൽപര്യമൊക്കെ കാണും. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചു നിർമിച്ചതല്ലേ, കൂടാതെ പുതുമയും. എന്നാൽ, മറ്റൊരു കൂട്ടരുണ്ട്. വീട് ഭംഗിയായി വയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ. ഏതു കാലത്തും, എത്ര പഴയ വീടും ഭംഗിയായി കൊണ്ടുനടക്കാനുള്ള താൽപര്യവും പാടവവും അവർക്കുണ്ടാകും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് കപ്പാടുള്ള സ്കറിയ അലക്സാണ്ടറിന്റെയും റോഷ്മിയുടെയും വീടിന് 50 വർഷത്തിലേറെ പഴക്കമുണ്ടെന്നു പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. അത്ര ഭംഗിയായാണ് ഈ വീട് അവർ പരിപാലിക്കുന്നത്.
പരമ്പരാഗത കേരളീയ ശൈലിയിലുള്ള വീട് രണ്ടു വർഷം മുൻപ് ഒന്നു പുതുക്കിപ്പണിതിരുന്നു. മൈൻഡ്സ്കേപ് ആർക്കിടെക്ട്സിലെ ആർക്കിടെക്ട് എം. എം. ജോസും ടീമും വീടിന്റെ സ്വാഭാവിക ഭംഗി നിലനിർത്തിക്കൊണ്ടുതന്നെ ചില മുറികൾ കൂട്ടിച്ചേർക്കുകയായിരുന്നു.
ക്ലാസിക് വീടിന്റെ ഭംഗി
വെളുത്ത ഭിത്തിയും തടിയും തമ്മിലുള്ള ക്ലാസിക് കോംബിനേഷനാണ് വീടിന്റെ പ്രധാനഭംഗി. പുതുക്കിപ്പണിയലിന്റെ ഭാഗമായി കോമൺ ഏരിയയിലെ മൊസെയ്ക് പോളിഷ് ചെയ്ത് തിളക്കം കൂട്ടി. പൊടിയോ അഴുക്കോ കൂടാതെ, നന്നായി പരിപാലിക്കുക കൂടിയാകുമ്പോൾ സ്വർണത്തിനു സുഗന്ധം പോലെയായി.
സ്ഥിരതയാണ് ഈ ഭംഗിയുടെ രഹസ്യമെന്ന് ഒറ്റനോട്ടത്തിലേ മനസ്സിലാകും. അടുക്കും ചിട്ടയും പാലിക്കുന്നതിന്റെ എല്ലാ ലക്ഷണവും ഈ വീട്ടിൽ കാണാം. ഈ സ്ഥിരതയുടെ മുഴുവൻ ക്രെഡിറ്റും റോഷ്മിക്കു നൽകുന്നു മകൾ എലിസബത്ത്. ‘‘വീട് വൃത്തിയാക്കാൻ ഒരു സഹായിയുണ്ട്. വീടിനകം എല്ലാ ദിവസവും തൂക്കും. സ്ഥിരമായി പെരുമാറുന്ന സ്ഥലങ്ങൾ തുടയ്ക്കും. വീട് പൂർണമായും അടിച്ചു തുടയ്ക്കുന്നത് ആഴ്ചയിൽ ഒരിക്കലാണ്. മക്കളെല്ലാം മുതിർന്നതിനാൽ വൃത്തിയാക്കിയാൽ അതേപടി കിടക്കുകയും ചെയ്യും,’’ റോഷ്മി പറയുന്നു. എന്നാൽ എലിസബത്തിന്റെ കുട്ടിക്കുറുമ്പികൾ എത്തിയാൽ പിന്നെ കുറച്ചു ദിവസം വൃത്തിയേക്കാൾ പ്രാധാന്യം അവരുടെ ഇഷ്ടങ്ങൾക്കാണെന്ന് റോഷ്മി.
സെറാമിക്കിന്റെ സൗന്ദര്യം
സെറാമിക്കിനോട് പ്രത്യേകമൊരു താത്പര്യമുണ്ട് ഇവർക്കെന്ന് വീട്ടിലെത്തുന്ന ആർക്കും മനസ്സിലാകും. ഭിത്തിയിലെ അലങ്കാരങ്ങളിലായാലും ഫ്ലവർവേസ് ആയാലുമൊക്കെ സെറാമിക്കിന്റെയും ബ്ലൂപോട്ടറിയുടെയും സവിശേഷ സൗന്ദര്യം കാണാം. ഭിത്തിയിലെ സെറാമിക് പ്ലേറ്റുകൾ പലതും സ്കറിയ–റോഷ്മി ദമ്പതിമാരുടെ വിദേശയാത്രകളിൽ ശേഖരിച്ചവയാണ്.
വിശേഷാവസരങ്ങളിലേക്കും അതിഥികൾ വരുമ്പോഴേക്കുമൊക്കെയായി പ്രത്യേകം പാത്രങ്ങളും ക്രോക്കറിയും സൂക്ഷിക്കാറുണ്ടെന്ന് റോഷ്മി പറയുന്നു. നിത്യം വീട്ടിലെ ഉപയോഗത്തിന് മറ്റൊരു സെറ്റും കരുതി വച്ചിട്ടുണ്ട്. കർട്ടണും അപ്ഹോൾസ്റ്ററിയുമെല്ലാം ഇടയ്ക്കിടെ മാറ്റി വീടിന് പുതുമ നൽകാൻ ശ്രമിക്കാറുമുണ്ട്.
ആഘോഷങ്ങൾക്ക് അനുസരിച്ചും അപ്ഹോൾസ്റ്ററിയും ഫർണിഷിങ്ങുമെല്ലാം മാറ്റാറുണ്ട്. ഉദാഹരണത്തിന് ക്രിസ്മസിന് ഒരു മാസം മുൻപ് തന്നെ ഡെക്കർ ചെയ്യാൻ തുടങ്ങും. വീടു മുഴുവൻ ക്രിസ്മസ് തീമിൽ ആകും ന്യൂ ഇയർ കഴിയുംവരെ.
അകത്തേക്ക് വെളിച്ചവും കാറ്റും കയറുന്ന വിധത്തിൽ കർട്ടൺ ക്രമീകരിച്ചിരിക്കുന്നു. സ്വകാര്യതയുടെ പ്രശ്നമില്ലാത്ത മുറികളിൽ ജനാലയുടെ ഭംഗി മറയാത്ത വിധത്തിൽ പകുതിയാണ് കർട്ടൺ ഇട്ടിരിക്കുന്നത്. മാസത്തിൽ ഒന്ന് പഴയ കർട്ടൺ മാറ്റി പുതിയ സെറ്റ് ഇടുന്നത് വീടിന് പുതുമ തോന്നിക്കാനും സഹായിക്കും. എല്ലാം ഒരേ സെറ്റ് അല്ലെങ്കിൽ മാച്ചിങ് ആകണമെന്നു മാത്രം. കട്ടി കൂടിയ കർട്ടൺ പുറത്തുകൊടുത്ത് വൃത്തിയാക്കുകയാണ് പതിവ്. സാധാരണ ദിവസങ്ങളിൽ കർട്ടൺ വാക്വം ക്ലീൻ ചെയ്താൽ മതിയാകും.
വീട് പുതുക്കിപ്പണിതപ്പോഴും ഫർണിച്ചറിന് വലിയ മാറ്റമൊന്നും വരുത്തിയില്ല. പഴയ ആന്റിക് ടച്ച് ഉള്ള ഫർണിച്ചറും അകത്തളത്തിന്റെ ആഡംബരമാണ്.
അടുക്കള വളരെ വൃത്തിയായി സൂക്ഷിക്കുന്നതാണ് പ്രത്യേകം ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം.
കൂട്ടിന് കുടുംബം
ഇന്റീരിയറിന് ഇത്രയേറെ പുതുമ കൊടുക്കുന്നതിൽ റോഷ്മിക്കു കൂട്ട് മകൾ എലിസബത്ത് ആണ്. എലിസബത്തും കുടുംബവും യാത്ര പോകുമ്പോൾ ഹോം ഡെക്കർ ഐറ്റംസും ഫർണിഷിങ്ങുമെല്ലാം ആവശ്യത്തിനു ശേഖരിച്ച് വീട്ടിൽ എത്തിക്കും. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള മികച്ച കരകൗശലവസ്തുക്കളെല്ലാം എലിസബത്തിന്റെ സംഭാവനകളാണ്. ഏതു യാത്ര പോകുമ്പോഴും ഒഴിഞ്ഞ ഒരു പെട്ടി കൂടെ കാണുമെന്ന് എലിസബത്ത് പറയുന്നു. ഇന്റീരിയർ അലങ്കാരങ്ങളും ഫർണിഷിങ് ഉത്പന്നങ്ങളും കൊണ്ട് പെട്ടി നിറച്ചാണ് തിരിച്ചുവരവ്.വീടിന്റെ ക്ലാസിക് ശൈലിയോടു ചേരുന്ന ഉൽപന്നങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
വൃത്തിയാക്കാൻ ഏറ്റവും പ്രയാസമെന്തെന്നു ചോദിച്ചാൽ വീട്ടുകാർ ഒന്നടങ്കം പുറത്തേക്കു വിരൽ ചൂണ്ടും. വീടിനു ചുറ്റുമുള്ള വിശാലമായ മുറ്റവും ചെടികളും പലപ്പോഴും വീട്ടുകാരുടെ കൈപ്പിടിയിൽ ഒതുങ്ങില്ല. പേൾഗ്രാസിലെ കളയാണ് ഒരു പ്രധാനപ്രശ്നം.
കുടുംബാംഗങ്ങളെല്ലാം ഒരു മനസ്സോടെ പ്രവർത്തിക്കുന്നതാണ് വീടിന്റെ അഴകെന്നതിന് ഞാവള്ളി തറവാട് തെളിവ്.