‘ലാലേട്ടന്റെ അമ്മയല്ലേ, വരില്ലെന്നു പറയരുത്..; 27ാം വയസ്സില്‍ ദുൽഖറിന്റെയും അമ്മയായി’: നടി അഞ്ജലി നായരുടെ സിനിമാ കഥകള്‍ Anjali Nair: The Versatile Character Actress
Mail This Article
മലയാള സിനിമയില്‍ മികച്ച സ്വഭാവ നടിയായി തിളങ്ങിയ അഞ്ജലി നായര്‍ പങ്കുവച്ച സിനിമാ വിശേഷങ്ങള്‍...
ലാലേട്ടന്റെ അമ്മ വേഷമാണ് ക്ലിക്കായത് ?
പുലിമുരുകനിൽ മുരുകന്റെ കുട്ടിക്കാലത്താണ് അമ്മ വേഷം വരുന്നതെങ്കിലും ആളുകൾ മനസ്സിലേക്കെടുത്തത് ലാലേട്ടന്റെ അമ്മയായാണ്. ഒരു രസമുള്ള ഓർമയുണ്ട്. പുലിമുരുകന്റെ 100ാം വിജയദിവസത്തിനു കേക്ക് കട്ട് ചെയ്യുന്നു എന്നു പറഞ്ഞു തലശ്ശേരിയിൽ നിന്ന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിളിച്ചു. അത്രയും ദൂരം പറ്റില്ലെന്നു പറഞ്ഞപ്പോൾ അവരുടെ അപേക്ഷ, ലാലേട്ടന്റെ അമ്മയല്ലേ, വരില്ല എന്നു പറയരുത്...
ഒപ്പത്തിൽ ലാലേട്ടന്റെ അനിയത്തി വേഷമാണു ചെയ്തത്. വിവാഹത്തിനു മുൻപു ചേട്ടനു ദക്ഷിണ കൊടുത്ത ശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്നുണ്ട്. അതുകണ്ടു മൂന്നുമാസത്തോളം മിണ്ടാതിരുന്നവർ വരെയുണ്ട്. കമ്മട്ടിപ്പാടത്തിലെ ദുൽഖർ സൽമാന്റെ അമ്മവേഷവും രസമായിരുന്നു. മക്കളായി അഭിനയിക്കുന്ന മുത്തുമണിയും ദുൽഖറും അമ്മേ എന്നു വിളിച്ചു സംസാരിക്കുന്ന സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് 27 വയസ്സേ ഉള്ളൂ.
ഭാഗ്യനടി എന്ന പേരും സിനിമ തന്നല്ലോ ?
അഞ്ചു സുന്ദരികളും എബിസിഡിയുമൊക്കെ ആദ്യസീൻ തുടങ്ങിയത് എന്റെ മുഖത്തു നിന്നാണ്. അഞ്ജലിയെ വച്ച് ആദ്യ ഷോട്ട് എടുത്താൽ സിനിമ നന്നാകുമെന്ന് അതോടെ പറയാൻ തുടങ്ങി. ഞാനഭിനയിച്ച സിനിമകളിലെ അഭിനേതാക്കൾക്കു ദേശീയ അവാർഡും സംസ്ഥാന അവാർഡും കിട്ടിയതോടെ ആ പേര് ഉറച്ചു. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് എനിക്കും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടി. ആ വർഷം 16 സിനിമകളിൽ അഭിനയിച്ചു.
ദൃശ്യം ടു ആണോ അനിയത്തി ഇമേജ് പൊളിച്ചത് ?
അനിയത്തി, കൂട്ടുകാരി, ചേച്ചി വേഷങ്ങിലെ പാവം ലുക്ക് പൊളിച്ചത് ദൃശ്യം ടു ആണ്. ആ സിനിമ കണ്ടിട്ടാണ് തമിഴിൽ ചിത്തായിലേക്കു വിളിച്ചത്. അയൽക്കാരിയുടെ ലുക്കും ഡൾ മേക്കപ്പുമാണു രക്ഷയായത്. ചിത്തായിൽ ജോയിൻ ചെയ്ത ശേഷമാണു ഗർഭിണിയാണെന്ന് അറിഞ്ഞത്. വിവരം സംവിധായകനോടു പറയുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്ന്.
പക്ഷേ, സംഭവിച്ചതു തിരിച്ചാണ്. അവർ വളരെ സന്തോഷത്തോടെ ആ വാർത്ത കേട്ടു. എനിക്കു വേണ്ടി ചില സീനുകളൊക്കെ മാറ്റി. ഏഴു മാസമാകുന്നതു വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. വയർ കാമറയിൽ നിന്നു മറയ്ക്കാനായി ചില സീനുകളിൽ മുന്നിൽ കസേരയോ മറ്റേതെങ്കിലും കഥാപാത്രമോ ഉണ്ടാകും. ചിത്തായിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിക്കുള്ള ഫിലിം ഫെയർ അവാർഡും കിട്ടി.
തമിഴിൽ നായികയായി അല്ലേ തുടക്കം?
അച്ഛൻ ഗിരിധർ തൃപ്പൂണിത്തുറക്കാരനാണ്, അമ്മ ഉഷ കോഴിക്കോടുകാരിയും. ഞാനും സഹോദരൻ അജയും ഇരട്ടകളാണ്. കുട്ടിക്കാലം തൊട്ടേ ഡാൻസ് പഠിച്ചു. ബാലതാരമായാണ് സിനിമയിലെ തുടക്കം. മാനത്തെ വെള്ളിത്തേര്, ലാളനം, ബന്ധങ്ങൾ ബന്ധനങ്ങൾ... അങ്ങനെ കുറച്ച് സിനിമകൾ.
തൃപ്പൂണിത്തുറ എൻഎസ്എസ് കോളേജിലെ ഡിഗ്രി പഠനകാലത്താണ് മോഡലിങ് തുടങ്ങിയത്. നൂറോളം പരസ്യങ്ങളും മ്യൂസിക്കൽ ആൽബങ്ങളും ചെയ്തു. അതുവഴി തമിഴിൽ നായികയാകാൻ ഓഫർ വന്നു. ഉന്നയേ കാതലിപ്പേൻ എന്ന സിനിമയിലൂടെ നായികയായി. പിന്നെയും രണ്ടു സിനിമകളിൽ കൂടി നായികയായി.
ഇരട്ട സഹോദരൻ അജയ്‌യും സിനിമയിലുണ്ട്. ആടിലെ ഡ്യൂഡ് ഗ്യാങ്ങിലൊരാൾ അവനാണ്. അജയ്‌യുടെ ഭാര്യ സന്ധ്യയാണ് ആളൊരുക്കത്തിൽ ഇന്ദ്രൻസ് ചേട്ടന്റെ നായികയായത്.
(2025, ജനുവരി ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍)
