ആദ്യ സിനിമ, അച്ഛനൊപ്പം അഭിനയം. കല്യാണിയുടെ അനുഭവങ്ങളിലൂടെ Struggles and Auditions: The Real Path to a Film Debut
Mail This Article
നെപ്പോ കിഡ് ആയതു കൊണ്ടു സിനിമയിലേക്ക് എൻട്രി എ ളുപ്പമായിരുന്നോ?
നെപ്പോ കിഡ് ആയതു കൊണ്ട് സിനിമ വേഗം കിട്ടും എന്നു ചിന്തിക്കുന്നതൊക്കെ വെറുതെയാണ്. മൂന്നു വർഷം കാത്തിരുന്ന്, സ്ട്രഗിൾ ചെയ്തു കുറേയേറെ ഓഡിഷനുകൾ ചെയ്തിട്ടാണ് ഒടുവിൽ എന്റെ സിനിമ റിലീസിനൊരുങ്ങുന്നത്. സിനിമയിലിടം കിട്ടുന്നതു ഭാഗ്യം കൂടിയാണ്.
അച്ഛനുമമ്മയും ഉപദേശങ്ങളൊന്നും തന്നിട്ടില്ല. ഞാനിടയ്ക്ക് അങ്ങോട്ടു ചോദിക്കും. ‘‘ആദ്യം നീ അഭിനയിക്ക്.’’ എന്നായിരുന്നു മറുപടി. സ്ക്രിപ്റ്റ് കിട്ടുമ്പോൾ ആ കഥാപാത്രം എങ്ങനെ ചിന്തിക്കും എങ്ങനെ പെരുമാറും എന്നു ചിന്തിച്ചു സ്വയം അതായി മാറിയാൽ മതിയെന്നു മാത്രം പറഞ്ഞു. ബാക്കി അനുഭവങ്ങളിലൂടെ വരേണ്ട അറിവുകളാണെന്നും.
അച്ഛനും അമ്മയും അഭിനയിക്കുന്നതു കണ്ടല്ലേ ഞാൻ വളർന്നത്. ആ പാഷൻ എപ്പോഴുമുണ്ടായിരുന്നു. സിനിമ കാണുന്നതും അതു വല്ലാതെ ഉൾക്കൊണ്ട് ഇമോഷൻസ് എല്ലാം ഉള്ളിലേക്കെടുത്താണ്. അമ്മ പറയാറുണ്ട്, ‘‘സിനിമയെ സിനിമയായി അതിന്റെ ലാഘവത്തോടെ കാണൂ’’ എന്ന്.
അച്ഛനു വലിയ നിർബന്ധമായിരുന്നു ഞാൻ പഠിക്കണമെന്ന്. സിനിമ ഉള്ളിലുണ്ടെങ്കിലും അതിനു സമയമായില്ല, പഠിത്തമെല്ലാം കഴിഞ്ഞു മതിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ അതനുസരിച്ചു.
പാഷനുള്ള രംഗമാണ് കുക്കിങ്. ഫ്രഞ്ച് കുസീൻ പഠിക്കാൻ അങ്ങനെയാണു തീരുമാനിച്ചത്. എംബിഎ പോലെയുള്ള കോർപറേറ്റ് കോഴ്സുകൾ ചിന്തിക്കാനേ വയ്യായിരുന്നു. അങ്ങനെ ഞാൻ തന്നെ കണ്ടു പിടിച്ചു പോയി സർട്ടിഫൈഡായി തിരിച്ചെത്തിയതാണ്. ലണ്ടനിൽ വച്ച് ശരിക്കും ബോധം വന്നു, ഇതല്ല എന്റെ വഴിയെന്ന്.
ഒരു സിനിമയെങ്കിലും ചെയ്യണമെന്ന്. നമ്മൾ ശക്തമായ തീരുമാനമെടുത്താൽ ചുറ്റുപാടുകൾ മാറുമെന്ന് ആ സമയത്താണ് തിരിച്ചറിഞ്ഞത്. അച്ഛനോടാണ് ആദ്യം പറഞ്ഞത്. എന്റെ സന്തോഷം തിരിച്ചറിഞ്ഞ നിമിഷം തന്നെ അതു തുറന്നു പറയാനും എനിക്കു ധൈര്യമുണ്ടായി.
റമ്പാന്റെ ഓഡിഷനിൽ പങ്കെടുത്തിരുന്നു എന്നു കേട്ടിരുന്നു. അത് എന്തായി?
എന്തുപറ്റിയെന്ന് എനിക്കു ശരിക്കുമറിയില്ല. സാന്ദ്ര തോമസ് ചേച്ചിയാണ് എന്നോട് റമ്പാനെക്കുറിച്ച് ആദ്യം സംസാരിച്ചത്. ചെമ്പൻ വിനോദ് ഇങ്ങനെ സിനിമ ചെയ്യുന്നുണ്ട്. നോക്കൂ എന്നു പറഞ്ഞു. ചേട്ടനെ വിളിച്ചു സംസാരിച്ചു. ഓഡിഷനിലും പങ്കെടുത്തു. പ്രൊഡക്‌ഷനിലെ എന്തോ കാരണങ്ങൾ കൊണ്ടാണെന്നു തോന്നുന്നു ആ സിനിമ മുന്നോട്ടു പോയില്ല. എനിക്കതിനെക്കുറിച്ചു വലിയ ധാരണയുമില്ല.
അങ്ങനെയാണ് മധുവിധു എന്റെ ആദ്യ സിനിമയായത്. ഞാൻ പണ്ടു മുതലേ കുടുംബസിനിമകളുടെ ആളാണ്. മേലേപ്പറമ്പിൽ ആൺവീടൊക്കെപ്പോലെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, മുത്തശ്ശി അങ്ങനെ ഫുൾ പാക്കേജുള്ള സിനിമകൾ വലിയ ഇഷ്ടമാണ്. മധുവിധു അതുപോലൊരു സിനിമയാണ്.
അച്ഛൻ സായ്കുമാർ എന്റെ അച്ഛനായിത്തന്നെ ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതു തുടക്കത്തിലേ കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. കുറച്ചു ദിവസമേ അച്ഛൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ്ങിനിടയിൽ അച്ഛൻ എന്നെ നോക്കുകയോ അഭിപ്രായം പറയുകയോ ഒന്നും ചെയ്തിട്ടില്ല. ഞാനും അങ്ങനെ തന്നെ. കട്ട് വിളിച്ചാൽ ആ പരിസരത്തേ ഉണ്ടാകില്ല. ഇടയ്ക്ക് അപൂർവമായി മാത്രം ‘ഇങ്ങനെ ചെയ്തു നോക്ക്, ചിലപ്പോ നന്നാകും’ എന്നു സജഷൻ തരും.
