‘ആ സിനിമയിൽ അഭിനയിച്ചാൽ കൊല്ലുമെന്നായിരുന്നു ഭീഷണി’: വിശാഖ് നായർ പറയുന്നു Vishak Nair: From Engineering to Emergency
സൂറത്കൽ എൻഐടിയിൽ നിന്ന് എൻജിനീയറിങ് പാസ്സായി മെഴ്സിഡസ് ബെൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്താണു സിനിമ വിശാഖ് നായരെ വിളിച്ചത്.
‘ആനന്ദ’ത്തിലെ കുപ്പിയാകാൻ ജോലി രാജി വച്ചു ബാഗ് പാക്കുചെയ്യുമ്പോൾ വിശാഖ് അച്ഛനു വാക്കു കൊടുത്തു, ‘ഒരു വർഷം നോക്കാം, സിനിമ ശരിയായില്ലെങ്കിൽ തിരികെ വരാം.’
സിനിമയിലെ പത്തു വർഷത്തെ യാത്രയ്ക്കിടെ ഒരുപാട് അനുഭവങ്ങൾ തന്നെന്നു പറഞ്ഞാണു വിശാഖ് നായർ വനിതയോടു സംസാരിച്ചത്.
‘‘ജോലി വിട്ട് എംബിഎയ്ക്കു പോകാൻ നിന്ന സമയത്താണു തിയറ്റർ ഗ്രൂപ്പിൽ ആനന്ദം ഓഡിഷനെ കുറിച്ചുള്ള അറിയിപ്പു വന്നത്. സെലക്‌ഷൻ കിട്ടിയപ്പോൾ ഒരു വർഷത്തേക്കു നോക്കാമെന്നു വച്ചു.
ആനന്ദത്തിലെ ‘കുപ്പി’ പിടിവിട്ട കഥാപാത്രമാണ്. ആദ്യ സിനിമയിൽ എന്തു റോൾ കിട്ടിയാലും എക്സൈറ്റ്മെന്റോടെ അഭിനയിക്കുമല്ലോ. അതു കഴിഞ്ഞ് ആന അലറലോടലറൽ, ചെമ്പരത്തിപ്പൂ, ചങ്ക്സ് എന്നിങ്ങനെ കുറേ സിനിമകൾ. ചങ്ക്സ് മാത്രമാണ് ക്ലിക് ആയത്. ‘കരിയർ വിട്ടു വന്നത് ഇതിനാണോ ?’ എന്ന ചോദ്യം മനസ്സിലുയർന്നതോടെ ബ്രേക്കെടുക്കാൻ തീരുമാനിച്ചു. 2018 മുതൽ സിനിമ ചെയ്തില്ല.
ആ തീരുമാനം പ്രശ്നമായില്ലേ ?
അഭിനയത്തിൽ ബ്രേക്കെടുത്തെങ്കിലും സിനിമയുമായുള്ള ബന്ധം വിട്ടില്ല. ഞാനും സംവിധായകൻ ഗണേഷ് രാജും കൂടി മാഡ് ജീനിയസ് എന്ന പേരിൽ പ്രൊഡക്‌ഷൻ ഹൗസ് തുടങ്ങി. എഴുത്തിലേക്കും സംവിധാനത്തിലേക്കും തിരികെ വന്ന ആ കാലത്ത് വലിയ ബ്രാൻഡുകൾക്കു വേണ്ടി പരസ്യം ചെയ്തു.
കോവിഡ് കാലം വന്ന് എല്ലാവരും ബ്രേക്കിലായ സമയത്താണു മറ്റു ഭാഷകളിലേക്ക് ഓൺലൈൻ ഓഡിഷന് അവസരം കിട്ടിയത്. സബാഷ് മിത്തുവാണ് ആദ്യമഭിനയിച്ച ഹിന്ദി സിനിമ. പിന്നെ കങ്കണ റാവത്തിനൊപ്പം തേജസ്.
‘തേജസി’ലൂടെയാണോ ‘എമർജൻസി’യിലെത്തിയത് ?
തേജസിന്റെ ലൊക്കേഷനിൽ വച്ചാണു കങ്കണ റാവത്തിനെ ആദ്യമായി കണ്ടത്. മാസങ്ങളായി ഒരു കുഴിയിൽ പെട്ടു ജീവിക്കുന്ന റോ ഏജന്റിന്റെ വേഷമാണ്. അവിടെനിന്നു രക്ഷപ്പെട്ടോടുന്ന സീനിൽ ക്ഷീണവും കാലിനു പ്രയാസവുമൊക്കെ ഉള്ളതായി അഭിനയിക്കണം.
ആ ഫീൽ കിട്ടാനായി ഷൂവിനുള്ളിൽ ചെറിയ കല്ലുകൾ പെറുക്കിയിട്ടു. കിതയ്ക്കാനും ക്ഷീണിക്കാനും വേണ്ടി 50 പുഷ് അപ്പും എടുത്തു. ആ പരിശ്രമമാകും കങ്കണ സംവിധാനം ചെയ്ത ‘എമർജൻസി’യിൽ അവസരം തന്നത്. അടിയന്തിരാവസ്ഥ കാലത്തെ മലയാളികളുടെ വേഷമാകും എന്നാണു വിളി വന്നപ്പോൾ കരുതിയത്.
ലുക് ടെസ്റ്റിൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണെന്നറിഞ്ഞു ഞെട്ടി. കങ്കണ ഡിമാൻഡിങ് ആയ സംവിധായികയാണ്. വേണ്ട എക്സ്പ്രഷൻ കിട്ടും വരെ റീടേക് പോകും. ചില ടേക്കുകൾക്കു ശേഷം സ്നേഹത്തോടെ അടുത്തു വിളിച്ച് തിരുത്തുകൾ പറയും. ചില ടേക്കുകൾ കഴിഞ്ഞാൽ നന്നായി വഴക്കും പറയും. ഇന്ദിര– സഞ്ജയ് കെമിസ്ട്രി പോലെ അമ്മ– മകൻ ബന്ധം വർക്കായത് അവിടെയാകും.
വധഭീഷണിയും കേസുമൊക്കെ എങ്ങനെ നേരിട്ടു ?
എമർജൻസിയിൽ ഭിന്ദ്രൻ വാലയുടെ കഥാപാത്രം ചെയ്യുന്നു എന്ന മട്ടിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. അതോടെ ഇൻസ്റ്റഗ്രാമിലൂടെ ആയിരക്കണക്കിനു പ്രൊഫൈലുകളിൽ നിന്നു വധഭീഷണി വരാൻ തുടങ്ങി. തോക്കു പിടിച്ചുനിൽക്കുന്ന ഫോട്ടോയാണു മിക്കവരുടെയും പ്രൊഫൈൽ ചിത്രം.
മുംബൈയിൽ കാലുകുത്തിയാൽ തട്ടിക്കളയും, കുടുംബത്തെ ഇല്ലായ്മപ്പെടുത്തും എന്നൊക്കെ ഭീഷണി തുടർന്നപ്പോൾ കേസു കൊടുത്തു. പ്രശ്നം വഷളാകുമെന്നു കണ്ടു സിനിമാ ടീം തന്നെ പ്രസ്താവനയുമിറക്കി. സഞ്ജയ് ഗാന്ധിയുടെ ലുക്കിലുള്ള കാരക്ടർ പോസ്റ്ററും റിലീസ് ചെയ്തു. പിന്നെയാണു ഭീഷണികൾ അവസാനിച്ചത്.
സിനിമയിലെ വയലൻസും പൊളിറ്റിക്സുമൊക്കെ ആ ളുകളെ അത്രമാത്രം സ്വാധീനിക്കുമോ ?
പണ്ടു ജെയിംസ് ബോണ്ട് സിനിമകൾ കണ്ടാൽ ഞാൻ രണ്ടു ദിവസം ജെയിംസ് ബോണ്ടായി നടക്കുമായിരുന്നു. ആ സ്വാധീനം ചെറുതല്ല.
വയലൻസും പൊളിറ്റിക്സുമൊക്കെ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെങ്കിൽ മോശമായി തന്നെ ആളുകളെ സ്വാധീനിക്കും, അതിൽ തർക്കമില്ല. ഇത്തരം കാര്യങ്ങൾ ഗ്ലോറിഫൈ ചെയ്തുകാണിക്കുന്നതു തെറ്റാണ്.