പ്രത്യുഷയുടെ മരണം കൊലപാതകമല്ല! 23 വർഷത്തെ നിയമ പോരാട്ടം അവസാനിച്ചു, അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി Supreme Court Upholds Suicide Ruling in Pratyusha Case
Mail This Article
തെലുങ്ക് നടി പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ ശരിവച്ച് സുപ്രീം കോടതി. ബലാത്സംഗം, കൊലപാതകം എന്നീ ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു. 2002-ൽ നടന്ന ഈ സംഭവത്തിൽ23 വർഷങ്ങൾക്ക് ശേഷമാണ് അന്തിമ വിധി പ്രസ്താവിച്ചത്.
ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണമായത് വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതിയും പ്രത്യുഷയുടെ അന്നത്തെ കാമുകനുമായിരുന്ന ഗുഡിപള്ളി സിദ്ധാർത്ഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു.
ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർത്ഥ് നൽകിയ അപ്പീലും, മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി. നാലാഴ്ചയ്ക്കുള്ളിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സിദ്ധാർത്ഥിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട ഈ വിവാദ നിയമപോരാട്ടത്തിന് വിരാമമായിരിക്കുകയാണ്.
2002 ഫെബ്രുവരി 23-നാണ് പ്രത്യുഷയെയും സിദ്ധാർത്ഥിനെയും വിഷം കഴിച്ച നിലയിൽ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു സിദ്ധാർത്ഥിന്റെ വാദം. ചികിത്സയിലിരിക്കെ പ്രത്യുഷ മരണപ്പെട്ടെങ്കിലും സിദ്ധാർത്ഥ് രക്ഷപ്പെട്ടു. എന്നാൽ തന്റെ മകളെ സിദ്ധാർത്ഥും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു കൊന്നതാണെന്നും അന്നത്തെ രാഷ്ട്രീയ ഉന്നതരുടെ മക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും സരോജിനി ദേവി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളിൽ ഉറച്ചുനിന്നായിരുന്നു അവർ ഇത്രയും കാലം കോടതികളിൽ നിയമയുദ്ധം നടത്തിയത്.
1988ൽ തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിന്റെ ഒപ്പം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രത്യുഷ. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അവർ സജീവമായി. അഞ്ചു വർഷങ്ങൾ കൊണ്ട് പ്രത്യുഷ 12 സിനിമകളിൽ അഭിനയിച്ചു.