ദർശൻ ജയിലിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു ? താരം അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി Wife Seeks Special Permission for Darshan's Marriage Anniversary
Mail This Article
കൊലക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം. ഞായറാഴ്ച രാത്രിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡിജിപി അലോക് കുമാർ അറിയിച്ചു.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് തന്റെ ആരാധകനായ രേണുക സ്വാമിയെ തട്ടിക്കൊണ്ടു പോയി ദർശൻ കൊലപ്പെടുത്തിയത്. 2024 ജൂണിൽ താരം അറസ്റ്റിലായി. രണ്ടാം പ്രതിയായ ദർശനും മറ്റ് പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കി. ദർശൻ ജാമ്യം തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഹർജി കോടതി തള്ളി. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരു വർഷം കൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം.
അതേസമയം ദർശൻ അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അടുത്ത ഒരു വർഷം ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ദർശൻ കടുത്ത നിരാശയിലായതത്രേ. 2003 മെയ് 19 നാണ് ദർശനും വിജയലക്ഷ്മിയും വിവാഹിതരായത്. വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ ദമ്പതികൾ ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. വിവാഹ വാർഷികം ആഘോഷിക്കാൻ അനുവാദം തേടി വിജയലക്ഷ്മി ഡിജിപി അലോക് കുമാറിന് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെ അധികൃതർ അന്തിമ തീരുമാനം എടുത്തിട്ടില്ല.