അമ്പടാ, ‘എമ്പുരാനി’ലും!! പിടികിട്ടാപ്പുള്ളി സിനിമാനടന് 12 വർഷത്തിനു ശേഷം പിടിയിൽ: ശിക്ഷിക്കപ്പെട്ടത് കൊലക്കേസിൽ Fugitive Actor with 12-Year Past Caught
Mail This Article
സിനിമാനടനായ പിടികിട്ടാപ്പുള്ളി 12 വർഷത്തിനു ശേഷം പിടിയിൽ. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദിയാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 53 വയസ്സുകാരനായ ഇയാൾ ബോളിവുഡിലും മലയാളത്തിലുമുൾപ്പടെ ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചു. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണിയാൾ.
2005-ൽ, ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്ന്, നറോഡയിൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് മോദി ശിക്ഷിക്കപ്പെട്ടത്. 2008 ഓഗസ്റ്റ് 27-ന് ഹേമന്തിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മഹെസാണ ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലായിയിൽ ഗുജറാത്ത് ഹൈക്കോടതി മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ കാലാവധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദിയെന്ന് പേരു മാറ്റി. ബോളിവുഡിൽ കയറിപ്പറ്റി. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ പുറത്തിറങ്ങാനുള്ള ലഹോർ 1947 തുടങ്ങിയ സിനിമകളിലും ഗുജറാത്തി സിനിമകളിലും യുഗപുരുഷ്, ഗാന്ധി വിരുദ്ധ് ഗോഡ്‌സെ തുടങ്ങിയ നാടകങ്ങളിലും ചില പരമ്പരകളിലും വേഷമിട്ടു. മലയാളചിത്രമായ എമ്പുരാനിലും ഹേമന്ത് മോദി വേഷമിട്ടതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
നടനെന്ന നിലയിൽ ഹേമന്ത് പലവട്ടം അഹമ്മദാബാദിലെത്തിയെങ്കിലും പോലീസിന് മനസ്സിലായില്ല. പ്രതി തന്റെ വീട്ടിലെത്തിയെന്ന സൂചനയെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് വല വീശിയത്. അറസ്റ്റിലായപ്പോളും പോലീസിന് ആളു മാറിയെന്ന് അവകാശപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഹേമന്ത് മോദിയെ മഹെസാണ ജയിലിലേക്ക് കൈമാറും.