ബോളിവുഡ് താരം സുസ്മിത സെന്നും ബിസിനസ്സുകാരനായ ലളിത് മോദിയും തമ്മില്‍ പ്രണയത്തിലായത് വലിയ ചർച്ചയായിരുന്നു. 2022 - ലാണ് സുസ്മിതയുമായുള്ള പ്രണയം ലളിത് മോദി സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യമാക്കിയത്. അതോടെ നടിക്കെതിരെ സാമൂഹികമാധ്യമത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമ്പത്ത് തേടിപ്പോകുന്നയാളാണെന്ന അര്‍ഥം വരുന്ന ‘ഗോള്‍ഡ് ഡിഗര്‍’ എന്ന പേരാണ് പലരും സുസ്മിതയെ വിളിച്ചത്. കുറച്ചു നാളുകള്‍ക്കു ശേഷം ആ ബന്ധം വേര്‍പിരിഞ്ഞു.
ഇപ്പോഴിതാ, തങ്ങളുടെ ബന്ധം ഒരിക്കലും സമ്പത്തിന് വേണ്ടിയായിരുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലളിത് മോദി. സുസ്മിത ഗോള്‍ഡ് ഡിഗറല്ല മറിച്ച് താന്‍ ഡയമണ്ട് ഡിഗറാണെന്നാണ് ലളിത് മോദി പറഞ്ഞത്. സുസ്മിത സ്വയം ജീവിതം കെട്ടിപ്പടുത്ത സമ്പന്നയായ സ്ത്രീയാണെന്നും അവര്‍ ഒരിക്കലും പണം തേടി പോയിട്ടില്ലെന്നും ഹ്യൂമന്‍സ് ഓഫ് ബോംബെയോട് സംസാരിക്കവേ ലളിത് മോദി പറഞ്ഞു.
‘ആരില്‍ നിന്നും ഒന്നും സ്വീകരിക്കുന്നയാളല്ല സുസ്മിത. അതുകൊണ്ടുതന്നെ സുസ്മിതയെ ഗോള്‍ഡ് ഡിഗറെന്നു വിളിക്കുന്നത് തെറ്റാണ്. അവര്‍ വളരെ സമ്പന്നയായ സ്ത്രീയാണ്. സാമൂഹികമാധ്യമത്തില്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച പോസ്റ്റ് സുസ്മിതയ്ക്ക് മുമ്പില്‍ വച്ചുതന്നെയാണ് പങ്കു വച്ചത്. അതിമനോഹരമായ പ്രണയമായിരുന്നു ഞങ്ങളുടേത്. അതില്‍ ഒരു മിനിറ്റ് പോലും ഖേദം തോന്നുന്നില്ല. ഇന്നത്തെ ഞാന്‍ ആയി എന്നെ വളരാന്‍ സഹായിച്ചതില്‍ സുസ്മിതയുടെ പങ്ക് വലുതാണ്. സുസ്മിത എനിക്ക് വളരെ സ്പെഷലായിരുന്നു. പക്ഷേ, അകലം തങ്ങള്‍ക്കിടയില്‍ പ്രശ്നമായിരുന്നു. സുസ്മിതയുടെ കരിയര്‍ ഇന്ത്യയിലും തന്റെ ജീവിതം ലണ്ടനിലുമായിരുന്നു. പക്ഷേ, അതൊരു സ്പെഷലായ ബന്ധമായിരുന്നു’. - ലളിത് മോദി പറഞ്ഞു.