തന്റെ ഹൗസിങ് സൊസൈറ്റിയിലെ ‘മൈക്കി’ എന്ന വളർത്തുനായയെ ഒരു സംഘം ആളുകൾ ക്രൂരമായി തല്ലിക്കൊന്ന് പുഴയിലെറിഞ്ഞെന്ന് ബോളിവുഡ് നടി മഞ്ജരി ഫഡ്നിസ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മഞ്ജരി ഈ ക്രൂരതയെക്കുറിച്ച് ലോകത്തോട് പറഞ്ഞത്.
‘‘മൈക്കി ബേസ്മെന്റിൽ സമാധാനമായി ഉറങ്ങിക്കിടക്കുകയായിരുന്നു. അപ്പോഴാണ് ഒരു സംഘം വന്ന് അവന്റെ തലയ്ക്ക് ശക്തമായി അടിച്ചത്. അതോടെ അവൻ ബോധരഹിതനായി. പിന്നീട് അവനെ ഗോവണിപ്പടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വീണ്ടും ക്രൂരമായി മർദ്ദിച്ചു. വായയിൽ നിന്നും ചോരയൊലിച്ച്, ഭയം കാരണം മലമൂത്രവിസർജ്ജനം ചെയ്ത അവസ്ഥയിലായിരുന്നു അവൻ. ആ പകുതി ജീവനുള്ള ശരീരത്തെ അവർ ഒരു ചാക്കിലാക്കി കെട്ടി സൊസൈറ്റിയുടെ പിന്നിലുള്ള പുഴയിലേക്ക് എറിയുകയായിരുന്നു. മൈക്കി ജീവനോടെയുണ്ടോ അതോ ചത്തുപോയോ എന്ന് കൃത്യമായി ഇപ്പോഴും അറിയില്ല, പുഴയിൽ അവന്റെ ശരീരത്തിനായി തിരച്ചിൽ നടത്തുകയാണ്’’ മഞ്ജരി ഫഡ്നിസ് പറയുന്നു.
മഞ്ജരി താമസിക്കുന്ന സൊസൈറ്റിയിൽ 2019 മുതൽ ഉണ്ടായിരുന്ന നായയായിരുന്നു മൈക്കി. ഉടമസ്ഥർ ഉപേക്ഷിച്ചുപോയ നായയെ സൊസൈറ്റിയിലെ താമസക്കാരാണ് പരിപാലിച്ചിരുന്നത്.
സോഷ്യൽ മൃഗസംരക്ഷണ പ്രവർത്തകനായ സേവ്യർ സാന്റിയാഗോയ്ക്കും തനിക്കൊപ്പം നിന്ന സൊസൈറ്റി അംഗങ്ങൾക്കും മീഡിയ പോസ്റ്റിലൂടെ മഞ്ജരി നന്ദി അറിയിച്ചു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി ചിത്രങ്ങൾക്ക് പുറമെ മലയാളത്തിലും അഭിനയിച്ചിട്ടുള്ള താരമാണ് മഞ്ജരി ഫഡ്നിസ്. മോഹൻലാൽ ചിത്രം മിസ്റ്റർ ഫ്രോഡ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ്...