തമിഴ് സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരൻ കെ.ഭാഗ്യരാജിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. 73 വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം.
ഇപ്പോഴിതാ, ഭാഗ്യരാജിന്റെ വിയോഗത്തിന്റെ വേദനയിലായിരുന്ന കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് വികാരാധീനനായി നന്ദി പറഞ്ഞിരിക്കുകയാണ് ഭാഗ്യരാജിന്റെ മകനും നടനുമായ ശന്തനു ഭാഗ്യരാജ്.
‘ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി, നിങ്ങളോടുള്ള എന്റെ നന്ദി വാക്കുകളിൽ എങ്ങനെ ഒതുക്കാൻ കഴിയും ? യഥാർത്ഥത്തിൽ എന്റെ ജീവൻ ഉള്ളിടത്തോളം നീണ്ടുനിൽക്കുന്ന നന്ദിയാണിത്. എന്റെ വിവാഹത്തിന് താലി എടുത്തു തന്ന് എന്റെ സന്തോഷത്തിന്റെ മംഗളദിനത്തിന് നിങ്ങൾ തുടക്കം കുറിച്ചു. അതിന് തന്നെ ഞാൻ ഇനിയും നന്ദി പറഞ്ഞു തീർന്നിട്ടില്ല. അതിനിടയിൽ, എന്റെ ജീവിതത്തിലെ നിർഭാഗ്യകരവും ദുഃഖകരവുമായ ദിവസമായ എന്റെ പിതാവിന്റെ വിയോഗത്തിൽ ആശ്വസിപ്പിക്കാൻ എത്തിയ നിങ്ങൾ, പദവിയുടെ അന്തസ്സെല്ലാം മാറ്റിവെച്ച്, എത്രയോ വിനയത്തോടെയാണ് നിലത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചത് കണ്ടപ്പോൾ മനം നിറഞ്ഞുപോയി. ഔദ്യോഗിക ബഹുമതി! മരണത്തിലും ബഹുമതി ലഭിക്കുക എന്നത് ഒരു കലാകാരന് കിട്ടുന്ന ഹിമാലയതുല്യമായ ഭാഗ്യമാണ്. പേരിന് ചേർന്ന ഗംഭീരമായ ആദരവ് എന്റെ പിതാവിന് നിങ്ങൾ നൽകിയതിനെ, എന്റെ അവസാനം വരെയും ഞാൻ നന്ദിയോടെ ഓർക്കും. ഇപ്പോൾ മറ്റെന്താണ് പറയേണ്ടത്? ഹൃദയം നിറഞ്ഞ നന്ദി വിജയ് അണ്ണാ’ എന്നാണ് ശന്തനു കുറിച്ചത്.
ജൂൺ 27 ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. നടി പൂർണിമയാണ് അദ്ദേഹത്തിന്റെ ഭാര്യ. ശന്തനുവും ശരണ്യയുമാണ് മക്കൾ. ശരണ്യയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.