തന്റെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കന്നഡ നടി കൃഷി തപന്ദ. ഇത്തരമൊരു സാഹചര്യത്തിൽ പൊതുജനത്തിന് മുന്നിൽ ഇങ്ങനെ ഒരു വിശദീകരണം നൽകേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു.
കൃഷിയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വ്യവസായി വൈശാഖിനെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
‘ഇത്തരമൊരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഇത് എഴുതാനുള്ള മാനസികമായ കരുത്തോ ഊർജ്ജമോ എനിക്കില്ല’ എന്നാണ് കൃഷി പറയുന്നത്.
ആദ്യം മൗനം പാലിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്ക് നേരെയും തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെയും ഉയരുന്ന നിരന്തരമായ ചോദ്യങ്ങളും വ്യാജ പ്രചാരണങ്ങളും കാരണം ഇങ്ങനെയൊരു പോസ്റ്റിടാന്‍ നിർബന്ധിതയാകുകയാണ്. താന്‍ ഹൃദയത്തോട് വളരെ ചേർത്തു നിര്‍ത്തിയ ഒരാളെയാണ് നഷ്ടപ്പെട്ടത്. തന്നെ ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ആ വ്യക്തിയുടെ വിയോഗം വാക്കുകൾക്ക് അതീതമായ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. വലിയ മാനസിക പ്രയാസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നത്. ഈ വേർപാട് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല. സംഭവം നടക്കുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും, സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ചർച്ചകളും വ്യാജ പ്രചാരണങ്ങളും തനിക്ക് വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും കൃഷി പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ കൃഷി ഫ്ലാറ്റില്‍ ഇല്ലായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന വൈശാഖ്, വിഷാദരോഗത്തിന് ചികിത്സയിലുമായിരുന്നു. നടിയുടെ അപ്പാർട്ട്മെന്റിൽ തനിച്ചായിരിക്കുമ്പോഴാണ് ആത്മഹത്യ ചെയ്തത്. മുന്‍പും വൈശാഖ് നടിയുടെ ഫ്ലാറ്റില്‍ താമസിച്ചിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് കൃഷിയെ ഫോൺ വിളിച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. കൃഷി ഉടൻ തന്നെ വൈശാഖിന്റെ കുടുംബത്തെ വിവരം അറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.