തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്തയ്ക്കെതിരെ ബോളിവുഡ് താരം ശില്‍പ ഷെട്ടി. കഴിഞ്ഞ ദിവസം ശില്‍പയുടേതെന്ന പേരില്‍ പ്രചരിച്ച ഒരു പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ജനറൽ കാറ്റഗറി ഡോക്ടർമാർ ജനറൽ കാറ്റഗറി രോഗികളെ മാത്രമേ ചികിത്സിക്കാവൂ എന്നും സംവരണ വിഭാഗങ്ങളിലെ ഡോക്ടർമാർ സ്വന്തം ജാതിയിലുള്ള രോഗികളെ മാത്രമേ ചികിത്സിക്കാന്‍ പാടുള്ളൂ എന്നും ശില്‍പ ഷെട്ടി കുറിച്ചിരുന്നു എന്നാണ് താരത്തിന്റെ പേരില്‍ വന്ന ആരോപണം.
‘സംവരണത്തിൽ തൊടരുത്. ജനറൽ വിഭാഗത്തിലെ ഡോക്ടർമാർ ജനറൽ വിഭാഗത്തിലെ രോഗികളെ മാത്രം ചികിത്സിക്കട്ടെ, മറ്റുള്ളവർ സ്വന്തം ജാതിയിൽ നിന്നുള്ള രോഗികളെ മാത്രം ചികിത്സിക്കട്ടെ. കുറച്ച് വർഷങ്ങൾ ഇത് ചെയ്യുക, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിപ്പിക്കാൻ ആളുകൾ സ്വയം ആവശ്യപ്പെടാൻ തുടങ്ങും. സംവരണത്തിലൂടെ നിങ്ങൾക്ക് വൈദഗ്ദ്ധ്യം നേടാൻ കഴിയില്ല....’ എന്ന കുറിപ്പോടെ, ശില്‍പയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയെന്ന വ്യാജേന നിർമ്മിച്ച സ്ക്രീൻഷോട്ടാണ് വൈറലായത്.
ഇപ്പോഴിതാ, ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടി. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകള്‍ കണ്ട് ഞെട്ടിപ്പോയെന്നും ഇത് പൂർണ്ണമായും കെട്ടിച്ചമച്ചതും ദ്രോഹപരവുമായ മാലിന്യമാണെന്നും ശില്‍പ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
‘എന്റെ പേരിനൊപ്പം വ്യാജമായി ചേർത്തിരിക്കുന്ന സംവരണത്തെക്കുറിച്ചുള്ള വ്യാജ പ്രസ്താവനകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് പൂർണ്ണമായും കെട്ടിച്ചമച്ചതും ക്ഷുദ്രകരവുമായ മാലിന്യമാണ്....ഈ വ്യാജ വാർത്തയിൽ വീഴരുത്...’ എന്നാണ് ശില്‍പ ഷെട്ടി കുറിച്ചത്.