തമിഴകത്തിന്റെ പ്രിയതാരവും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ വിയോഗം തമിഴകത്ത് വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയിരങ്ങളാണ് തങ്ങളുടെ ക്യാപ്റ്റന് ആദരാഞ്ജലിയർപ്പിക്കാൻ ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയത്. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.
ഇപ്പോഴിതാ, വിദേശത്തായിരുന്നതിനാല്‍ വിജയകാന്തിനോടൊപ്പം അവസാന നിമിഷങ്ങൾ ചിലഴിക്കാന്‍ സാധിച്ചില്ലെന്നതിൽ മാപ്പ് പറഞ്ഞും പൊട്ടിക്കരഞ്ഞും വിഡിയോ പങ്കുവച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ.
‘‘ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും.
താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതിന് സാധിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു.– വിശാൽ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
നിരവധി ആരാധകരാണ് വിശാലിന്റെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.