ഉദ്ഘാടനം കിട്ടാൻ ശരീരം പ്രദർശിപ്പിക്കുന്നു, കിച്ചു ലഹരിയും മദ്യവും ഉപയോഗിക്കുന്നു...അപവാദ പ്രചരണങ്ങൾക്ക് മറുപടിയുമായി രേണു Renu Sudhi Responds to Criticism on Her Attire and Family
Mail This Article
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു. ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി. ഇപ്പോഴിതാ, തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മക്കളക്കുറിച്ചും പ്രചരിക്കുന്ന കഴമ്പില്ലാത്ത വാർത്തകൾക്ക് പുതിയ അഭിമുഖത്തിലൂടെ മറുപടി നൽകുകയാണ് രേണു.
ഞാൻ ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവരേയും പോലെ മനുഷ്യനാണ് ഞാനും. സങ്കടങ്ങളും സന്തോഷങ്ങളുമടക്കം എല്ലാ ഫീലിങ്സുമുള്ള വ്യക്തിയാണ്. ഭർത്താവ് മരിച്ചെന്നും പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പാടില്ലേ ? എന്റെ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് വീട് നോക്കുന്നത്. എനിക്ക് നോക്കിയെ പറ്റത്തുള്ളൂ. എന്റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളൊക്കെ ചെയ്ത് വന്നതാണ് ഞാൻ. സുധി ചേട്ടന്റെ അനുഹഗ്രഹം കൊണ്ടായിരിക്കും ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചത്. അവിടെ ആയിരുന്നപ്പോൾ ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായി. ഞാൻ എക്സ്പോസ് ചെയ്ത് വസ്ത്രം ധരിക്കുന്നുവെന്ന് പറയുന്നവരോട്, എന്റെ ഈ ശരീരത്തിൽ നിന്ന് എന്ത് കാണാനാണ് ? എന്താണ് ഞാൻ കാണിക്കേണ്ടത് ? പിന്നെ പറയുന്നവർ പറയട്ടേ. നെഗറ്റീവ്സിൽ ചവിട്ടി കയറിയാണ് ഞാൻ മുന്നോട്ട് പോകുന്നത്. ദൈവത്തെ പ്രാർത്ഥിച്ചാണ് ഓരോ ഉദ്ഘാടനവും ഞാൻ ചെയ്യുന്നത്. അതിന്റെ അനുഗ്രഹം എനിക്കുണ്ടാകും. കിച്ചു കഞ്ചാവ് വലിക്കുന്നയാളാണ്, മദ്യപിക്കുന്നയാളാണ് എന്ന് പറഞ്ഞവന്റെ വീട്ടിലെ മക്കൾ ആയിരിക്കും അങ്ങനെ ചെയ്യാറ്, എന്റെ മകൻ ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
മരിക്കുന്നതിന്റെ തലേ ദിവസം സുധി ചേട്ടൻ എന്നെ നോക്കിയ നോട്ടം തൊട്ട് ഇന്ന് ഈ നിമിഷം വരെ...അദ്ദേഹം മരിച്ചിട്ട് മൂന്ന് വർഷമാകുന്നു. അവസാനത്തെ പ്രോഗ്രാമിന് പോകാനായി രാവിലെ ഒരുങ്ങിയ അദ്ദേഹം അലമാരിയുടെ സൈഡിൽ നിന്ന് എന്നെ നോക്കിയ ഒരു നോട്ടമുണ്ട്. ഞാൻ ഉറങ്ങുകയായിരുന്നു. എഴുന്നേറ്റപ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്. മുമ്പൊന്നും അങ്ങനെ നോക്കി നിന്ന് കണ്ടിട്ടില്ല. ശേഷം കുഞ്ഞിന് കുറേ ഉമ്മകൾ കൊടുത്തു. സുധി ചേട്ടനേയും കിച്ചുവിനേയും ആദ്യമായി കണ്ട ദിവസത്തിലെ ഓരോ നിമിഷവും മനസിൽ ഓർത്ത് വെച്ചിട്ടുണ്ടെന്നും രേണു കൂട്ടിച്ചേർത്തു.