‘വഴിയിൽ ഒരു ലോറിയും ഇന്നോവ കാറും ആക്സിഡന്റായി കിടക്കുന്നതു കണ്ടു...പക്ഷേ...’: വേദന പങ്കുവച്ച് കിഷോർ സത്യ Kishore Satya Mourns Santhosh K. Nair's Tragic Death
Mail This Article
നടൻ സന്തോഷ് കെ. നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് നടൻ കിഷോർ സത്യ. പുലർച്ചെ തിരുവനന്തപുരത്തു നിന്നുള്ള യാത്രയ്ക്കിടയിൽ ഏനാത്ത് വച്ച് അപകടത്തിൽ പെട്ട വണ്ടികൾ കണ്ടിരുന്നുവെന്നും, എന്നാൽ അതു സന്തോഷിന്റേതായിരുന്നുവെന്നു പിന്നീടാണറിഞ്ഞതെന്നും കിഷോർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോൾ ഏനാത്ത് വഴി ഞങ്ങൾ കടന്നുപോയി.
അപ്പോൾ വഴിയിൽ ഒരു ലോറിയും ഇന്നോവ കാറും ആക്സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആൾക്കാർ അവിടെ കൂടിയിരുന്നു. കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.
ഏതാണ്ട് 9 മണി ആയപ്പോൾ ഒരു സുഹൃത്താണ് നടൻ സന്തോഷേട്ടൻ അപകടത്തിൽപ്പെട്ട മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയിൽ നടന്ന അപകടത്തിൽപ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്.
ഒത്തിരി സങ്കടം വന്നു. കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയിൽ ഒരു മികച്ച വേഷത്തിൽ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കൽ കൂടെ നമ്മെ വേദനിപ്പിച്ചു.
ആദരാഞ്ജലികൾ’ എന്നാണ് കിഷോർ കുറിച്ചത്.
ഇന്നലെയാണ് സന്തോഷ് നായർ വാഹനാപകടത്തിൽ മരണപ്പെട്ടത്. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ച് സന്തോഷ് സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്ക് ഗുരുതര പരുക്കേറ്റു.