‘ഞാൻ മരണവേദന അനുഭവിച്ചു, എൺപതോളം സ്റ്റിച്ചുണ്ടായിരുന്നു’: അച്ഛൻ പറഞ്ഞതു കേൾക്കാതെ പോയ റൈഡ് എന്നു ഗബ്രി Gaby Recounts Devastating Road Accident
Mail This Article
കഴിഞ്ഞവർഷമാണ് നടനും മോഡലും ബിഗ് ബോസ് താരവുമായ ഗബ്രി എന്ന ഗബ്രിയേൽ ജോസിനു വാഹനാപകടത്തിൽ പരുക്കേറ്റത്. ചികിത്സയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു താരം.
ഇപ്പോഴിതാ, തനിക്കുണ്ടായ അപകടത്തെ കുറിച്ച് ഗബ്രി പങ്കുവച്ച വാക്കുകളാണ് ചർച്ചയാവുന്നത്. അച്ഛന്റെ വാക്ക് കേൾക്കാതെ റൈഡിന് പോയെന്നും തിരിച്ചുവരുന്ന വഴിക്കാണ് തനിക്ക് അപകടം സംഭവിച്ചതെന്നും ഗബ്രി പറയുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക്ക് ഡേയുടെ അന്ന് കുട്ടിക്കാനത്തേക്ക് റൈഡ് പോയി തിരികെ വരും വഴിയാണ് അപകടം സംഭവിച്ചത്.
‘അങ്കമാലിയിലേക്കുള്ള റൂട്ടാണ് തിരിച്ച് വരുമ്പോൾ പിടിച്ചത്. അതിനിടയിൽ എന്റെ ബൈക്കിന്റെ ബാക്ക് ടയർ സ്ലിപ്പാകുന്നതായി തോന്നി. റാഷ് ഡ്രൈവ് ഞാൻ ചെയ്യാറില്ല. കരിയറിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നതിനേക്കാൾ ടുവീലറിൽ റിസ്ക്ക് എടുക്കാൻ ഞാൻ നിൽക്കാറില്ല. നേര്യമംഗലം ചെക്ക് പോസ്റ്റിന്റെ ഭാഗമെത്തിയപ്പോൾ സ്കൂട്ടറിൽ പോവുകയായിരുന്ന ഒരാൾ പെട്ടന്ന് വലത് വശത്തേക്ക് വാഹനം തിരിച്ചു. അവിടെ അപ്പോൾ സംഭവിച്ചത് എനിക്ക് ഓർമയില്ല. ഞാൻ പറന്ന് പോയി. വീണിടത്ത് നിന്ന് എഴുന്നേറ്റ് ഇരുന്ന് നോക്കിയപ്പോൾ ഇടത് കൈപത്തി ഒടിഞ്ഞ് തൂങ്ങി കിടക്കുന്നതായി കണ്ടു. ഉടനെ മറ്റ് റൈജഡേഴ്സ് വന്ന് എന്നെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. അപകടം സംഭവിച്ചപ്പോഴും ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നു. എന്നെ കൈക്കുമ്പിളിൽ താങ്ങിയതുപോലെ’.– ഗബ്രി പറയുന്നു.
‘ഞാൻ തെറിച്ച് വീണ സമയത്ത് കാറോ ബസ്സോ എന്തെങ്കിലും വന്നിരുന്നുവെങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമാകുമായിരുന്നു. വീട്ടിൽ അറിയിച്ചു. ആലുവ രാജഗിരി ആശുപത്രിയിലേക്ക് എന്നെ ഷിഫ്റ്റ് ചെയ്തു. ആംബുലൻസിൽ ആദ്യമായി അന്നാണ് ഞാൻ കയറിയത്. അപകടത്തിന്റെ ഇംപാക്ട് തൊണ്ണൂറ് ശതമാനവും എന്റെ ഇടത് കൈയ്ക്കാണ് കിട്ടിയത്. റേഡിയസ്, അൾന എന്നീ രണ്ട് എല്ലുകളും ഒടിഞ്ഞു. പെയിൻ കില്ലർ എടുത്തിട്ടും മരണവേദന ഞാൻ അനുഭവിച്ചു. കണ്ണിൽ നിന്നു പൊന്നീച്ച പാറി. സർജൻ ഉണ്ടായിരുന്നതുകൊണ്ട് അപകടം നടന്ന രാത്രി തന്നെ സർജറി നടന്നു. കൈയ്ക്ക് മൾട്ടിപ്പിൾ ഫ്രാക്ചർ ആയിരുന്നു. കൂടാതെ സെഗ്മെന്റൽ ഫ്രാക്ചറും. രണ്ട് കയ്യിലും കാസ്റ്റിട്ടു. കാലിൽ കാനുലയിടാൻ കഴിയാത്തതുകൊണ്ട് കഴുത്തിലാണ് ഇട്ടത്. സിനിമ സ്വപ്നം കണ്ട് നടക്കുന്ന എന്നെപ്പോലൊരാളുടെ പ്രധാന ടൂൾ ശരീരമാണ്. അതുകൊണ്ട് തന്നെ പരിക്ക് കണ്ടപ്പോൾ എനിക്ക് വിഷമം വന്ന് തുടങ്ങി. വെളുപ്പിനാണ് സർജറി കഴിഞ്ഞത്. പത്ത്, പന്ത്രണ്ട് പ്രാവശ്യം ഛർദ്ദിച്ചു.
പോരാത്തതിന് വല്ലാത്ത വേദനയും. പിന്നീട് അങ്ങോട്ട് കുറച്ച് നാൾ ആശുപത്രി ജീവിതമായിരുന്നു. അറുപത് എൺപതോളം സ്റ്റിച്ചുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ദിവസം എന്ത് ചെയ്താലും ഛർദ്ദിയായിരുന്നു. ഒരുപാട് വേദന സഹിച്ചു’.– ഗബ്രിയുടെ വാക്കുകൾ ഇങ്ങനെ.