തനിക്കെതിരെ നടി സജ്ന നൂർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ബിഗ് ബോസ് മലയാളം മത്സരാർത്ഥി ദിയ സന. ദിയയും കൂട്ടുകാരും തന്റെ വീട്ടിലിരുന്ന് എം ഡി എം എ എന്ന മാരകലഹരി ഉപയോഗിച്ചെന്നും ദിയ അതിന്റെ വിൽപ്പനക്കാരിയാണോ എന്നു സംശയിക്കുന്നതുമായ ഗുരുതര ആരോപണങ്ങളാണ് ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സജ്ന ഉയർത്തിയത്. ഇതിനാണ് സോഷ്യൽ മീഡിയ വിഡിയോയിലൂടെ ദിയ മറുപടി നൽകുന്നത്.
റസൂൽ പൂക്കുട്ടിയും സജ്നയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ചിലത് തനിക്കും പറയേണ്ടതുണ്ടെന്നും നിയമപരമായി നീങ്ങിയിട്ടുണ്ടെന്നും ദിയ പറഞ്ഞു. എല്ലാത്തിനുമുള്ള ഉത്തരം ഒരു അഭിമുഖത്തിലൂടെ നൽകുമെന്നും ദിയ സന വിശദീകരിക്കുന്നു.
‘എന്നെക്കുറിച്ച് സജ്ന ഒരു ആരോപണം നടത്തി. ഞാൻ സജ്നയ്ക്ക് എംഡിഎംഎ കൊടുത്തുവെന്നും ഞാൻ എംഡിഎംഎ ഉപയോഗിച്ചു എന്നതുമാണത്. ഞാൻ എംഡിഎംഎ കാരിയറാണെന്നും അവർക്കും അത് കഴിക്കാൻ കൊടുത്തുവെന്നുമെല്ലാമാണ് പറഞ്ഞത്.
ഇന്നലെ രാത്രി തന്നെ ഞാൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇക്കാര്യങ്ങളുടെയെല്ലാം പിറകെ നടക്കുന്ന തിരക്കിലാണ് ഞാൻ.
എന്തായാലും എല്ലാ ആരോപണങ്ങളുമായി ബന്ധപ്പെട്ടും വിശദീകരണം ഞാൻ തരും. ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. റസൂൽ പൂക്കുട്ടിയും സജ്നയുമായും ബന്ധപ്പെട്ട കാര്യങ്ങൾ എനിക്ക് പറയേണ്ടതുണ്ട്. എന്തായാലും ഞങ്ങളെയെല്ലാം ഇതിലേക്ക് പിടിച്ചിട്ടു. ഒന്നും പുറത്ത് വരാതിരിക്കാൻ വായടപ്പിക്കാൻ വേണ്ടിയാകും. ലഹരിക്ക് എതിരെ സംസാരിക്കുന്നയാളാണ് ഞാൻ. മുദ്രാവാക്യം വരെ ലഹരിക്ക് എതിരെ വിളിച്ചിട്ടുണ്ട്. സമരം നടത്തിയിട്ടുണ്ട്. തൂഫാൻ പദ്ധതിക്ക് വേണ്ടി സംസാരിച്ചിട്ടുള്ള, പിന്തുണച്ചിട്ടുള്ളയാളാണ്. അങ്ങനെയുള്ള എന്നെ കുറിച്ചാണ് ഞാൻ ഡ്രഗ് ഡീലറാണ് ഡ്രഗ് കാരിയറാണ് എന്നൊക്കെ പറഞ്ഞത്. എനിക്ക് എതിരെ ഇത്രയും വലിയ ആരോപണങ്ങൾ നടത്തുമ്പോൾ കൃത്യമായ പ്രൂഫും വെയ്ക്കണം. ആ ഇന്റർവ്യൂ പുറത്തു വന്നശേഷം ഒരുപാട് പേർ തമ്പ്നെയിൽ ക്രിയേറ്റ് ചെയ്യുകയും വീിഡിയോ ക്രിയേറ്റ് ചെയ്യുകയും എന്നെ മെൻഷൻ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ട്.
എനിക്കും കുടുംബമുള്ളതാണ്. അവർക്ക് അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കും. അത് മനസിലാക്കുക. പരാതി കൊടുത്തിട്ടുണ്ട്. എല്ലാവരും കാത്തിരിക്കൂ. നിങ്ങൾക്ക് ആവശ്യമുള്ളത് ഞാൻ തരാം. സജ്ന - റസൂൽ വിഷയം എനിക്ക് ഇനി സംസാരിക്കാതിരിക്കാൻ ആവില്ല. എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്.
നശിച്ച് നിൽക്കുകയാണ്, എന്നാൽ നിങ്ങൾ കൂടി നശിക്കൂവെന്ന മട്ടിൽ ആരോപണങ്ങൾ വന്നാൽ അതിൽ വ്യക്തത കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. എന്തായാലും വിഷയത്തിൽ ഞാൻ സംസാരിക്കും’.– ദിയ സന പറയുന്നു.