മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളായ രാജേഷ് കേശവ് 10 മാസം മുൻപാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ കിടപ്പിലായത്. വെല്ലൂർ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം തിരുവനന്തപുരത്തെ വീട്ടിലാണ് രാജേഷ് ഇപ്പോൾ.
ഇപ്പോഴിതാ, രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതി വെളിപ്പെടുത്തി സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങൾ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓൺലൈൻ കണ്ടല്ലോ? ഓക്കെ ആയോ ?
ചോദ്യങ്ങൾ നിരവധിയാണ്, ഞാൻ ചില വർക്കുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പലർക്കും മറുപടി തരാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇന്നലെ ശ്രീ സുരേഷ് ഗോപിയുടെ ജന്മദിനം ആയിരുന്നു. കുറെ വർഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്‌തമംഗലത്തെ വീട്ടിൽ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്, ഇത്തവണ പോകുമ്പോൾ അവന്റെ കാര്യമാണ് എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയിൽ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും, അവനെ വന്നു കാണുന്നതിലും ഏറ്റവുമധികം മുന്നിട്ടു നിന്നത് ശ്രീ സുരേഷ് ഗോപി തന്നെയാണ്.
രാജേഷ് കിടപ്പിലായിട്ടു 10 മാസങ്ങൾ പിന്നിട്ടിരിക്കുന്നു, വെല്ലൂർ ആശുപത്രിയിൽ നിന്നും ഇപ്പോൾ തിരുവനന്തപുരത്തു വീട്ടിൽ എത്തിയതിനു ശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്, ഇടയ്ക്ക് ഉണ്ടാകുന്ന പനി, ഇൻഫെക്ഷൻ ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികൾ കൊടുക്കാൻ പറ്റുന്നത് ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ മാത്രമാണ്.
അവൻ കിടപ്പിലാണ് ഇപ്പോഴും, തെറാപ്പിയുടെ ഭാഗമായി എണീപ്പിച്ചു നിർത്തുന്നുണ്ട്, അതിന്റെ സമയവും നീട്ടികൊണ്ടു വരികയാണ്. കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചമാവുന്നുണ്ട്, പക്ഷേ മൂഡ് ശരിയല്ലെങ്കിൽ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്. ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു, ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതൽ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം ശ്രീ രമേഷ് പിഷാരടി വിളിച്ചിരുന്നു... മമ്മൂക്കയുടെയും ചാക്കോച്ചന്റെയും മഞ്ജു വാരിയരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകൾക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട് സ്വരൂപിക്കാനുള്ള ഒരു ചർച്ചയും നടന്നു.
എല്ലാം നന്നായി വരും, അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ രാജേഷിന്റെ കുടുംബവും, കുറെ നല്ല മനസ്സുകളും അക്ഷീണം പരിശ്രമിക്കുകയാണ്. ഓഫീസിലെ പഴയ സുഹൃത്തുക്കൾ, കോളജിലെ സഹപാഠികൾ ഒക്കെ ഇടയ്ക്ക് കാണാൻ വരുന്നുണ്ട്. വേറെയും ചില നല്ല മനസ്സുകൾ രാജേഷിനെ സന്ദർശിക്കാറുണ്ട്. പഴയ ഓർമ്മകൾ മാത്രമാണ് ഞങ്ങൾക്ക് അവനോടു ഷെയർ ചെയ്യാനുള്ളൂ. രാജേഷ് ഓൺലൈൻ വരാനുള്ള സമയം ആയിട്ടില്ല. അവൻ തിരിച്ചു വരും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉണ്ടായാൽ മതി, ഒരു അദ്ഭുതം ഉണ്ടാവാൻ. ആ കാത്തിരിപ്പിലാണ് ഞാനും’.– എന്നാണ് പ്രതാപ് ജയലക്ഷ്മി കുറിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. െപട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചു.