അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസറിനോട് പൊരുതുകയാണ്. നിലവിൽ ചികിത്സയിലാണ് താരം.
ഇപ്പോഴിതാ, കാൻസർ വന്നതിനെ പോലും മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ തന്നെ അവഹേളിക്കുന്നവർക്കെതിരെ തുറന്നടിച്ച് വിഡിയോ പങ്കുവച്ചിരിക്കുകയാണ് രേണു.
‘വേദന കൊണ്ട് വയ്യ. ഈ ബെഡിൽ തന്നെയാണ് ഞാൻ ഇപ്പോൾ. ബാത്റൂമിൽ പോകണമെങ്കിൽ ചേച്ചി പിടിച്ചോണ്ട് പോകണം. ബ്രഷ് ചെയ്യാൻ പോലും വയ്യ. കാൻസർ വന്നതിനു ശേഷം ഒരുപാട് കമന്‍റ്സ് കാണാറുണ്ട്. ഫെയ്സ്ബുക്കിലാണ് ഈ വൃത്തികെട്ട കമന്‍റ്സ് വീണ്ടും വരുന്നത്. നിങ്ങൾ ഒക്കെ എന്തറിഞ്ഞിട്ടാ മനുഷ്യരെ പറയുന്നത്. എനിക്ക് പതിനഞ്ചാമത്തെ വയസ്സിലാണ് ഈ മുഴയുണ്ടായത്. നിങ്ങളാണോ എന്റെ ശരീരമറിയുന്നത് ? ഈ സബ്സ്ക്രിപ്ഷൻ എന്നാൽ പിന്നെ സബ്സ്ക്രിപ്ഷൻ ചെയ്തവർക്കെല്ലാം കാൻസർ വരേണ്ടതല്ലേ ?നിങ്ങളെന്തറിഞ്ഞിട്ടാണ് മനുഷ്യരെ? ഞാൻ ഈ കാൻസർ രോഗമായി കിടക്കുകയാണ്. എന്നിട്ടും എന്നെ വെറുതെ വിടാൻ ഉദ്ദേശമില്ല.
നിങ്ങൾ എന്തറിഞ്ഞിട്ടാണ് സുഹൃത്തുക്കളെ എന്നെ ഈ വേട്ടയാടുന്നത്. അല്ലാതെ എനിക്ക് പെട്ടെന്ന് കാൻസർ ഉണ്ടായതോ ഞാൻ ഈ തോന്നിവാസം കാണിച്ചിട്ട് കാൻസറുണ്ടായതോ അല്ല. നിങ്ങൾ ആർ.സി.സിയിലോട്ട് ഒന്നു പോയി നോക്കൂ. ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ കാൻസർ ഇല്ലേ ? നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. അവരെന്തു പാപം ചെയ്തിട്ടാണ്? എന്തിനാണ് എന്നെ വേട്ടയാടുന്നത് ? ഗുണം ചെയ്തില്ലേലും ദോഷം ചെയ്യാതിരുന്നൂടെ ? ഈ കാൻസർ രോഗികൾ ആഗ്രഹിക്കുന്നത് മാനസികമായി അവരുടെ കൂടെ നിൽക്കണം എന്നുള്ളതാണ്.
ഞാൻ ചോദിക്കട്ടെ, ഞാൻ സമൂഹത്തിൽ എന്ത് ദോഷമാണ് ആർക്കെങ്കിലും ചെയ്തിട്ടുള്ളത് ? ഞാൻ കഞ്ചാവ് പ്രമോട്ട് ചെയ്തോ ? അല്ലെങ്കിൽ കള്ളക്കടത്ത് നടത്തിയോ ? പെൺവാണിഭം നടത്തിയോ ? ഒന്നും ഞാൻ ചെയ്തിട്ടില്ല. പിന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ് ? ഞാൻ റീൽ ചെയ്തതാണോ കുഴപ്പം ? ഞാൻ ആൽബത്തിൽ അഭിനയിച്ചതാണോ കുഴപ്പം ? അതാണോ കുഴപ്പം? എനിക്ക് കാൻസർ ആണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ ആദ്യം അത് മനസ്സിലാക്കൂ. ഒരു കാൻസർ രോഗിയെ ഇട്ട് ഇങ്ങനെ വേദനിപ്പിക്കാതിരിക്കുക. നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ. നന്മ പറയുന്ന ഒരുപാട് പേരുണ്ട്. ഉള്ളിലെ ജീർണിച്ച കാൻസർ പോലെയാണ് ചില ആളുകളുടെ കമന്റുകൾ. അത് എന്റെ ഈ കാൻസറിനെക്കാൾ എത്രയോ ഭീകരമാണ്. നിങ്ങളുടെ ആ ജീർണിച്ച മനസ്സിന്റെ എഴുത്തുകളേക്കാൾ ഭേദമാണ് എന്റെ ഈ ശരീരത്തിൽ പടർന്നുപിടിച്ച ഈ കാൻസർ. ദയവായി നന്മ ചെയ്തില്ലേലും ദോഷം ചെയ്യാതിരിക്കുക.
എന്നെ ദൈവം ശിക്ഷിച്ചതല്ല. എനിക്ക് വിശ്രമിക്കാനുള്ള ഒരു സമയമായി ഞാൻ കാണുന്നു. എന്റെ മനസ്സിനോട് ദൈവം സംസാരിക്കുന്ന ഒരു സമയമായി കാണുന്നു. ഞാൻ രാത്രികളിൽ ഉറങ്ങാറില്ല. വേദനകൊണ്ട് കരയുകയാണ് ഇവിടെ. ആ തിരുമേനി പാവം അദ്ദേഹം വന്ന് പ്രാർത്ഥിക്കാറുണ്ട്. ഒരുപാട് അനേകായിരം ദൈവമക്കളുടെ പ്രാർത്ഥനയുണ്ട്.
കൂടപ്പിറപ്പ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എനിക്ക് അവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വാക്കുകൾ കൊണ്ടു തീരുന്നതല്ല നന്ദി. എന്റെ കുഞ്ഞിനെ നോക്കണമെന്ന് ഞാൻ അവരോട് എപ്പോഴും പറയും. എനിക്കെന്തേലും സംഭവിച്ചുകഴിഞ്ഞാൽ എന്റെ കുഞ്ഞ് അനാഥനാകരുത്. അവനെ ഏറ്റെടുക്കണം എന്ന് പറയും. അവരപ്പോൾ എന്നെ വഴക്ക് പറയും. അവരുടെ കൊച്ചുതന്നെയാണെന്ന് പറയും. എന്റെ കുഞ്ഞിന് ആരുമില്ല. അതാ ഇപ്പോൾ ഏക സങ്കടം. എന്റെ കുഞ്ഞിന് ആരുമില്ലാതായിപ്പോയി. അച്ഛനുമില്ല’.– രേണു പറയുന്നു.