അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയാണ്.
സുധിയുടെ ആദ്യ വിവാഹവബന്ധത്തിലെ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് രേണുവാണ് വളർത്തിയത്. പക്ഷേ, രോഗബാധിതയായ രേണുവിനെ കാണാൻ കിച്ചു എത്തിയില്ല. ഇതു വലിയ ചർച്ചയായി. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വിവാദം വളർന്നതോടെ എന്തുകൊണ്ട് രേണുവിനെ കാണാൻ പോകുന്നില്ല എന്നതിൽ കിച്ചു വിശദീകരണവുമായി എത്തി.
രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വിഡിയോകൾ കണ്ടപ്പോൾ തനിക്ക് ഏറെ ദുഃഖം തോന്നിയെന്നും അതിനെക്കുറിച്ച് രേണുവിനോട് തന്നെ പറഞ്ഞു എന്നും കിച്ചു പറയുന്നു. രേണുവിന്റെ മകൻ റിഥപ്പനെ ഇതൊക്കെ ബാധിക്കുമെന്ന ആശങ്ക പങ്കുവച്ചപ്പോൾ താൻ തെറ്റൊന്നും ചെയ്യുന്നില്ല, നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്ന മറുപടിയാണ് കിട്ടിയതെന്നും അതുകൊണ്ടാണ് രേണു എന്ന അധ്യായം താൻ അവസാനിപ്പിച്ചതെന്നും കിച്ചു വിഡിയോയിൽ വെളിപ്പെടുത്തി.
ചിലരൊക്കെ എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സ്വന്തം അമ്മയുടെ വില എന്താണെന്ന് എനിക്കറിയില്ലെന്നാണ് പലരും പറയുന്നത്. ശരിയാണ്, അമ്മയുടെ വില എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ എന്റെ സ്വന്തം അമ്മ എന്നെ ഇട്ടുപോയതാണ്. അതുകൊണ്ട് ‘അമ്മയുടെ വില’ എന്താണെന്ന് എനിക്കറിയില്ലായിരിക്കാം. എന്റെ ജീവിതകഥ മുൻപും ഞാൻ പറഞ്ഞിട്ടുള്ളതാണ്. പിന്നെ എന്റെ ഇപ്പോഴുള്ള ‘അമ്മ’ ചെയ്ത ഒരു സാധനം ഞാൻ കാണിച്ചു തരാം കേട്ടോ’.– കിച്ചു പറയുന്നു.
രേണുവിന്റെ സബ്സ്ക്രിപ്ഷൻ വിഡിയോസ് കാട്ടി കിച്ചു പറഞ്ഞതും ചർച്ചയാണ്.
‘ഇതൊക്കെ നിങ്ങൾ പറയുന്ന ഈ എടുത്തു വളർത്തിയ മകൻ കണ്ട സാധനങ്ങളാണ്. മനസ്സിലായോ. ഇത് കണ്ടിട്ട് ഞാൻ മെസ്സേജ് ഇട്ടു, ‘ഇത് കണ്ടുകഴിഞ്ഞാൽ റിഥപ്പന്റെ അവസ്ഥ എന്തായിരിക്കും, റിഥപ്പന്റെ കൂടെ പഠിക്കുന്ന കുട്ടികൾ എന്ത് പറയും’. ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അവന്റെ കൂടെപ്പഠിക്കുന്നവരും മറ്റും ഇതൊക്കെ കാണുമ്പോൾ അവൻ എങ്ങനെ അതിനെ നേരിടും എന്ന വിഷമം എനിക്കുണ്ടായിരുന്നു.
ഞാൻ ഈ കാര്യം അമ്മയോട് മെസ്സേജ് അയച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, അമ്മ എനിക്ക് തന്ന മറുപടി, ‘ഞാൻ ചെയ്യുന്നതിൽ എനിക്ക് മോശമായിട്ടൊന്നും തോന്നിയിട്ടില്ല, എനിക്ക് അതിൽ നിന്ന് രണ്ടര-മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ട്’ എന്നാണ്. ഞാൻ മറുപടി ഒന്നും കൊടുക്കാൻ പോയില്ല പക്ഷേ ഞാൻ ആ അദ്ധ്യായം അവിടെവച്ച് അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം ഞാൻ കോട്ടയത്ത് പോയി റിഥപ്പനെ നേരിൽ കണ്ടിരുന്നു. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ അവനെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ അമ്മയെ നേരിൽ കാണാൻ പറ്റിയില്ല, ആശുപത്രിയിലാണെന്നാണ് അറിഞ്ഞത്; അവിടെ പോയാലും കാണാൻ സാധിക്കില്ലെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് ചെയ്യാൻ സാധിക്കുന്നത് പ്രാർഥിക്കുക മാത്രമാണ്. അതേ എനിക്കും നിങ്ങൾക്കും കഴിയൂ. അമ്മയുടെ അസുഖം എത്രയും വേഗം മാറട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു’.– രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വിഡിയോകളിൽ ചിലത് കാണിച്ചുകൊണ്ട് കിച്ചു പറഞ്ഞതിങ്ങനെ
രേണുവിന് താൻ അയച്ച മെസേജും അതിന് ലഭിച്ച മറുപടിയും കിച്ചു സ്ക്രീൻഷോട്ട് സഹിതം പുറത്തുവിട്ടു.
കിച്ചുവിനെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.