കഴിഞ്ഞ വര്‍ഷമാണ് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം പക്ഷാഘാതത്തെത്തുടർന്ന് കലാരംഗത്തു നിന്നു ഇടവേള എടുത്തത്. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളർന്നുപോയതോടെ ഉല്ലാസ് വിശ്രമജീവിതത്തിലേക്കൊതുങ്ങി.
ഇപ്പോഴിതാ, സാമ്പത്തിക പ്രതിസന്ധി കാരണം ഫിസിയോതെറപ്പി മുടങ്ങിയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘‘ആദ്യത്തെ അവസ്ഥയില്‍ നിന്ന് നല്ല മാറ്റമുണ്ട്. ചികില്‍സയുടെ ഭാഗമായി ഇപ്പോള്‍ ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്. ഒന്നരവര്‍ഷം കൂടി അത് ചെയ്താല്‍ പഴയ രീതിയിലേക്ക് ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ കൈയൊക്കെ പൊക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നമില്ല. എന്നാൽ കാൽമുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേൽക്കുമ്പോള്‍ നന്നായി വേദനിക്കും. ഈ സീസണില്‍ സ്റ്റേജില്‍ പ്രോഗ്രാം ചെയ്യാന്‍ കേറണമെന്നാണ് ആഗ്രഹം.
ഫിസിയോതെറപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടർമാർ പറയുന്നത് തെറപ്പി മുടക്കരുതെന്നാണ്. തെറപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്’’.– അവതാരക ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഉല്ലാസ് പന്തളം പറഞ്ഞു.
ഇപ്പോള്‍ മിമിക്രിവേദികളിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് ഉല്ലാസ്.