‘അയാൾ ഇപ്പോൾ ഒരു ഗംഭീര നടനായതല്ല, പണ്ടേ അയാൾ ഇങ്ങനെയാണ്’: ‘ഹിമാലയ് പുത്ര’ മുതൽ ‘ധുരന്ധര്‍’ വരെ Akshaye Khanna: A Masterclass in Measured Success
Mail This Article
‘‘വിജയത്തിൽ നിന്നും പരാജയത്തിൽ നിന്നും തുല്യമായ അകലം പാലിക്കണം. നടനോ, ചിത്രകാരനോ, സംഗീതസംവിധായകനോ, കവിയോ ആകട്ടേ...വിജയവും പരാജയവും വരും. ജോലിയിൽ മാത്രം ശ്രദ്ധിക്കുക. പരാജയത്തേക്കാൾ പ്രയാസം വിജയം കൈകാര്യം ചെയ്യാനാണ്’’.– വർഷങ്ങൾക്കു മുൻപ് ഒരു ചാനൽ അഭിമുഖത്തിൽ അക്ഷയ് ഖന്ന പറഞ്ഞതാണിത്. നടൻ എന്ന നിലയിൽ കഴിഞ്ഞ 29 വർഷത്തെ അക്ഷയ്‌യുടെ ‘ബോളിവുഡ് കരിയർ’ പരിശോധിച്ചാൽ, ആ പറഞ്ഞത് സ്വന്തം ജീവിതത്തിൽ കൃത്യമായി പിന്തുടർന്ന ആളാണ് അദ്ദേഹമെന്നത് കൃത്യമായി മനസ്സിലാകും. 1997 – ൽ ‘ഹിമാലയ് പുത്ര’ മുതൽ 2025 – ൽ ‘ധുരന്ധര്‍’ വരെയുള്ള സിനിമാ യാത്രയിൽ വൻ വിജയങ്ങളും വലിയ പരാജയങ്ങളും കണ്ട അക്ഷയ് ഖന്ന അവയെല്ലാം നേരിട്ടത് ഒരേ മനസ്സോടെ, കടത്തിപ്പറഞ്ഞാൽ പതിവ് നിസ്സംഗതയോടെയാണ്!
‘ധുരന്ധര്‍’ തിയറ്ററിലും പിന്നാലെ ഒടിടിയിലും രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര വിജയങ്ങളിലൊന്നാകുമ്പോൾ പ്രേക്ഷകർ പ്രശംസയാൽ പൊതിയുന്നത് അക്ഷയ്‌യുടെ ‘റഹ്മാന്‍ ദകൈറ്റ്’ എന്ന തീവ്രവാദി വേഷത്തെയാണ്. പതിവ് വില്ലന്‍ ഭാവങ്ങളെ കുടഞ്ഞെറിഞ്ഞ ‘ഇന്റർനാഷനൽ പെർഫോമൻസ്’ എന്നാണ് നിരൂപകരും കാണികളും അക്ഷയ്‌യുടെ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്. ഒരു നോട്ടത്തിൽ, ചലനത്തിൽ, ചുവടിൽ, ചിരിയിലൊക്കെ അയാൾ സൃഷ്ടിക്കുന്ന മാന്ത്രികത സിനിമയുടെ മൊത്തം മെച്ചങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
‘ധുരന്ധര്‍’ കണ്ട പുതിയ തലമുറ ‘അയാൾ ഒരു തകർപ്പൻ നടനാണ്’ എന്നു പ്രശംസിക്കുമ്പോൾ, ‘അറിയില്ലേ, ദൃശ്യം രണ്ടിലും ചാവയിലുമൊക്കെ അഭിനയിച്ച ആളാണ്’ എന്നു പരസ്പരം ഓർമിപ്പിക്കുമ്പോൾ, അക്ഷയ്‌യുടെ പ്രണയനായക വേഷങ്ങളുടെ മനോഹാരിത കണ്ട പഴയ യുവത്വം പറയുന്നു, ‘അയാൾ ഇപ്പോൾ ഒരു ഗംഭീര നടനായതല്ല, പണ്ടേ അയാൾ ഇങ്ങനെയാണ്’!
ആ ചരിത്രം കാണണമെങ്കില്‍ കാലം പിന്നിലേക്കു നീങ്ങണം...
1975 മാർച്ച് 28 – നു വിനോദ് ഖന്നയുടെയും ഗീതാഞ്ജലി തല്യാർഖന്റെയും മകനായി ജനിച്ച അക്ഷയ് ഖന്ന മുംബൈ ഇന്റര്‍നാഷനല്‍ സ്‌കൂളിലും ഊട്ടി ലോറന്‍സ് സ്‌കൂളിലുമാണ് പഠിച്ചത്. പഠനത്തേക്കാള്‍ താൽപര്യം കായികരംഗത്തായിരുന്നു. പക്ഷേ, അതിലൊന്നും കൃത്യമായ പദ്ധതികളില്ലാതിരുന്ന അക്ഷയ് പിതാവിന്റെ വഴിയേ സിനിമയിലേക്കെത്തുകയായിരുന്നു.
നടൻ വിനോദ് ഖന്നയുടെ മകനു ബോളിവുഡ് ഒരു കിട്ടാക്കനിയോ ബാലികേറാമലയോ ആയിരുന്നില്ല. ആഗ്രഹിച്ച നിമിഷത്തിൽ ഏതൊരു നെപ്പോ കിഡിനെയും പോലെ അയാളും സിനിമയുടെ മാജിക്കൽ വേൾഡിൽ എത്തി. 1997 – ൽ 22 വയസ്സിലാണ്, പിതാവ് വിനോദ് ഖന്നയ്ക്കും ഹേമമാലിനി, അമരീഷ് പുരി തുടങ്ങി വൻ താരങ്ങൾക്കുമൊപ്പെ ‘ഹിമാലയ് പുത്ര’ യിലൂടെ അക്ഷയ്‌യുടെ തുടക്കം.
ഒരേ സമയം വിജയവും പരാജയവുമായി ആ അരങ്ങേറ്റം. സിനിമ ബോക്സ് ഓഫീസിൽ വീണപ്പോൾ, മികച്ച പുതുമുഖ നടനുളള സ്‌ക്രീന്‍ മാഗസിന്‍ അവാര്‍ഡ് അക്ഷയ്ക്ക് ലഭിച്ചു. പക്ഷേ, രണ്ടാമത്തെ സിനിമ ‘ബോര്‍ഡർ’ വൻ ഹിറ്റായി. സണ്ണി ഡിയോള്‍, ജാക്കി ഷ്റോഫ്, സുനില്‍ ഷെട്ടി എന്നിവര്‍ക്കൊപ്പം അക്ഷയ്‌യുടെ ധരംവീര്‍സിങ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. പിന്നാലെ വന്ന ‘മൊഹബത്ത്’, അനിയത്തി പ്രാവിന്റെ റീമേക്ക് ‘ഡോളി സജാ കെ രഖന’ എന്നിവ വേണ്ടത്ര വിജയം നേടിയില്ല. എങ്കിലും നടൻ എന്ന നിലയിൽ ഇതെല്ലാം അക്ഷയ്ക്ക് ഗുണമായി. എന്നാൽ റൊമാന്റിക് ഹീറോ എന്ന ഇമേജ് അപ്പോഴേക്കും അക്ഷയ്ക്ക് ബാധ്യതയായിത്തുടങ്ങി. അത്തരം കഥകളിലേക്കും കഥാപാത്രങ്ങളിലേക്കും അദ്ദേഹത്തെ പരിഗണിക്കാനാണ് സംവിധായകരും ആഗ്രഹിച്ചത്. അതോടെ തുടർച്ചയായി പരാജയങ്ങൾ നേടിട്ട അക്ഷയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകിയത് സുഭാഷ് ഗായ് ഒരുക്കിയ ‘താൽ’ എന്ന ബംബർ ഹിറ്റാണ്. ഐശ്വര്യ റായി നായികയായ ഈ സിനിമ അക്ഷയ്‌യുടെ ‘ഫ്‌ളോപ്പ് ഹീറോ’ ഇമേജ് മാറ്റി. എന്നാൽ അതേ വർഷം വന്ന ‘ദഹേക്’ പരാജയമായി. അതോടെ സെലക്ടീവ് ആകുക എന്ന തീരുമാനത്തിലേക്കാണ് അദ്ദേഹം എത്തിയത്. അതിന്റെ ഫലമണ് ‘ദില്‍ ചാഹ്താ ഹേ’ എന്ന ഹിറ്റ്. ഇതിലെ പ്രകടനത്തിനും ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നാലെ ‘ഹംറാസ്’ ൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് പ്രേക്ഷകരെ ഞെട്ടിച്ചു. പ്രിയദർശന്റെ സംവിധാനത്തില്‍ ‘ഹംഗാമ’, ‘ഹല്‍ചല്‍’ എന്നിവ വിജയമായപ്പോഴും ‘ദീവാര്‍’ ഉൾപ്പടെയുള്ള പരാജയങ്ങളും ഇതിനൊപ്പം സംഭവിക്കുന്നുണ്ടായിരുന്നു.
2008– ല്‍ ‘റേസ്’ എന്ന വൻവിജയത്തിലെ വില്ലൻ വേഷത്തിനു ശേഷം അക്ഷയ് ഒട്ടൊക്കെ അപ്രസക്തനായി. പിൻവലിഞ്ഞുവെന്നും പറയാം. ഇടവേളയ്ക്കു ശേഷം മോം, ഇറ്റെഫാഖ്, സെക്‌ഷന്‍ 375, ദൃശ്യം 2 എന്നിങ്ങനെയുള്ള ചില സിനിമകളിലെ ക്യാരക്ടർ റോളുകളിലൂടെ അദ്ദേഹം വീണ്ടും ഇൻഡസ്ട്രിയിൽ സജീവമായി. കഴിഞ്ഞ വർഷം ‘ചാവ’യിലെ ഔറംഗസേബ് ആയി കരിയറിലെ അടുത്ത ലെവലിലേക്കുള്ള അദ്ദേഹത്തിന്റെ കയറ്റം കണ്ട പ്രേക്ഷകർ ഇപ്പോഴിതാ,‘ധുരന്ധര്‍’ കണ്ടു വീണ്ടും ചോദിക്കുന്നു – ‘എവിടെയായിരുന്നു ഇത്ര നാൾ ?’.
ബോളിവുഡിലെ നായകനടിപ്പുകാരുമായി താരതമ്യം ചെയ്യുമ്പോൾ, എന്തായിരുന്നു അക്ഷയ്‌യുടെ പരിമിതി ? സൗന്ദര്യമോ, അഭിനയ ശേഷിയോ കുറവായിരുന്നില്ല... വിജയങ്ങളോ, സിനിമകളോ ഇല്ലാത്തതുമല്ല...പക്ഷേ, എന്തൊക്കെയോ ചില ദൗർഭാഗ്യങ്ങൾ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള ആ യാത്രയ്ക്ക് തടസ്സമായി. സമകാലികരായ നടന്‍മാര്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കാലത്തും അതിന്റെ ചെറിയൊരംശം പോലും അദ്ദേഹത്തിനു ലഭിച്ചില്ല. തന്റേതായ ലോകത്തേക്കു ചുരുങ്ങി, ലഭിക്കുന്ന അവസരങ്ങളിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോയ അക്ഷയ് ഇപ്പോഴിതാ അമ്പത് വയസ്സിൽ വീണ്ടും ജനപ്രീതിയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയിരിക്കുന്നു... കാലത്തിന്റെ നിയോഗം എന്നല്ലാതെ മറ്റെന്താണു വിശേഷണം!
പുതിയ കാലത്തിന്റെ ഭാഷ കടമെടുത്താൽ ഒരു ‘സിഗ്മ മെയിൽ’ ആണ് അക്ഷയ്. ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞ അദ്ദേഹം, ‘വിവാഹിതനാകുക, കുട്ടികളുണ്ടാകുക എന്നതൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നില്ല. ജീവിതത്തില്‍ ഒരാള്‍ എപ്പോഴും കൂടെയുണ്ടാകുന്നത് എനിക്കു ശ്വാസം മുട്ടിക്കുന്ന അനുഭവമാണ്’ എന്നാണ് ഇതിനെ വിശദീകരിച്ചത്.
ഇൻട്രോവെർട്ടാണ് അക്ഷയ്. ആള്‍ക്കൂട്ടത്തില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്നു നില്‍ക്കും. അഭിമുഖങ്ങളോടും തീരെ താൽപര്യമില്ല. തന്നെക്കുറിച്ചെഴുതപ്പെട്ട ആര്‍ട്ടിക്കിളുകള്‍ വായിക്കുന്നതു പോലും അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നാണ് താരം ഒരിക്കൽ പറഞ്ഞത്.
കരിഷ്മ കപൂറുമായി അക്ഷയ് ദീര്‍ഘകാലം പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധം വിവാഹത്തിലേക്കെത്താൻ സാധ്യത തെളിഞ്ഞതാണെന്നും ഒരു കാലത്തു കേട്ടിരുന്നു. പക്ഷേ, കരീനയുടെ അമ്മ എതിർത്തത്രേ.
‘കോഫി വിത്ത് കരൺ’ എന്ന ചാറ്റ് ഷോയിൽ നടി കങ്കണാ റണൗട്ട് മുൻപ് പറഞ്ഞ രസകരമായ ഒരു സംഭവമുണ്ട്. അക്ഷയ് ഖന്നയോടുള്ള തന്റെ ‘ഫ്‌ളർട്ട് ശ്രമം’ പാളിയെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു ഒരു പ്രതികരണവുമുണ്ടായില്ലെന്നുമാണ് കങ്കണ പറഞ്ഞത്.
‘ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം എന്നോട് ഒരുവാക്ക് പോലും മിണ്ടിയില്ല. അദ്ദേഹം സംസാരിക്കാറില്ല. ആരോടും സംസാരിക്കാറില്ല’.
2010 – ൽ, ‘നോ പ്രോബ്ലം’ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
എന്തായാലും കാലം മാറി, സിനിമ മാറി, പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ അക്ഷയ് ഖന്ന വീണ്ടും ബോളിവുഡിന്റെ മുഖ്യധാരയിലേക്കു മടങ്ങിയെത്തി...ഇനി അയാൾക്കു മടുക്കും വരെ അയാളിവിടെയുണ്ടാകും...ഉണ്ടാകണം!