ADVERTISEMENT

മലയാളികൾക്ക് ഇപ്പോഴും പൂർണമായി ഉൾക്കൊള്ളുവാനായിട്ടില്ലാത്ത വിയോഗമാണ് കലാഭവൻ മണിയുടേത്. മിമിക്രി വേദികളിൽ തുടങ്ങി, സിനിമയിൽ തന്റെതായ ഇടം നേടി, തെന്നിന്ത്യൻ പ്രേക്ഷകർക്കാകെ പ്രിയങ്കരനായി വളർന്ന മണി അകാലത്തിലാണ് മരണത്തിന്റെ വാതിലിനപ്പുറം മറഞ്ഞത്. 2026 മാർച്ച് 6 – നു, 45 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വർഷങ്ങളിനിയും നടിച്ചും പാടിയും ആസ്വാദകരുടെ ആരവങ്ങൾക്കിടയിൽ ജീവിക്കേണ്ട ഒരു മനുഷ്യൻ ഒടുവില്‍ ഒരു കനത്ത വിങ്ങലായി ആരാധകരുടെ ഹൃദയങ്ങളിൽ പാർക്കുന്നു. ഇന്ന്, 2026 മാർച്ച് 6 – കലാഭവൻ മണിയുടെ പത്താം ഓർമദിനം.

പിന്നീട് വലിയ വിവാദങ്ങള്‍ക്കും ചർച്ചകൾക്കും കാരണമായ മണിയുടെ മരണം എങ്ങനെയായിരുന്നു ? എന്താണ് സംഭവിച്ചത് ? ആ ദിവസത്തെ ഇങ്ങനെ വിവരിക്കാം –

ADVERTISEMENT

കരള്‍ - വൃക്ക രോഗ ബാധിതനായിരുന്ന മണിയെ, ചാലക്കുടിയിലെ അദ്ദേഹത്തിന്റെ വീടായ ‘മണിക്കൂടാര’ത്തിന് അരക്കിലോമീറ്റർ അകലെ ചാലക്കുടി പുഴയോരത്തുള്ള ‘പാടി’ എന്ന ഔട്ട് ഹൗസില്‍ നിന്നു ശനിയാഴ് ഉച്ചയോടെ കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ മണിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെങ്കിലും വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചു. നില കൂടുതല്‍ മോശമായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇതിനിടേ, വൈദ്യ പരിശോധനയില്‍ മീഥേല്‍ ആല്‍ക്കഹോള്‍ എന്ന വിഷാംശം മണിയുടെ ശരീരത്തിനുള്ളില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ പൊലീസ് ആശുപത്രിയിലെത്തി അനേ്വഷണം നടത്തുകയും, ചാലക്കുടി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. അപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത അറിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും പാഴാക്കിക്കൊണ്ട് ഞായറാഴ്ച രാത്രി ഏഴേകാലോടെ മണി മരണത്തിനു കീഴടങ്ങി. ഏഴ് മണിക്കു ശേഷം, മണി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന അഭ്യൂഹം മാധ്യമങ്ങളില്‍ പരന്നു തുടങ്ങിയതിനു തൊട്ടുപിന്നാലെ മരണവാര്‍ത്തയും സ്ഥിതീകരിക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു.

ദാരിദ്ര്യത്തിന്റെ ബാല്യം

ADVERTISEMENT

1971 ജനുവരി ഒന്നിന് തൃശൂര്‍ ചാലക്കുടി ചേനത്തുനാട് കുന്നിശ്ശേരി രാമന്റെയും, അമ്മിണിയുടെയും ഏഴ് മക്കളില്‍ ആറാമനായാണ് മണി രാമന്‍ എന്ന മണി ജനിച്ചത്. പരേതനായ വേലായുധന്‍, അമ്മിണി, തങ്കമണി, ലീല, ശാന്ത, പ്രൊഫഷണല്‍ നര്‍ത്തകനായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ എന്നിവരാണ് സഹോദരങ്ങള്‍. ദാരിദ്ര്യത്തിന്റെ തീരാ വേദനകളിലൂടെ കടന്നു പോയ ബാല്യമായിരുന്നു മണിയുടേത്. കൂലിവേലക്കാരായിരുന്ന രാമന്റെയും, അമ്മിണിയുടെയും ചെറിയ വരുമാനത്തില്‍ ഒന്‍പതാളുകളടങ്ങുന്ന വലിയ കുടുംബത്തിന് ഒരു നേരത്തേ ആഹാരം പോലും വയർ നിറച്ചു കഴിക്കുവാനുള്ള വകയുണ്ടായിരുന്നില്ല. അതു മണിയെ നന്നേ ചെറുപ്പത്തില്‍ തന്നെ പല പല ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാക്കി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മണി ഓട്ടോറിക്ഷാ ഓടിക്കാന്‍ പഠിച്ചു. അതിനിടയിലും ജന്‍മനാ ലഭിച്ച കലയുടെ കനലുകളൂതിക്കത്തിക്കുവാനും, തന്റെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുവാനും കുഞ്ഞ് മണിയുടെ മനസ്സ് തുടിച്ചു. വിദ്യാര്‍ത്ഥിയായിരിക്കേ സ്‌കൂളില്‍ നടന്ന കലാപരിപാടികളില്‍ മണി സമ്മാനങ്ങള്‍ വാരിക്കൂട്ടി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, 1987 ല്‍, കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ മണിക്ക് രണ്ടാം സമ്മാനം ലഭിച്ചു. ചാലക്കുടി ഗവര്‍മെൻറ് ബോയ്‌സ് സ്‌കൂളില്‍ നിന്ന് പത്താം തരം കഴിഞ്ഞ ശേഷം തുടര്‍ന്നു പഠിച്ചില്ല. പഞ്ചാബില്‍ സി.ഐ.എസ്.എഫിലെ അലക്കുകാരന്റെ ജോലി ലഭിച്ചെങ്കിലും സാഹചര്യങ്ങള്‍ മൂലം പോകാന്‍ കഴിയാതെ വന്നതോടെ ജീവിക്കാനുള്ള വരുമാനത്തിനായി അയല്‍വാസിയായ പാളയം കോട്ട് അലിയുടെ ഓട്ടോ വാടകയ്ക്ക് ഓടിച്ചു തുടങ്ങി. മണിയുടെ ഓട്ടോറിക്ഷയില്‍ യാത്രചെയ്യാന്‍ ആളുകള്‍ക്ക് വലിയ താത്പര്യമായിരുന്നു. പാട്ടും, തമാശകളുമായി യാത്രയിലുടനീളം മണി യാത്രക്കാരെ രസിപ്പിച്ചു. അതിനിടേ തന്നെ സ്വന്തമായി പഠിച്ചെടുത്ത അനുകരണ കല കഴിയുന്നിടത്തോളം വേദികളില്‍ പ്രതിഫലം വാങ്ങിയും, വാങ്ങാതെയും അവതരിപ്പിച്ചു തുടങ്ങുകയും, വേദികളില്‍ അവസരങ്ങള്‍ തേടി അലയുകയും ചെയ്തു.

KalabhavanMani2

കലാഭവനിലേക്ക്

ADVERTISEMENT

മണിയുടെ അയല്‍വാസിയും സെയില്‍ടാക്‌സ് ഓഫീസറുമായിരുന്ന അബ്ദുള്‍ കരീം മാനേജരായി രൂപീകരിച്ച ‘ചാലക്കുടി ജോക്കേഴ്‌സ്’ എന്ന സാംസ്‌ക്കാരിക സംഘടനയുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കും, കൂട്ടുകാര്‍ക്കൊപ്പവും മണി മിമിക്രി പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയതുമക്കാലത്താണ്. മണിയുടെ പാരലല്‍ കോളേജ് അധ്യാപകന്‍ കൂടിയായിരുന്നു കരീം. പൂരം വെടിക്കെട്ട്, ഒറ്റശ്വാസത്തില്‍ സിനിമാ പേരുകള്‍ പറച്ചില്‍, നാത്തൂന്റെ മരണകഥ വിവരണം, എലിയുടെ പ്രാര്‍ത്ഥന, കുരങ്ങന്റെ ചാട്ടം, ദിനോസര്‍, ആന എന്നിങ്ങനെ വ്യത്യസ്തവും, നവീനവുമായ മാസ്റ്റര്‍ പീസുകളിലൂടെ മണി വേദികള്‍ കീഴടക്കി. അച്ഛനില്‍ നിന്നും അമ്മൂമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ നാടന്‍പാട്ടുകള്‍ തന്റെതു മാത്രമായ ശൈലിയില്‍ മനസ്സറിഞ്ഞ് പാടി കാണികളെ കയ്യിലെടുക്കാനും മണിക്ക് കഴിഞ്ഞിരുന്നു. പതിയേപ്പതിയേ മണി ശ്രദ്ധേയനായി. പകല്‍ ഓട്ടോറിക്ഷ ഓടിച്ചും, രാത്രി മിമിക്രി അവതരിപ്പിച്ചും ജീവിതം കരുപ്പിടിപ്പിച്ചു. അപ്പോഴേക്കും തന്റെ കഴിവുകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടാനിടയുള്ള കൊച്ചിന്‍ കലാഭവനില്‍ എങ്ങിനേയും കയറിപ്പറ്റുക എന്നയാഗ്രഹം മണിയിലുണ്ടായി. അങ്ങനെയാണ് ഇരിങ്ങാലക്കുടയില്‍ വച്ച് പരിചയപ്പെട്ട പീറ്റര്‍ എന്നയാളുടെ സഹായത്താല്‍ മണി ആബേലച്ചനു മുന്നിലെത്തുന്നത്. തൃശൂരിനടുത്ത് മാപ്രാണത്തെ ക്ഷേത്രത്തില്‍ മണിയുടെ മിമിക്രി പ്രകടനം കണ്ട ഗായകന്‍ കൂടിയായ കലാഭവന്‍ പീറ്റര്‍ തൊട്ടടുത്ത ദിവസം തന്നെ മണിയെ കലാഭവനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓട്ടോറിക്ഷ ഓടിക്കുമ്പോഴുള്ള കാക്കിവേഷമിട്ടാണ് മണി അച്ചനു മുന്നിലെത്തുന്നത്. സംസാരിച്ചു തുടങ്ങുമ്പോഴേ മണിയിലെ പ്രതിഭയെ അച്ചന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ ചാലക്കുടി മണി കലാഭവന്‍ മണിയായി. തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ ഗ്രൂപ്പ് ലീഡറും, വര്‍ഷങ്ങേളാളം കലാഭവന്റെ നെടുംതൂണുമായി മണി തിളങ്ങി. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രയായിരുന്നു അക്കാലം...

സിനിമയിലേക്ക്

1995 – ല്‍ മണി തന്റെ ആദ്യ ചിത്രമായ ‘സമുദായ’ത്തില്‍ ഒറ്റഷോട്ടില്‍ മാത്രം അഭിനയിച്ചു. അമ്പിളിയായിരുന്നു സംവിധായകന്‍. അതിനും ഏറെക്കാലം മുന്‍പ് സ്‌കൂള്‍ പഠനകാലത്ത് തമിഴില്‍ വിജയകാന്ത് നായകനായ ‘ക്യാപ്റ്റന്‍ പ്രഭാകറി’ന്റെ ഷൂട്ടിങ് ചാലക്കുടിയില്‍ നടക്കുമ്പോള്‍ ദിവസക്കൂലിക്ക് ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചതിെനക്കുറിച്ചും, വിജയകാന്തിനു മുന്നില്‍ അദ്ദേഹത്തെ അനുകരിച്ചതും മണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1995 ല്‍ തന്നെ സിബി മലയില്‍ സംവിധാനം ചെയ്ത ‘അക്ഷര’ത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലും, ‘ദി േപാര്‍ട്ടര്‍’ എന്ന ചിത്രത്തിലും മണി അഭിനയിച്ചു. അതിനിടേയാണ് ദൂരദര്‍ശനു വേണ്ടി ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ‘പര്‍ണ്ണശാല’ എന്ന സീരിയലില്‍ അഭിനയിക്കുവാന്‍ പോയതിന് മണിയെ കലാഭവനില്‍ നിന്നു പുറത്താക്കുന്നത്. അതോടെ അഭിനയത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ മണി നിര്‍ബന്ധിതനായി.

സല്ലാപം’ എന്ന സമ്മാനം

ലോഹിതദാസ് തിരക്കഥയെഴുതി സുന്ദര്‍ ദാസ് സംവിധാനം ചെയ്ത് 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’മായിരുന്നു കലാഭവന്‍ മണി എന്ന നടനെ മലയാളസിനിമയില്‍ അടയാളപ്പെടുത്തിയത്. ദിലീപും, മനോജ് കെ. ജയനും നായകന്‍മാരായി, മഞ്ജു വാരിയര്‍ നായികയായ ഈ ഗ്രാമീണപ്രണയ ചിത്രത്തില്‍ പാതി വില്ലനും പാതി കൊമേഡിയനുമായ രാജപ്പന്‍ എന്ന ചെത്തുകാരന്റെ വേഷത്തില്‍ മണി തിളങ്ങി. ചാലക്കുടി ഗവര്‍മെന്‍റ് ബോയ്‌സ് സ്‌കൂളില്‍ വച്ച് മണിയുടെ മിമിക്രി പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ലോഹിതദാസാണ് ചിത്രത്തിലേക്ക് മണിയെ ക്ഷണിച്ചത്. ചിത്രത്തിന്റെ സെറ്റിലെത്തിയ മണിയോട് അദ്ദേഹം ചെത്തുകാരന്റെ വേഷത്തില്‍ തനിക്ക് മുന്നിലൂടെ തിരിഞ്ഞു നടക്കാനും, തെങ്ങിനു മുകളില്‍ കയറിയിരുന്ന് ഒരു പാട്ട് നീട്ടിപ്പാടാനുമാവശ്യപ്പെട്ടു. രണ്ടും അതിന്റെ തനിമയോടെ നിഷ്പ്രയാസം മണി ചെയ്തതോടെ രാജപ്പനായി വേഷമുറച്ചു. തന്റെ പ്രത്യേക ശൈലിയിലുള്ള സംസാരവും, പാട്ടുകളുമായി മണി ചിത്രത്തില്‍ യാതൊരു വിധ പതര്‍ച്ചകളുമില്ലാതെ നിറഞ്ഞാടി. ഒരു ചെറിയ കഥാപാത്രമായിരുന്ന രാജപ്പനെ മണിയുടെ അനായാസ അഭിനയ ശൈലി കണ്ട് ചിത്രത്തിലുടനീളം ഉപയോഗിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ചെറിയ ചിത്രങ്ങളിലൂടെ വളര്‍ന്ന് തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങള്‍ മുതല്‍ മണി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി. ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ മണി സിനിമയുടെ കച്ചവട മൂല്യത്തിന് അത്യന്താപേക്ഷിത ഘടകമായി. ജയറാം, ദിലീപ് ചിത്രങ്ങളില്‍ നായകന്റെ വലം കയ്യായും, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രേം കുമാര്‍ വരയുള്ളവര്‍ നായകന്‍മാരായ ചിത്രങ്ങളിലും മണി ശ്രദ്ധേയ സാനിധ്യമായി. കിരീടമില്ലാത്ത രാജാക്കന്‍മാര്‍, കല്യാണ സൗഗന്ധികം, എക്‌സ്‌ക്യൂസ് മീ ഏതു കോളേജിലാ ?, പടനായകന്‍, ദില്ലീവാല രാജകുമാരന്‍, മന്നാടിയാര്‍ പെണ്ണിന് ചെങ്കേടച്ചെക്കന്‍, ഇല്ലാസപ്പൂങ്കാറ്റ്, മന്ത്രമോതിരം, കുടമാറ്റം, കാരുണ്യം, കല്യാണപ്പിറ്റേന്ന്, ഭൂതക്കണ്ണാടി, കഥാനായകന്‍ തുടങ്ങി 2001 വരെ മണി കോമഡി വേഷങ്ങളില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് കുതിച്ചു. ഇതില്‍ തന്നെ കഥാനായകനിലെ കുട്ടനും, മന്ത്രമോതിരത്തിലെ പാപ്പച്ചനും, ക്രൈം ഫയലിലെ എഴുത്തച്ഛനും മണിയിലെ സ്വഭാവനടനെക്കൂടി അടയാളപ്പെടുത്തുന്നവയായിരുന്നു. നായകനിരയില്‍

മണി നായകനായ ആദ്യ ചിത്രം 1999 ല്‍ പുറത്തിറങ്ങിയ ‘മൈഡിയര്‍ കരടി’യാണ്. സന്ധ്യാ മോഹന്‍ സംവിധാനം, ചെയ്ത ചിത്രത്തില്‍ ജീവിക്കാന്‍ വേണ്ടി കരടിയുടെ വേഷം കെട്ടേണ്ടി വന്ന മണികണ്‌ഠന്‍ എന്ന കഥാപാത്രമായിരുന്നു മണിക്ക്. ചിത്രം പരാജയമായത് മണിയുടെ നായക അരങ്ങേറ്റം മങ്ങിപ്പിച്ചു. അതേ വര്‍ഷം തന്നെയാണ് മണിയുടെ കരിയറിലെ വഴിത്തിരിവായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാമു എന്ന അന്ധഗായകന്റെ വേഷത്തില്‍ മണി അതേ വരയുള്ള തന്റെ സകല ഇമേജുകളും കുടഞ്ഞെറിയുന്ന അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. ചിത്രത്തിന് മണിക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും പ്രത്യേക ജൂറി പരാമര്‍ശം മാത്രമാണ് ലഭിച്ചത്. അവാര്‍ഡ് തനിക്കല്ല എന്നറിഞ്ഞ മണി ബോധരഹിതനായി വീണതും അക്കാലത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രം നൂറ്റി അന്‍പത് ദിവസമാണ് നിറഞ്ഞോടിയത്. സംസ്ഥാന തലത്തിലും പ്രസ്തുത വേഷം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. തുടര്‍ന്ന് ഒരേയൊരു കഥാപാത്രം മാത്രമുള്ള ‘ദി ഗാങ്ങ്’ എന്ന ചിത്രത്തിലും മണി നായകനായി. അതോടെ സ്ഥിരം ശൈലിയില്‍ നിന്ന് മാറിയുള്ള വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മണിയെ തേടിയെത്തി. വല്യേട്ടനിലെ കാട്ടിപ്പള്ളി പപ്പന്‍, വക്കാലത്ത് നാരായണന്‍കുട്ടിയിലെ പൊലീസ് ഓഫീസര്‍, രാക്ഷസരാജാവിലെ രാഷ്ട്രീയ നേതാവ് ഗുണശേഖരന്‍ തുടങ്ങി സീരിയസ് വേഷങ്ങളിലും, വില്ലന്‍ വേഷങ്ങളിലും മണിയെ കണ്ടു തുടങ്ങി. ഇതിനിടേ ദോസ്ത്, വണ്‍മാന്‍ ഷോ, കുബേരന്‍, കണ്‍മഷി ഉള്‍പ്പടയുള്ള ചിത്രങ്ങളില്‍ മണി കോമഡി റോളുകളിലും തിളങ്ങി. 2001 ലാണ് മണിയെ നായകനാക്കി വിനയന്‍ കരുമാടിക്കുട്ടന്‍ എന്ന ചിത്രമൊരുക്കിയത്. ചിത്രത്തിലെ കുട്ടന്‍ മണിയുടെ അഭിനയ പ്രതിഭ തെളിയിക്കപ്പെട്ട മറ്റൊരു വേഷമായി. ചിത്രവും വമ്പന്‍ വിജയമാണ് നേടിയത്. തുടര്‍ന്ന് മണി നായകനായും, വില്ലനായും, കൊമേഡിയനായും മലയാള സിനിമയില്‍ നിറഞ്ഞു. മലയാളി മാമന് വണക്കത്തിലെ തിരുപ്പതി പെരുമാള്‍ എന്ന മുനിയാണ്ടി, നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരനിലെ കൊച്ചു കുറുപ്പ്, വെള്ളിത്തിരയിലെ വാക്കത്തി വാസു, സെതുരാമയ്യര്‍ സി.ബി.ഐയിലെ ഈശോ അലക്‌സ്, പൗരനിലെ കോമളന്‍, ഉടയോനിലെ മാത്തന്‍, അനന്തഭദ്രത്തിലെ ചെമ്പന്‍ എന്നിവ മണിയിലെ നടന്റെ അടയാളങ്ങളായി.

kalabhvanmani4copy

തിരഞ്ഞെടുപ്പുകളിലെ പാളിച്ചകള്‍

വി.എം. വിനു സംവിധാനം ചെയ്ത ആകാശത്തിലെ പറവകളിലെ ഉടുമ്പ് വാസു, അച്ഛനെയാണെനിക്കിഷ്ടത്തിലെ ഭാസ്‌കരന്‍, മത്സരത്തിലെ കുപ്പിക്കണ്ടം ഹംസയും കണ്ണന്‍ ഭായിയും, ബെന്‍ജോണ്‍സണിലെ ബെന്‍ ജോണ്‍സനും, പത്രോസും, ലോകനാഥന്‍ ഐ.എ.എസിലെ ലോകനാഥന്‍, വാല്‍ക്കണ്ണാടിയിലെ അപ്പുണ്ണി എന്നിവ മണിയുടെ ശ്രദ്ധേയ നായകവേഷങ്ങളാണ്. ഇതില്‍ മണി പൊലീസ് വേഷത്തില്‍ കസറിയ ബെന്‍ ജോണ്‍സണ്‍ മലയാളത്തിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായി മാറി. മണിയെ നായകനാക്കി എടുക്കുന്ന ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടി എന്ന അവസ്ഥ വന്നേതാടെ അദ്ദേഹത്തെ നായകനാക്കി ചിത്രങ്ങളൊരുക്കാന്‍ നിര്‍മ്മാതാക്കള്‍ ക്യൂ നിന്നു. തന്റെ താരമൂല്യത്തിനും അഭിനയശേഷിക്കുമനുസരിച്ചുള്ള നായകവേഷങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കാതെ വന്നത് പലപ്പോഴും പലരും ചെയ്തു പഴകിയ വേഷങ്ങളുടെ പുനരാവിഷ്‌ക്കാരം മാത്രമാക്കി മണിച്ചിത്രങ്ങളെ മാറ്റി. മുന്‍നിര സംവിധായകരുള്‍പ്പെടയൊരുക്കിയ ബാംബൂ ബോയ്‌സ്, താളമേളം, മാണിക്യന്‍, രാവണന്‍, നരകാസുരന്‍, കിസാന്‍, ചാക്കോ രണ്ടാമന്‍, റെഡ് സല്യൂട്ട്, എബ്രഹാം ആന്‍ഡ് ലിങ്കണ്‍, രക്ഷകന്‍, പായും പുലി, ഭസ്മാസുരന്‍, നന്‍മ, ഇന്ദ്രജിത്, സ്വര്‍ണ്ണം, കേരള പോലീസ്, ആണ്ടവന്‍, കബഡി കബഡി, ആയിരത്തില്‍ ഒരുവന്‍, മലയാളി, പ്രമുഖന്‍, ബ്ലാക്ക് സ്റ്റാലിയന്‍, അണ്ണാറക്കണ്ണനും തന്നാലായത്, കണ്ണിനും കണ്ണാടിക്കും, പുള്ളിമാന്‍, ആഴക്കടല്‍, ദി ഫിലിം സ്റ്റാര്‍, എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയും, കരീബിയന്‍സ് എന്നിങ്ങനെ മണി നായകനായ ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ പലതും തീയേറ്ററുകളില്‍ മൂക്കു കുത്തി. തന്നിലെ അഭിനേതാവിന് മാത്രം സാധ്യമാകുന്ന വേഷങ്ങള്‍ മണിയെ തേടിയെത്താതിരുന്നതും നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ മോശം തിരഞ്ഞെടുപ്പുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. അക്കാലത്തു മറ്റു വേഷങ്ങളില്‍ ശ്രദ്ധിക്കാനാകാതെ പോയതും മണിയെ കുറച്ചു കാലത്തേക്കു മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ നിന്നകറ്റി.

വില്ലന്‍

വില്ലന്‍ വേഷങ്ങള്‍ പലതു ചെയ്‌തെങ്കിലും മണിയുടെ കരിയറിലെ അവിസ്മരണീയ വില്ലന്‍ കഥാപാത്രം മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ചോട്ടാ മുംബൈ’യിലെ നടേശനാണ്. െകാച്ചി നഗരത്തിലെ അധോലോകം അടക്കി ഭരിക്കുന്ന പൊലീസ് ഗുണ്ടയായ നടേശനായി മണി കസറി. തന്റെ സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നു മാറി തമാശയുടെ നിഴലു പോലും ഈ കഥാപാത്രത്തെ തൊടാതിരിക്കാന്‍ മണി ശ്രദ്ധിച്ചപ്പോള്‍, മോഹന്‍ലാലിനൊപ്പം മത്സരിച്ചു നില്‍ക്കുന്നതായി മണിയുടെ വേഷവും. ചിത്രം നേടിയ വലിയ വിജയം മണിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു. തുടര്‍ന്ന് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ അയ്യപ്പന്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രവും, ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ പുരുഷോത്തമനും മണിയ്ക്ക് നേട്ടമായി. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലെ ലൂയിപാപ്പന്‍ എന്ന കഥാപാത്രവും മണിയുടെ കരിയറിലെ മറ്റൊരു മികച്ച പ്രകടനമായിരുന്നു. എന്നാല്‍ കരിയറിലെ അവസാന കാലത്ത് കൂടുതല്‍ ചെറിയതും, സമാന്തരവുമായ ചിത്രങ്ങളിലാണ് മണി അഭിനയിച്ചിരുന്നത്. ഒരു നടനെന്ന നിലയില്‍ മണിയെ ഉപയോഗപ്പെടുത്തുവാന്‍ ഇനിയും ഒരുപാടു സാധ്യതകളുണ്ടായിരുന്നുവെങ്കിലും ഇക്കാലത്ത് മലയാളത്തിലെ മുഖ്യധാരാ സിനിമ മണിയെ ഒരു അപ്രഖ്യാപിത വിലക്കിന് വിധേയനാക്കിയിരുന്നു എന്നു വേണം കരുതാന്‍.

തമിഴിലേക്ക്

തമിഴില്‍ മണി ആദ്യം അഭിനയിക്കുന്നത് 1998 ല്‍ പുറത്തിറങ്ങിയ ‘മരുമലര്‍ച്ചി’യില്‍ വേലു എന്ന കഥാപാത്രമായാണ്. തുടര്‍ന്ന് 2001 ല്‍ വിജയകാന്തിനെ നായകനകാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വാഞ്ചിനാഥ’നില്‍ അഭിനയിച്ചു. എന്നാല്‍ രണ്ടായിരത്തി രണ്ടില്‍ പുറത്തിറങ്ങിയ ‘ജമിനി’യിലെ തേജ ഭായി എന്ന വില്ലന്‍ വേഷം മണിയെ തമിഴിലെ സൂപ്പര്‍ വില്ലനാക്കി. തമിഴ് സിനിമയിലെ വില്ലന്‍മാരുടെ സ്ഥിരം ശൈലി പൊളിച്ചടുക്കി തമാശയും, മിമിക്രിയും കലര്‍ത്തി മണി തമിഴ് പ്രേക്ഷകരെ കയ്യിലെടുത്തു. രൂപത്തിലും, ശരീരഭാഷയിലും നവീനമായൊരു മികവ് പ്രകടിപ്പിച്ച മണി അതോെട തമിഴിലെ തിരക്കുള്ള നടനായി മാറി. തുടര്‍ന്ന് വിജയ്, സൂര്യ, അജിത്, സിമ്പു ചിത്രങ്ങളിലും മണി വില്ലനായി. ശരത്കുമാറിനൊപ്പം ‘ഏയ്’ എന്ന ചിത്രത്തില്‍ സഹനായകനായും മണി തിളങ്ങി. ‘യന്തിര’നില്‍ രജനീകാന്തിനൊപ്പവും, ‘പാപനാസ’ത്തില്‍ കമല്‍ഹാസനൊപ്പവും മണി തന്റെ പ്രതിഭ തെളിയിച്ചു. യന്തിരനില്‍ ഒറ്റസീനില്‍ മാത്രമുള്ള മണിയുടെ പ്രകടനം ആരും മറക്കില്ല. ശിങ്കാരച്ചെന്നൈയിലെ മണിയുടെ വില്ലന്‍ വേഷം അതിന്റെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. മലയാളത്തില്‍ ഇരുന്നൂറും, തമിഴില്‍ മുപ്പത്തൊന്നും, തെലുങ്കില്‍ അഞ്ചും, കന്നഡയില്‍ മൂന്നും ചിത്രങ്ങളില്‍ മണി അഭിനയിച്ചു.

ഗായകന്‍

kalabhvanmani3copy

ഗായകനെന്ന നിലയില്‍ മണി മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവയ്ക്കാന്‍ തക്ക ഹിറ്റുകളുണ്ടാക്കി. മിമിക്രിയിലും, സിനിമയിലും താരമായി ഉയര്‍ന്നപ്പോഴും മണി നാടന്‍പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. മണി പാടിയ പാട്ടുകള്‍ മലയാളികള്‍ ഏറ്റുപാടി. മണിയുടെ സ്‌റ്റേജ് പരിപാടികളിലെ പ്രധാനഇനം മണിയുടെ പാട്ടുകള്‍ തന്നെയായിരുന്നു. അതിശയിപ്പിക്കുന്ന ഊര്‍ജത്തോടെ സ്‌റ്റേജില്‍ നിറഞ്ഞാടാന്‍ മണിക്ക് സാധിച്ചിരുന്നു. ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോ...’, ‘ഓടപ്പഴം പോലൊരു...’, ‘വരാന്നു പറഞ്ഞിട്ട്...’, ‘കണ്ണിമാങ്ങ പ്രായത്തില്‍...’, ‘ഉമ്പായിക്കുഞ്ഞാണ്ടി...’, ‘അമ്മായീടെ മോളെ...’, ‘ഓടേണ്ട ഓടേണ്ട...’ തുടങ്ങി കാസറ്റുകളിലൂടയും, വേദികളിലൂടെയും തരംഗമായിത്തീര്‍ന്ന എത്രയെത്ര മണിപ്പാട്ടുകള്‍... കലാഭവന്‍ കാലത്ത് മണി പാടിയിരുന്ന ‘തൂശുമ്മ കുന്താരോ’ എന്ന ഹിറ്റ് പാട്ടാണ് മണിയിലെ ഗായകന് ആത്മവിശ്വാസം നല്‍കിയത്. മണിയുടെ നാടന്‍പാട്ടുകളടങ്ങിയ കാസറ്റുകള്‍ ചൂടപ്പം പോലെയാണു വിറ്റു പോയിരുന്നത്. ഒപ്പം മണിയുടെ ഹാസ്യ കഥാപ്രസംഗഗങ്ങളും, പാരഡി പാട്ടുകളുമടങ്ങിയ കാസറ്റുകളും വലിയ വിജയങ്ങളായി. തന്റെതായ ശൈലിയിൽ മണി പാടിയ അയ്യപ്പ ഭക്തി ഗാനങ്ങളും മലയാളികളേറ്റുപാടി. സിനിമയിലും മണി പാടിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. 1995 ല്‍ ‘സമ്മാനം’ എന്ന ചിത്രത്തിനു വേണ്ടിയാണ് മണിയാദ്യം പാടിയത്. തുടര്‍ന്ന് 24 – ലോളം ചിത്രങ്ങളില്‍ മണി പാടി. അതില്‍ തന്നെ ബെന്‍ ജോണ്‍സണിലെ സോനാ സോനാ, കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ കാക്കാലക്കുരുവിപ്പെണ്ണേ, റെഡ് സല്യൂട്ടിലെ മല്‍േഗാവാ മാമ്പഴമല്ല, അനന്തഭദ്രത്തിലെ മല്ലമല്ലല്ലൂയ്യാ, കാഴ്ചയിലെ കുട്ടനാടന്‍ കായലിലെ, ആകാശത്തിലെ പറവകളിലെ വരുത്തന്റൊപ്പം ഒളിച്ചു ചാടിയ, കണ്‍മഷിയിലെ വളകിലുക്കണ, എബ്രഹാം ലിങ്കണിലെ ഡിങ്കിരി ഡിങ്കാലേ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. ‘ഗാര്‍ഡ്’ എന്ന സിനിമയിലെ എല്ലാ പാട്ടുകളും മണി പാടി. തമിഴിലും, തെലുങ്കിലും മണി പാടിയ പാട്ടുകള്‍ ഹിറ്റായി. എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിനും, മണിമുഴങ്ങുന്നതാര്‍ക്ക് വേണ്ടി എന്ന ആല്‍ബത്തിനു വേണ്ടിയും മണി സംഗീതസംവിധാനവും നിര്‍വഹിച്ചു. എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയുടെ കഥയും മണിയുടേതായിരുന്നു. സിനിമയിലെത്തിയിരുന്നില്ലെങ്കിലും നാടന്‍ പാട്ടുകാരനായി മണി തിളങ്ങുക തന്നെ ചെയ്‌തേനെ എന്നുറപ്പ്.

സാധാരണക്കാരുടെ സൂപ്പര്‍സ്റ്റാര്‍

മണി സാധാരണക്കാരുെട സൂപ്പര്‍സ്റ്റാറായിരുന്നു. തെന്നിന്ത്യന്‍ സിനിമയാകെ താരപ്രഭയുടെ കൊടുമുടികള്‍ ചവുട്ടിക്കയറിയപ്പോഴും സാധാരണക്കാരനായി ജീവിച്ച മനുഷ്യന്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുവാനും, അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാനും മണി എന്നും മുന്നിലുണ്ടായിരുന്നു. തനിക്കു മുന്നിലെത്തുന്നവരെ വലിപ്പച്ചെറുപ്പമില്ലാതെ മണി സ്‌നേഹിച്ചു. താര ജാഡകളില്ലാത്ത ചാലക്കുടിക്കാരനായി ജീവിച്ചു. നാട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കും മണി അഭയമായി. തിരക്കിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ ചാലക്കുടിയിലേക്കോടിയെത്തി. ചാലക്കുടിപ്പുഴയില്‍ മീന്‍പിടിച്ചും, കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചും, ഓട്ടോറിക്ഷ ഓടിച്ചും ചാലക്കുടിയില്‍ മണി നിറഞ്ഞുനിന്നു. അവസാനകാലത്ത് ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളും മണിയെത്തേടിയെത്തി. പലതും പോലീസ് കേസുകളായി കോടതികളിലെത്തി. എന്നാലതിലോന്നും മണിയെ സ്‌നേഹിക്കുന്നവര്‍ വിശ്വസിച്ചില്ല. അവര്‍ മണിയെ ഹൃദയം തുറന്നു സ്‌നേഹിച്ചു. അതിനു തെളിവാണ് മണിയുടെ മരണശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്കൊഴുകിയ ജനസാഗരം.

കൂലിവേലകള്‍ ചെയ്തും, ഓട്ടോറിക്ഷ ഓടിച്ചും, മണലുവാരിയും, ചുമടെടുത്തും, തെങ്ങുകയറിയും, കാപ്പിക്കച്ചവടം നടത്തിയും, മൈക്കാട് പണിയെടുത്തും, മിമിക്രി കാട്ടിയും ദാരിദ്ര്യത്തോട് പടവെട്ടിയ മനുഷ്യന്‍. പിന്നീട് സ്വപ്രയത്‌നത്താലും ്രപതിഭയാലും സിനിമയുടെ ഉയരങ്ങള്‍ കീഴടക്കുന്ന കാഴ്ചയ്ക്ക് ഒരു ചലച്ചിത്ര കഥയോട് സാമ്യമുണ്ടായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ച്, ബാല്യകാലത്ത് നേരിട്ട വേദനകളെയും, അപമാനങ്ങളെയും കുറിച്ച് എപ്പോഴും പറഞ്ഞിരുന്ന മണി, വന്ന വഴി ഒരിക്കലും മറന്നില്ല. മലയാളത്തില്‍ ‘കറുപ്പിന്റെയാണഴകായി’ തിളങ്ങിയ മണി ഹാസ്യനടനായും, സഹനായകനായും, നായകനായും, വില്ലനായും, ഗായകനായും അഭ്രപാളിയില്‍ നിറഞ്ഞു. ഒരിക്കലുമാര്‍ക്കും നിഷേധിക്കുവാനാകാത്ത പ്രതിഭയുടെ ഔന്നത്യം ദൂര്‍ത്തടിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങുവോളം. ഇപ്പോൾ മണിയുടെ ഭാര്യ ഡോ. നിമ്മിയും, മകള്‍ ലക്ഷ്മിയും തനിച്ചാണ്, മണിയുടെ സാനിധ്യമില്ലാത്ത മണിക്കൂടാരത്തില്‍...

Remembering Kala Bhavan Mani on his 10th Death Anniversary:

Kala Bhavan Mani's untimely death left a void in Malayalam cinema and the hearts of his fans. He rose from mimicry stages to become a beloved South Indian actor, leaving behind a legacy of memorable performances and songs. This year marks the tenth anniversary of his passing, a day to remember the laughter and melodies he brought into our lives.

ADVERTISEMENT