അവള്‍ പറഞ്ഞു, ‘നിങ്ങള്‍ ലോകം അറിയുന്ന നടനാകും..’: രജനി തിരയുന്ന ആ പെൺകുട്ടി എവിടെയാണ്? The Enduring Magic of Superstar Rajinikanth
Mail This Article
എന്തൊരു മാജിക് ആണത്. ക്യാമറയ്ക്കു മുന്നിൽ അല്ലാത്തപ്പോൾ മേക്കപ്പിന്റെ ഒാർമ പോലുമില്ലാത്ത മുഖം. വള്ളിച്ചെരുപ്പും അയഞ്ഞ വെള്ള ജുബ്ബയുമിട്ട എഴുപത്തിരണ്ടുകാരൻ.
പക്ഷേ, ക്യാമറയ്ക്കു മുന്നിലെത്തിയാലോ... ‘ജയിലർ’ മുത്തുേവൽ പാണ്ഡ്യൻ കണ്ണട പിടിക്കുന്ന ആ അടാർ സ്റ്റൈലുണ്ടല്ലോ. അതുമതി ഒരു ശരാശരി രജനി ഫാൻസിന്റെ അഡ്രിനാലിന് തീ പിടിക്കാൻ. ക സേരയിൽ നിരങ്ങി ചെന്നു വർമന്റെ നെഞ്ചില്‍ ചവിട്ടുന്ന ആ ഒരൊറ്റ സീൻ മതി, എഴുന്നേറ്റു നിന്ന് അലറാൻ. അപ്പോൾ മനസ്സിന്റെ അതിരിലെങ്ങും പ്രായത്തിന്റെ നിഴൽ പോലുമുണ്ടാകില്ല.
അതു തലൈവർക്കു മാത്രം പറ്റുന്ന മാജിക്. ‘പട യപ്പ’യിലെ ഡയലോഗ് പോലെ ‘ഏൻ വഴി തനി വഴി...’ മറ്റാര്‍ക്കും നടക്കാൻ കഴിയാത്ത സ്റ്റൈല്‍ വഴി.
ജീവിതം എന്ന മാജിക്
മധുരം ഒട്ടുമില്ലാത്ത ബാല്യമായിരുന്നു ശിവാജി റാവു ഗെയ്‌ക്ക്‌വാദിന്റേത്. കുട്ടിക്കാലത്തു തന്നെ അമ്മയെ നഷ്ടമായി. മരപ്പണിക്കാരനായി. വളർന്നപ്പോൾ ബസ് കണ്ടക്ടറായി. അപ്പോഴും മനസ്സിൽ സിനിമ മാത്രം.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാൻ പണം നൽകി സഹായിച്ചതു കൂട്ടുകാരാണ്. ചില ദിവസങ്ങളിൽ പോസ്റ്റ്മാൻ ഒന്നും രണ്ടും രൂപയുള്ള പത്തും പ തിനഞ്ചും മണിയോർഡറുകളുമായി ശിവാജിയെ തേടിയെത്തിയിരുന്നു. 1975 ഹോളിദിനത്തിൽ ശിവാജിറാവു, രജനികാന്ത് ആയി. ‘അപൂർവരാഗങ്ങള്‍’ എന്ന സിനിമയിലൂെട ബാലചന്ദർ സമ്മാനിച്ച ഭാഗ്യനാമം.
ഇന്ന് ജയിലർ സിനിമയിൽ രജനികാന്തിന്റെ പ്രതിഫലം 110 കോടിയാണത്രേ. ജീവിതം എന്ന മാജിക്.
ഗുരുവിന്റെ ചോദ്യം
തമിഴ് സംവിധായക സംഘടനയുടെ നാൽപതാം വാർഷിക വേളയിൽ അത്യപൂർവമായ ഒരു അഭിമുഖം സംഭവിച്ചു. വജ്രശോഭയുള്ള രണ്ടു താരങ്ങൾ ഒന്നിച്ചിരുന്നു. ഗുരുതുല്യ സംവിധായകൻ കെ. ബാലചന്ദർ പത്രപ്രവർത്തകന്റെ റോളിൽ. അദ്ദേഹം ഇന്റർവ്യൂ ചെയ്യുന്നതു സാക്ഷാൽ രജനികാന്തിനെ.
ശിഷ്യനോടുള്ള ഗുരുവിന്റെ ഒരു ചോദ്യം ഇങ്ങനെ. ‘ശിവാജി റാവു എന്ന സാധാരണ നടനെ ഞാൻ രജനികാന്താക്കി. നീ നിന്റെ പ്രയത്നം കൊണ്ടു ഹിമാലയത്തിനും മുകളിലായി. നിനക്കു വീണ്ടും സാധാരണക്കാരനാകാൻ പറ്റുമോ?’
രജനികാന്തിന്റെ ഉത്തരം. ‘ഈ പേര്, പ്രശസ്തിയൊന്നും ശിവാജി റാവുവിനെ ബാധിക്കുന്നില്ല. അതിനാൽ ഞാൻ ശിവാജി റാവു തന്നെയായി ഇരിക്കുന്നു...’
മിക്ക സിനിമകളുടെയും റിലീസ് ദിവസം ആരാധകരുടെ ആർപ്പുവിളികൾ ഉയരും. ബാന്‍ഡുമേളവും കട്ടൗട്ടുകളില്‍ പാലഭിഷേകവും പൊടിപൊടിക്കും. എന്നാൽ ആ ദിവസം എല്ലാ ആഘോഷങ്ങളിൽ നിന്നും മാറി രജനികാന്ത് ഹിമാലയത്തിലായിരിക്കും. അവിടെ ആത്മീയഗുരു ബാബായുടെ ഗുഹയില്‍ ധ്യാനിക്കും, ക്രിയായോഗ െചയ്യും. അതിന്‍റെ ഊര്‍ജം മനസ്സിലേക്കും ശരീരത്തിലേക്കും ഉള്‍ക്കൊള്ളും.
തലൈവർക്കു മാത്രം
∙ 30 വർഷം മുൻപ് റിലീസ് ചെയ്ത ‘അണ്ണാമലൈ’ സിനിമയില്‍ കണ്ട അതേ ടൈറ്റിൽ കാർഡിലൂടെയാണ് ഇപ്പോഴും രജനി ചിത്രങ്ങൾ തുടങ്ങുന്നത്.
∙ജാപ്പനീസ് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്ത് അ വിടെ റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം രജനികാന്തിന്റേതാണ്, ‘മുത്തു.’
∙ ഹോളിവുഡിൽ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്ത് അഭിനയിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ രജനിയാണ്. സിനിമ ‘ബ്ലഡ് സ്റ്റോൺ’.
∙ തമിഴ്സിനിമയിൽ 500 കോടി ക്ലബിലെത്തിയിരിക്കുന്നത് രജനികാന്ത് സിനിമകൾ മാത്രം. 2018 ൽ പുറത്തിറങ്ങിയ രജനികാന്ത്–ശങ്കർ ചിത്രം 2.O യുടെപേരിലാണ് ആദ്യത്തെ 500 കോടി റെക്കോർഡ് ഉള്ളത്. പിന്നെ, ജയിലർ.
∙ ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ, ത്രീഡി, മോഷൻ കാപ്ചർ എന്നിങ്ങനെ സിനിമയുടെ നാലു രൂപത്തിലും എത്തിയ ഇന്ത്യയിലെ ആദ്യ നടൻ രജനികാന്താണ്. മകൾ സൗന്ദര്യ അച്ഛനു നൽകിയ സമ്മാനമാണ് ഫോട്ടോ റിയലിസ്റ്റിക് കാപ്ചർ ഫിലിമായ കൊച്ചടൈയാൻ. ഈ വിഭാഗത്തിൽപെട്ട ഇന്ത്യയിലെ ആദ്യ സിനിമയാണിത്.
∙ പ്രതിഫലത്തെക്കുറിച്ച് ആരാധാകർ പറയുന്നത് ഇങ്ങനെ. ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടൻ രജനികാന്താണ്. ഒന്നാമതു ജാക്കിചാൻ.
ആ പെൺകുട്ടി എവിടെയാണ്?
ലോകം മുഴുവനും രജനികാന്തിനെ തിരയുമ്പോൾ, രജനി തിരയുന്ന, ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരാളുണ്ട്. നിമ്മി എന്ന നിർമല.
രജനി ബസ് കണ്ടക്ടർ ആയി ജോലി നോക്കുന്ന കാലം. അന്ന് അദ്ദേഹം ശിവാജി റാവു ആണല്ലോ. ബ സുകളിൽ പിൻവാതിൽ വഴി ആൾക്കാർ കയറും, മുൻവാതിൽ വഴി ഇറങ്ങും. അതായിരുന്നു പതിവ്. ഒരു പെൺകുട്ടി മുൻവാതിൽ വഴി കയറാനെത്തി. ശിവാജി തടഞ്ഞു. കൈ തട്ടിമാറ്റി അവൾ ബസിനുള്ളിൽ കയറി.
ആദ്യം ഉടക്ക്. പിന്നീട് പ്രണയമായി അതു വളർന്നു. എംബിബിഎസ്സിനു പഠിക്കുകയായിരുന്നു അവള്‍. പേര് നിർമല. ശിവാജി നിമ്മി എന്നു വിളിച്ചു.
അക്കാലത്ത് ശിവാജി നാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഒരു ദിവസം തന്‍റെ നാടകം കാണാൻ നിമ്മിയെയും ക്ഷണിച്ചു. നാടകത്തിലെ പ്രകടനം കണ്ട്, സ്നേഹത്തോടും വിസ്മയത്തോടും നിമ്മി പറഞ്ഞു, ‘നിങ്ങള്‍ ഒരിക്കൽ ഈ നാട് മുഴുവനും അറിയുന്ന നടനാകും...’
ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു ശിവാജി അറിയാതെ അപേക്ഷ അയച്ചതു പോലും നിമ്മിയാണ്. അവളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി ശിവാജി ചെെന്നെയ്ക്കു വണ്ടി കയറി. പിന്നീടുള്ളതു ചരിത്രം.
ആദ്യനാളുകളിൽ നിമ്മിയുെട കത്തുകൾ ലഭിച്ചിരുന്നു. പിന്നീടൊരിക്കൽ ബെംഗളൂരു വന്നപ്പോൾ നിമ്മിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അവളുടെ താമസസ്ഥലം തേടിച്ചെന്നു. നിമ്മിയും കുടുംബവും താമസം മാറിയെന്നും എങ്ങോട്ടാണു പോയതെന്നറിയില്ലെന്നും ആയിരുന്നു അയൽക്കാരുടെ മറുപടി. ബെംഗളൂരുവില്‍ പലയിടങ്ങളിലും തേടി നടന്നെങ്കിലും ഫലമുണ്ടായില്ല.
എവിടെയാണ് നിമ്മി? ഭൂമിയിൽ നിന്നേ മാഞ്ഞു പോയിട്ടുണ്ടാകുമോ? അതോ തലൈവര്‍ പാറുന്ന ആകാശത്തിനു താഴെ ആരോടും പറയാതെ എല്ലാം മനസ്സിലൊതുക്കി നിമ്മി മറഞ്ഞിരിക്കുകയാണോ?
അഭിമുഖം ജീവിതത്തിലേക്ക്
കോളജ് മാഗസിനിലേക്കു സ്ക്രീനിനെ ഇളക്കിമറിക്കുന്ന ഒരു നടന്റെ അഭിമുഖം വേണം. അതിനായാണു ലത എന്ന പെൺകുട്ടി രജനികാന്തിനെ കാണാൻ ആദ്യമെത്തുന്നത്. വെറും 20 മിനിറ്റു മാത്രം അനുവദിച്ച ആ കൂടിക്കാഴ്ച പക്ഷേ, രണ്ടു മണിക്കൂറോളം നീണ്ടു. അതു ജീവിതത്തിലേക്കുള്ള അഭിമുഖമായി മാറുകയായിരുന്നു.
1980 ഫെബ്രുവരി 26 ന് തിരുപ്പതി ക്ഷേത്രത്തിൽ വച്ചു ലത സൂപ്പർസ്റ്റാറിന്റെ ജീവിതനായികയായി. ലത ഗായിക കൂടിയാണ്. വല്ലിയിലും അൻപുള്ള രജനികാന്തിലും കൊച്ചടൈയാനിലും പാടിയിട്ടുണ്ട്. രണ്ടു പെണ്‍മക്കളാണിവര്‍ക്ക്. െഎശ്വര്യ, സൗന്ദര്യ.