രമേഷ് പിഷാരടിയും സുധീർ കരമനയും മേജർ രവിയും അഞ്ജലി നായരും...നിയമസഭ തിരഞ്ഞെടുപ്പിലെ ‘താരമണ്ഡലങ്ങൾ’ Malayalam Cinema's Evolving Relationship with Politics
Mail This Article
അയൽ ഭാഷകളായ തമിഴുമായും കന്നഡയുമായും തെലുങ്കുമായുമൊക്കെ താരതമ്യം ചെയ്യുമ്പോള്‍ മലയാള സിനിമയ്ക്ക് രാഷ്ട്രീയവുമായുള്ള ബന്ധം കുറവാണ്. രാഷ്ട്രീയപ്രവർത്തകരും ചലച്ചിത്രപ്രവർത്തകരും തമ്മിലുള്ള സൗഹൃദത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും കുറവ് എന്ന അർത്ഥത്തിലല്ല, ചലച്ചിത്രപ്രവർത്തകർ സജീവരാഷ്ട്രീയപ്രവർത്തനത്തിൽ ഇടപെടുന്നതിലെ കുറവാണ് ഇവിടെ സൂചിപ്പിച്ചത്. എങ്കിലും കാലാകാലങ്ങളായുള്ള തിരഞ്ഞെടുപ്പുകളിൽ അഭിനേതാക്കളോ സംവിധായകരോ നിർമാതാക്കളോ ഒക്കെ വിവിധ മുന്നണികളുടെ ഭാഗമായി ഭാഗ്യപരീക്ഷണത്തിനു തയാറാകുന്നതും മലയാളികൾ കണ്ടിട്ടുണ്ട്. മഹാനടൻ പ്രേംനസീറും മുരളിയും ജഗദീഷും ഭീമൻ രഘുവും ധർമജൻ ബോൾഗാട്ടിയുമൊക്കെ മുഖ്യധാരാ പാർട്ടികളുടെ പ്രതിനിധികളായി മത്സരിച്ചിട്ടും തിരഞ്ഞെടുപ്പ് ഗോധയിൽ ചുവടുകൾ തെറ്റി വീണപ്പോൾ, കെ.ബി.നടൻ ഗണേഷ് കുമാറും, ഇന്നസെന്റും, മുകേഷും, സുരേഷ് ഗോപിയുമൊക്കെ ജയിച്ചു കയറി.
ഇക്കുറിയും നിയമസഭാതിരഞ്ഞെടുപ്പിൽ താരസ്ഥാനാർത്ഥികൾക്ക് കുറവില്ല. പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് കൂട്ടത്തിൽ പ്രധാനി. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. താൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണെന്ന് കൃത്യമായി തുറന്നു പറഞ്ഞിട്ടുള്ള രമേഷ് പിഷാരടി കഴിഞ്ഞ കുറച്ചു കാലങ്ങളായി കോൺഗ്രസ്സിന്റെ വേദികളിൽ സജീവമാണ്. സ്വന്തം നാട് കൂടിയായ തൃപ്പൂണിത്തുറ മണ്ഡലത്തിലാകും രമേഷ് മത്സരിക്കുകയെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നുവെങ്കിലും സർപ്രൈസ് ആയാണ് പാലക്കാട് സീറ്റുറച്ചത്.
തിരുവനന്തപുരം സെൻട്രലിൽ നടൻ സുധീർ കരമനയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. അവസാന നിമിഷം വരെ ‘ആര് ?’ എന്ന ചോദ്യമുയർന്ന മണ്ഡലത്തിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് സുധീർ എത്തിയത്. നിലവിലെ എം.എൽ.എ.യായ അന്റണി രാജുവിന് മത്സരിക്കാനാകില്ലെന്ന അവസ്ഥയിലാണ് പുതിയൊരു പേര് ഇടതുപക്ഷം പരിഗണിച്ചത്. അതുവരെ ചിത്രത്തിലില്ലാതിരുന്ന സുധീർ സ്ഥാനാർത്ഥിയായത് എല്ലാവർക്കും സർപ്രൈസ് ആയി. യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്ത് എസ്.എഫ്.ഐ. പ്രവർത്തകനായിരുന്നു സുധീർ. വലിയ പ്രതീക്ഷയോടെയാണ് തിരുവനന്തപുരം സെൻട്രലിൽ ഇടതുപക്ഷം സുധീറിനെ മത്സരിപ്പിക്കുന്നത്.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നടി അഞ്ജലി നായരാണ്. ‘ട്വന്റി ട്വന്റി’യുടെ പ്രതിനിധിയാണ് അഞ്ജലി.
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതൽ താരങ്ങളെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ട്വന്റി ട്വന്റിയാണ്. പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ, ഏറ്റുമാനൂരില്‍ വീണ നായർ, തൃക്കാക്കരയിൽ അഖിൽ മാരാർ എന്നിവരാണ് ട്വന്റി ട്വന്റി പ്രഖ്യാപിച്ച താരസ്ഥാനാർത്ഥികൾ. ഇതിൽ ലക്ഷ്മിപ്രിയയ്ക്കും വീണ നായർക്കും മത്സരിക്കാനാകില്ലെന്നത് തിരിച്ചടിയായി. ഇരുവരുടെയും പേരുകൾ വോട്ടർ പട്ടികയിലില്ല.
കുണ്ടറയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. അരുവിക്കരയിൽ നടൻ വിവേക് ഗോപനാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഏറ്റുമാനൂരില്‍ സോഷ്യൽ മീഡിയ താരം ആതിര ഡി.നായരാണ് ട്വന്റി ട്വന്റി സ്ഥാനാർത്ഥി. ഒറ്റപ്പാലത്ത് നടനും സംവിധായകനുമായ മേജർ രവിയാണ് ബി.ജെ.പി. സ്ഥാനാർത്ഥി.
ഇതോടൊപ്പം രാഷ്ട്രീയരംഗത്തെ പ്രമുഖരെങ്കിലും അഭിനയം, സംവിധാനം, നിർമാണം എന്നിങ്ങനെ പല മേഖലകളിൽ സിനിമയുടെ ഭാഗമായിട്ടുള്ള മഞ്ഞളാംകുഴി അലി, ആര്യാടൻ ഷൗക്കത്ത്, മാണി സി കാപ്പൻ, പി.സി ജോർജ് എന്നിവരും മത്സരത്തിനുണ്ട്.
എൽ.ഡി.എഫിനു വേണ്ടി പത്തനാപുരത്ത് മത്സരിക്കുന്ന, മന്ത്രി കൂടിയായ കെ.ബി. ഗണേഷ് കുമാർ, സിനിമാ നടനെങ്കിലും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരൻ കൂടിയാണ്. കേരള കോൺഗ്രസ് ബി – യുടെ നേതാവുമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി തോൽവിയറിയാതെ പത്തനാപുരത്തിന്റെ എം.എൽ.എയായി തുടരുകയാണ് അദ്ദേഹമെന്നതും എടുത്തുപറയണം. 2016 ലെ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും വേണ്ടി ഏറ്റുമുട്ടിയ മൂന്ന് സ്ഥാനാർത്ഥികളും സിനിമാ നടന്മാരായിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ. ബി. ഗണേശ് കുമാർ, കോൺഗ്രസ് സ്ഥാനാർത്ഥിയായി പി. വി. ജഗദീഷ് കുമാർ, ബി.ജെ.പി സ്ഥാനാർത്ഥിയായി ഭീമൻ രഘു എന്നിവരാണ് രംഗത്തിറങ്ങിയത്. നിലവിലെ കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷ് ഇത്തവണ മത്സരരംഗത്തില്ല. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച ജി.കൃഷ്ണകുമാർ, ധർമജൻ ബോൾഗാട്ടി എന്നീ പ്രമുഖരും ഇക്കുറിയില്ല.
എന്തായാലും കാത്തിരുന്നു കാണാം, ആരൊക്കെയാകും ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേരളനിയമസഭയിൽ എത്തുന്ന താരങ്ങളെന്ന്...