ടൊവിനോയ്ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോ ? ബേസിലിന്റെ ‘അതിരടി’യിൽ! റിവ്യൂ വായിക്കാം Adhiradi: A Review of Basil Joseph and Tovino Thomas' Latest Flick
Mail This Article
ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ‘അതിരടി’ തിയറ്ററുകളിലെത്തി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘അതിരടി’ റിവ്യൂ വായിക്കാം
‘ടൊവിനോയ്ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോ ? ബേസിലിന്റെ അതിരടിയിൽ!’ എന്നു ചോദിച്ചവർ ഒരുപാടുണ്ടാവും സിനിമ ഇറങ്ങുന്നതിന് മുൻപ്. ‘അതിരടി’ എന്ന സിനിമ അനൗൺസ് ചെയ്യപ്പെട്ടപ്പോൾ മുതലുള്ള കൗതുകം അതിന്റെ star cast തന്നെ. ബേസിലാണ് നായകൻ എന്നിരിക്കെ ടൊവിനോ നായകന്റെ മേലെ നിൽക്കുന്ന അതിനായകനോ അതോ വില്ലനോ അതോ സഹനടനോ എന്നൊക്കെ പ്രേക്ഷകർക്ക് ജിജ്ഞാസ സ്വാഭാവികം. മുൻപ് ബേസിലിന്റെ ‘മരണമാസി’ൽ ടൊവിനോ ഒറ്റസീനിൽ വരുന്ന ഒരു ഡെഡ്ബോഡിയായി മുഖം (ബോഡി ) കാട്ടിയിരുന്നു.
സിനിമ ഇന്ന് ഇറങ്ങിയപ്പോൾ എല്ലാ ആകാംക്ഷകൾക്കും ഉത്തരമാവുന്നു. ബേസിൽ നായകനെങ്കിൽ ടൊവിനോ വില്ലൻ. കൊടൂരവില്ലൻ. പക്കാ ലോക്കൽ കൊട്ടേഷൻ ഗുണ്ട തോട്ടക്കുട്ടൻ. പോരാത്തതിന് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ എന്നിവരും പ്രധാന റോളുകളിൽ ഉണ്ട്. ബേസിൽ മെയിൻ പ്രൊഡ്യൂസർമാരിൽ ഒരാളും ടൊവിനോ സഹനിർമ്മാതാവും ആണെന്ന കൗതുകവും ‘അതിരടി’ക്കുണ്ട്.
ഏറെ മുൻപല്ലാതെ കേരളത്തിലെ ഒരു കോളേജിൽ നടന്ന ഒരു ദുരന്തവുമായി ബന്ധപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്. പക്കാ സെന്റിമെന്റൽ. ‘അതിരടി’ എന്ന ടൈറ്റിൽ പോലും അതിന് ശേഷം കട്ട ശോകമായി വരുമ്പോൾ പണി പാളിയോന്ന് സംശയം വരും. പക്ഷേ ബാക്കി ടൈറ്റിലുകൾക്കും കുറച്ച് വർഷങ്ങൾക്കും ശേഷം അതേ എഞ്ചിനിയറിങ് കോളേജിലേക്ക് സാംകുട്ടി ആയി ബേസിൽ വരുന്നതോടെ സീൻ മാറും.
സിനിമയിലെ ഒരു ഡയലോഗിൽ പറയുമ്പോലെ വർഷങ്ങളായി അമ്പലത്തിൽ മുടങ്ങി കിടക്കുന്ന ഉത്സവം നടത്താൻ ജഗന്നാഥൻ വരുമ്പോലെയാണ് സാംകുട്ടിയുടെ വരവ്. കോളേജിൽ കൊല്ലങ്ങളായി മുടങ്ങിക്കിടക്കുന്ന ആരോഹൺ ഫെസ്റ്റ് നടത്തുക എന്ന അയാളുടെ തീവ്രാഭിലാഷത്തിന് വ്യക്തിപരവും വൈകാരികവുമായ ഒരു കാരണമുണ്ട്. അതിന് അയാൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും ആണ് അതിരടിയുടെ സെൻട്രൽ ത്രെഡ്.
വെയ്റ്റ് ഒക്കെ കുറച്ച് ബോഡിയൊക്കെ ഫിറ്റാക്കി ലുക്കൊക്കെ മാറ്റിയാണ് എഞ്ചിനീയറിംഗ് studant ആയുള്ള ബേസിലിന്റെ വരവ്. ആരും ‘അയ്യേ...’ ന്ന് പറയില്ല. ബേസിലിനോട് മലയാളികൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ട്. അതിനെ മാക്സിമം മുതലെടുക്കുന്ന കാരക്റ്റർ തന്നെ സാം കുട്ടി. ഒത്ത ടീം കൂടി ആയതോടെ കോളേജ് സീനുകൾ തൂക്കി ബേസിൽ.
അങ്ങനെ ഇരിക്കുമ്പോഴാണ് രജനികാന്തിന്റെ ബാഷ റെഫറൻസിൽ അന്യായ സ്വാഗുമായി എക്സ് ഗുണ്ട തോട്ടക്കുട്ടൻ എന്ന ശ്രീക്കുട്ടൻ വെള്ളായണി വരുന്നത്. ടൊവിനോയുടെ most lovable എന്നൊക്കെ പറയാവുന്ന രീതിയിൽ ആണ് ആ എൻട്രി. അതിലേക്ക് വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും കൂടി എത്തുമ്പോൾ ഇന്റർവെൽ ബ്ലോക്കൊക്കെ എമ്മായിരി.
ഇടവേള വന്നുനിൽക്കുന്ന ആ ഒരു ക്രൈസിസിനെ മറി നടക്കാനുള്ള ഓട്ടവും പരാക്രമവുമായി സെക്കന്‍റ് ഹാഫ് മുന്നോട്ടു പോവുന്നു. ആദ്യം പറഞ്ഞ സെന്റിമെന്‍റ്സ് കണക്ട് ആവുന്ന പ്രേക്ഷകരിൽ ഉദ്വേഗം സൃഷ്ടിക്കപ്പെടും. അല്ലാത്തവർ തിരക്കഥ ഉപരിപ്ലവമെന്ന് കുറ്റപ്പെടുത്തും. ആഴമില്ലായ്മ കൊണ്ട് ലാഗടിക്കുകയും ക്രിഞ്ചടിക്കുകയും ചെയ്യുന്ന ഭാഗങ്ങൾ സിനിമയിൽ പലയിടത്തും ഉണ്ട് താനും. എന്റർടൈൻമെന്‍റ് മോഡിൽ ടൈംപാസ് ആയി സിനിമയെ സമീപിക്കുന്നവർക്ക് ഇതൊരു പ്രശ്നമാവാൻ സാധ്യതയുമില്ല. തിയേറ്ററിലെ വൈബും പ്രധാനം.
മിന്നൽ മുരളിയുടെ എഴുത്തുപങ്കാളി ആയ അരുൺ അനിരുദ്ധൻ ആണ് അതിരടിയുടെ ഡയറക്ടർ. Making style നെ കുറിച്ച് ആർക്കും പരാതി ഉണ്ടാവാൻ സാധ്യതയില്ല. ടെക്നിക്കൽ സൈഡ് പെർഫെക്ട്. മൊത്തത്തിൽ ഒരു rich ഫീൽ തരുന്നു ഫ്രെയിമുകൾ എല്ലാം. സിനിമ മൊത്തത്തിലും അങ്ങനെ തന്നെ. എഴുത്തിൽ അരുൺ അനിരുദ്ധിനു പാർട്ണർ ആയി പോൾ സ്കറിയ കൂടി ഉണ്ട്. എന്നിട്ടും പൂർണമായി മെന കിട്ടുന്നില്ല. സിനിമയുടെ പ്രധാന നെഗറ്റീവും അതു തന്നെ.
ബേസിലിന് വേണ്ടി ടൊവിനോ, വിനീത്, ഷാൻ എന്നിവയൊക്കെ ഉമേജ് നോക്കാതെ കഥാപാത്രമായിരിക്കുന്നു. റിയ ഷിബു, സെറിൻ ശിഹാബ് എന്നിവർക്ക് സ്ക്രീൻ ടൈം ഒരുപാട് ഇല്ലെങ്കിലും മിഴിവുണ്ട്. ഏറ്റവും നാച്ചുറൽ ആയി പെർഫോം ചെയ്തത് വിഷ്ണു അഗസ്ത്യ ആണെങ്കിലും അവസാനത്തെ പ്രതിസന്ധികളിൽ അയാളെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചതേയില്ല.
സിനിമയുടെ വിജയത്തെ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ബാധിക്കാൻ സാധ്യത ഇല്ല. പ്രൊഡക്ഷൻ ബാനറിന്റെ ടൈറ്റിൽ വരുമ്പോൾ പിസാ ടവറിന്റെ ചെരിവ് മാറ്റാൻ ശ്രമിച്ച് അത് എതിർസൈഡിലേക്ക് മറിച്ചിടുന്ന ഇത്തിരിപ്പയ്യന്റെ ലോഗോയോടെ ബേസിൽ എന്റർടൈൻമെന്‍റ്സ് എന്ന് എഴുതിവന്നത് ‘അതിരടി’ യുടെ മൊത്തത്തിൽ ഉള്ള ഒരു സ്‌പെസിമെൻ റീലാണ്. ‘എന്റർടൈൻമെൻറ് മുഖ്യം ബിഗിലേയ്’. അത് ആവോളമുണ്ട്.