‘സിഐഡി മൂസ’യുടെ സ്രഷ്ടാവ് ഇനി ഓർമകളിൽ... കണ്ണാടി വിശ്വനാഥന് ആദരാഞ്ജലികൾ അർപ്പിച്ച് ദിലീപ് Kannadi Viswanathan, Creator of CID Moosa, Dies at 93
Mail This Article
സിഐഡി മൂസ, ഇരുമ്പുകൈ മായാവി, മാന്ത്രികവാളും വിചിത്രപാമ്പുകളും തുടങ്ങിയ ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കണ്ണാടി വിശ്വനാഥൻ അന്തരിച്ചു. 93 വയസ്സായിരുന്നു. എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമാണ്.
കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ എന്ന കണ്ണാടി വിശ്വനാഥൻ ചെന്നൈയിൽ 20 വർഷം തയ്യൽ ജോലി ചെയ്ത ശേഷം എഴുപതുകളിൽ പാലക്കാട്ടെത്തി കുന്നത്തൂർമേട്ടിൽ അച്യുതൻ ബുക്ക് ഹൗസിനു സമീപം തയ്യൽക്കട ആരംഭിച്ചു. ഒറ്റരൂപാ നോവലുകളിലൂടെ പ്രശസ്‌തമായിരുന്ന അച്യുതൻ ബുക്ക് ഹൗസിന്റെ ഉടമ എ.അച്യുതൻ മലയാളത്തിൽ പുതിയ അപസർപ്പക ചിത്രകഥകൾക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോൾ വിശ്വനാഥന്റെ ഭാവന ഉണർന്നു. 10 കൊല്ലം കൊണ്ട് 125 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
സിനിമയിലൂടെ പുതിയ തലമുറ പരിചയപ്പെട്ട ‘സിഐഡി മൂസ’ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടതു കണ്ണാടി വിശ്വനാഥന്റെ കഥകളിലൂടെയാണ്. നടൻ ദിലീപ് കണ്ണാടി വിശ്വനാഥന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്.
ഹോളിവുഡിൽ ജുറാസിക് പാർക്ക് റിലീസ് ചെയ്യുന്നതിനു രണ്ടു പതിറ്റാണ്ടു മുൻപാണ് ‘രാക്ഷസപ്പല്ലികൾ’ മലയാളത്തിൽ ചിത്രകഥയായി പ്രത്യക്ഷപ്പെട്ടത്.
ഭാര്യ: പെരുവെമ്പ് എമ്പനത്ത് ശാരദ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്.