ADVERTISEMENT

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 3’ തിയറ്ററുകളിലെത്തി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘ദൃശ്യം 3’റിവ്യൂ വായിക്കാം

ലാലേട്ടന്റെ 66 ആം പിറന്നാൾ പ്രമാണിച്ചാണ് ‘ദൃശ്യം 3’ തിയറ്ററിൽ എത്തിയിരിക്കുന്നത്. ആരാധകർക്കും പ്രേക്ഷകർക്കും കൊടുക്കാൻ സാധിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച ബർത്ത്ഡേ ഗിഫ്റ്റ്.

ADVERTISEMENT

തിരിച്ചു ലാലേട്ടന് കൊടുക്കാവുന്ന ഏറ്റവും വല്യ ട്രീറ്റ് ആയി പ്രീബുക്കിങ്ങിലൂടെ ആരാധകർ അത് ഏറ്റെടുക്കുകയും കാലത്ത് 8മണിക്ക് തന്നെ ആദ്യ ഷോ മിക്കവാറും സെന്ററുകളിൽ നിറഞ്ഞ സദസ്സിൽ ആരംഭിക്കുകയും ചെയ്തു.

ലാലേട്ടന്റെ ആരാധകർ എന്നതിലുപരി സ്വന്തമായി തന്നെ ഒരു വൻ ഫാൻഫോളോയിങ് സെറ്റപ്പുള്ള ഫ്രഞ്ചൈസി സീരിസ് ആണ് ‘ദൃശ്യം’ സീരീസ്. അത് കേരളത്തിലോ മലയാളത്തിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല...പാൻ ഇന്ത്യൻ സ്റ്റാറ്റസിനുമപ്പുറം ഓവർസീസ് ലെവലിലേക്ക് വളർന്ന അപൂർവസംഭവമാണത്. കേവലം രണ്ട് പാർട്ടുകളിലെ ഞെട്ടിക്കലുകൾ കൊണ്ട് പടർന്ന് പന്തലിട്ട ആ ഖ്യാതി നിലനിർത്താൻ മൂന്നാം ഭാഗത്തിന് കഴിയുന്നുണ്ടോ എന്നത് മാത്രമാണ് സിനിമയ്ക്ക് കേറുമ്പോൾ എല്ലാവർക്കുമുണ്ടായിരുന്ന ആകാംക്ഷ.

ADVERTISEMENT

ആദ്യ രണ്ടുപാർട്ടുകളിലും വന്നിട്ടില്ലാത്ത പുതിയ ക്യാരക്ടറുകളുടെയും അഭിനേതാക്കളുടെയും സാന്നിധ്യത്തിൽ ഓപ്പണിങ് സീൻ വരുമ്പോൾ ഇതേതാ യൂണിവേഴ്സെന്ന് ആദ്യമൊന്ന് വാപിളർന്നു പോവും. പക്ഷേ, പിന്നീട് മനസിലാവും അത് 2013ലെ ജോർജ്കുട്ടിയുടെ 13വർഷത്തെ ജീവിതത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട ഒരു ചുവടുവെപ്പാണ് എന്ന്. 2021ലെ ജോർജ്കുട്ടി ഒരുക്കങ്ങൾ തുടങ്ങിയത് ചുമ്മാ വെറുതെ ആയിരുന്നില്ല എന്നും അതിലൂടെ തെളിയിക്കുന്നു.

പതിമൂന്നുവർഷത്തെ ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും തീർത്തും ഓർഗാനിക്കായ വളർച്ചയും മാറ്റവും വളരെ സ്വഭാവികമായി പകർത്തിക്കൊണ്ടാണ് തുടർന്നുള്ള ഫസ്റ്റ് ഹാഫ് മുന്നോട്ടു പോവുന്നത്. ജീത്തുവിന്റെ സിനിമകൾക്ക് പൊതുവെയുള്ള സീരിയൽ ലെവൽ മേക്കിങ് എന്ന ആരോപണം ആവർത്തിക്കാൻ സാധ്യതയുള്ളത്ര തീർത്തും സ്ലോ ആയുള്ള പെയ്സിൽ ആണ് സിനിമയുടെ ഡെവലപ്പമെൻറ്സ്. പക്ഷേ അതൊരു വല്യ നെഗറ്റീവ് ആയി ഇവിടെ ഫീൽ ചെയ്യില്ലെന്നതും പറയേണ്ടതാണ്.

ADVERTISEMENT

സിനിമയുടെ ഏറ്റവും വല്യ ഹൈലൈറ്റ് എന്നു പറയാവുന്ന ലാലേട്ടന്റെ പ്രകടനമികവിന്റെ ഏറ്റവും റിയലിസ്റ്റിക് ആയുള്ളതും നാച്ചുറൽ ആയുള്ളതുമായ ഭാവപ്പകർച്ചകൾ ഈ ഭാഗത്തെ അവിസ്മരണീയമാക്കുന്നു. വേറൊരു രീതിയിൽ പ്രശസ്തനാവുമ്പോൾ താനും കുടുംബവും മറക്കാനാഗ്രഹിക്കുന്ന ആ പഴയ എപ്പിസോഡ് സോഷ്യൽ മീഡിയയിലും മറ്റും വീണ്ടും ചർച്ചയാകുന്നതും മൂത്ത മകളുടെ കല്യാണലോചനകൾ മൂടങ്ങുന്നതും ഉള്ളിലുറങ്ങികിടക്കുന്ന കുറ്റബോധവും മറ്റുമൊക്കെ ജോർജ്കുട്ടിയുടെ ഉള്ളിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും അത് കുടുംബത്തിലേക്ക് പകരാതെ സൂക്ഷിക്കാൻ അയാൾ കാണിക്കുന്ന ശ്രമങ്ങളുമൊക്കെ ഗംഭീരമായി പകർത്തിയിരിക്കുന്നു..

കഴിഞ്ഞ 13വർഷവും ജോർജ്കുട്ടിയുടെ കുടുംബം അവിടെത്തന്നെ ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പിക്കാൻ ലാലേട്ടന് മാത്രമല്ല ഒപ്പമുള്ള എല്ലാവർക്കും സാധിക്കുന്നു. അതൊരു ചെറിയ കാര്യമല്ല. അൻസിബയുടെയും എസ്തറിന്റെയും പ്രകടനങ്ങളും എടുത്തുപറയണം. മീനയുടെ മെയ്ക്കപ്പ് ‘ദൃശ്യം 2’ വിലൊക്കെ കടുത്ത അസ്വഭാവികത ഉണ്ടായിരുന്നു എങ്കിൽ ഇവിടെ അതില്ല. ക്യാരക്റ്ററിന്റെ കുറച്ച് ആർട്ടിഫിഷ്യൽ ആയ പണ്ടത്തെ അതേമീറ്റർ കറക്റ്റായി പിടിക്കാൻ അവർക്കും സാധിക്കുന്നു.

ഇർഷാദ് അലിയുടെയും ഷാജോണിന്റെയും കഥാപാത്രങ്ങൾ ഈ സമയത്ത് തിരിച്ചുവരുന്നു. 13 കൊല്ലങ്ങളുടെ സ്വാഭാവികപരിണതികൾ ഇരുവരിലുമുണ്ട്. ഒരാളുടെ ഗ്രെയ്‌സ് കൂടിയിരിക്കുന്നു. മറ്റേയാൾ കത്തിവേഷത്തിന്റെ പാരമ്യതയിലേക്ക് വളരുന്നു.

കൊള്ളാവുന്ന ഒരു പഞ്ചിൽ കൊണ്ട് ഇന്റർവെൽ എഴുതി കാണിക്കുമ്പോൾ തുടർന്നുള്ള പാതിയിൽ മാലപ്പടക്കം പോലെ ട്വിസ്റ്റുകൾ വരുമെന്ന് കരുതി എല്ലാവരും കോഫി കഴിക്കാനിറങ്ങും. രാത്രിയും ഇരുട്ടും നിഴലുകളും ആ ബ്ലോക്കിന് നിഗൂഢത കൂട്ടുന്നുണ്ട്.

എന്നാൽ തുടർന്നും ഒരുപാട് ഞെട്ടിക്കലുകൾക്കൊന്നും ഇടകൊടുക്കാതെ നേരിയ താളത്തിൽ തന്നെ ജീത്തു സെക്കന്‍റ് ഹാഫിനെയും മുന്നോട്ടു കൊണ്ടുപോകുന്നു. ‘ദൃശ്യം’ ഒന്നിലും രണ്ടിലും കണ്ടപോലെ ഒരുപാട് സംഭവബഹുലതകളും ക്ലൈമാക്സ് മുന്നിൽ കണ്ട് ഇടയിൽ പാവിയിട്ടിരിക്കുന്ന കുഴിബോംബുകളും ഒന്നുമില്ലാതെ ഒടുക്കത്തെ ഒരു എൻഡ് പഞ്ചിലേക്ക് പ്രേക്ഷകനെയും ജോർജ്കുട്ടിയെയും എത്തിക്കുന്നു എന്നത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ആദ്യ രണ്ടുഭാഗങ്ങളിലും കണ്ട ഒരു ജോർജ് കുട്ടിയെ അല്ല ഒടുവിൽ നമ്മൾക്കും എതിരെ നിൽക്കുന്നവർക്കും കാണാൻ സാധിക്കുക. സിദ്ദിഖ്‌, മുരളി ഗോപി കഥാപാത്രങ്ങളുടെ ഇൻവോൾവ്മെന്‍റ് അവിടെയുണ്ട്.

‘ദൃശ്യം’ ഒന്നിലും രണ്ടിലും കാണുന്ന കിളിപറത്തുന്ന ട്വിസ്റ്റുകളും സീറ്റ്എഡ്ജ് ത്രില്ലിങ് excitement ഉം ഈ മൂന്നാം പാർട്ടിൽ ഇല്ല എന്നത് ഒരു സത്യമാണ്. എൻഡ് പഞ്ചിങ്ങ് ഗംഭീരമായെങ്കിലും അത് കൺവെ ചെയ്യാനുള്ള സമയം പ്രേക്ഷകർക്ക് കിട്ടിയോ എന്നത് സംശയവുമാണ്. ഗംഭീരമായി മുഴങ്ങേണ്ടിയിരുന്ന കയ്യടി അവിടെ വേണ്ടമട്ടിൽ ഉണ്ടായില്ല എന്നത് തന്നെ കാരണം. കുറച്ചുകൂടി സമയമെടുത്തുള്ള സ്പൂൺ ഫീഡിങ് ആവാമായിരുന്നു.

ഇതൊക്കെ മാറ്റി വെച്ചാൽ പിന്നെങ്ങനെയാണ് ‘ദൃശ്യം 3’ ഗംഭീരമാവുന്നത് എന്ന് ചോദിച്ചാൽ അത് പ്രകടനങ്ങൾ കൊണ്ടും സ്വഭാവികമായ പരിചരണം കൊണ്ടും എന്നാണുത്തരം. മോഹൻലാൽ - ജീത്തു ജോസഫ് ടീമിന്റെ ‘നേര്’ ഒക്കെ ആഘോഷിച്ച മലയാളികൾക്ക് ‘D3’ ആഘോഷമാക്കാൻ വലിയ ബുദ്ധിമുട്ടില്ല. അമിതപ്രതീക്ഷ പാരയാവുമോ എന്നു മാത്രമേ സംശയമുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

Mohanlal's Performance Shines in Drishyam 3:

Drishyam 3 Malayalam film, directed by Jeethu Joseph and starring Mohanlal, has hit theaters, coinciding with Lalettan's 66th birthday and serving as a fantastic gift to fans. The movie delves into the organic growth and changes in Georgekutty's life over 13 years, with Mohanlal's performance being a significant highlight, capturing the character's internal struggles and efforts to protect his family.

ADVERTISEMENT