ADVERTISEMENT

മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടിയെക്കുറിച്ച് മനോഹരമായ കുറിപ്പുമായി നടൻ പ്രേം കുമാർ. ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും അഭിനയപ്പെരുമയുടെ അടയാളമായി ത്രികാലങ്ങളിലും ഒരുപോലെ തിളങ്ങുന്ന അപൂര്‍വ പ്രതിഭയാണ് മമ്മൂട്ടിയെന്ന് പ്രേം കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രേം കുമാറിന്റെ കുറിപ്പ്:
മമ്മൂട്ടി - അഭ്രപാളിയിലെ അനന്ത വിസ്മയം
ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും അഭിനയപ്പെരുമയുടെ അടയാളമായി ത്രികാലങ്ങളിലും ഒരുപോലെ തിളങ്ങുന്ന അപൂർവ പ്രതിഭ - മമ്മൂട്ടി എന്ന ഏറെ പ്രിയപ്പെട്ട മമ്മൂക്ക.
ഒപ്പമെത്താൻ വെമ്പുന്ന മിന്നും താരങ്ങൾക്കിടയിൽ താരങ്ങളുടെ താരമായി, അഭിനയകലയുടെ ധ്രുവതാരമായി, രാജകീയ പ്രൗഢിയോടെ മമ്മൂക്ക മലയാളത്തിന്റെ സൗഭാഗ്യമായി നക്ഷത്രശോഭയോടെ ജ്വലിച്ചുനിൽക്കുന്നു. സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും നിത്യയൗവനത്തിന്റെയും നിറഭാവമായി നട്ടുച്ചയുടെ വെയിൽവെട്ടം തീർത്ത് തീവ്രകാന്തിയോടെ കാലം പോലും അസൂയപ്പെടുന്ന പ്രകാശമായി അദ്ദേഹത്തിന്റെ സാന്നിധ്യം.
‘നടക്കുമ്പോൾ തെളിയുന്നതാണ് വഴി’ എന്ന ജീവിതതത്വത്തിന്റെ ജീവിക്കുന്ന വ്യാഖ്യാനമാണ് മമ്മൂട്ടി. ഓരോ കഥാപാത്രവും ഒരു പുതിയ പാഠമാക്കിയും ഓരോ സിനിമയും ഒരു പുതിയ പരീക്ഷണമാക്കിയും അദ്ദേഹം അഭിനയത്തിന്റെ അപരിചിതമായ വഴികളിലേക്ക് സധൈര്യം നടന്നുകയറുന്നു. പിന്നെയും പിന്നെയും അഭിനയിക്കാൻ തന്നെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങൾക്കായി അടങ്ങാത്ത അഭിനിവേശത്തോടെ കാത്തിരിക്കുന്നു. വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിജയത്തിന്റെ മയക്കമല്ല, പഠനത്തിന്റെ വിനയമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്.

വടക്കൻവീരഗാഥയും വിധേയനും പൊന്തൻമാടയും അംബേദ്കറും കടന്ന് ഭ്രമയുഗത്തിലൂടെ ഇപ്പോൾ നാലാംതവണ ലഭിച്ച മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആ ദീർഘയാത്രയിലെ മറ്റൊരു നേട്ടം. അത് ഒരു മഹാകലാകാരന്റെ അപൂർവ വിജയത്തിനപ്പുറം മലയാള സിനിമയുടെ അഭിനയപാരമ്പര്യത്തിന് ലഭിച്ച അഭിമാനകരമായ അംഗീകാരമാണ്. നിരന്തരമായ ആത്മപരിഷ്കരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കലാനിഷ്ഠയുടെയും വിജയമുദ്രയാണത്. പുരസ്കാരങ്ങൾ പലതും പലവട്ടം നേടിയിട്ടും ഓരോ കഥാപാത്രത്തിലും പുതുതായി ജനിക്കാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ കലാതപസ്യയ്ക്കുള്ള ഭാരതത്തിന്റെ ആദരവും കൂടിയാണ് ഈ ദേശീയ അവാർഡ്.
പ്രതിഭാധനരായ എഴുത്തുകാരുടെയും സംവിധായകരുടെയും ഒക്കെ സർഗസ്വപ്നങ്ങൾക്ക് അതിനുമപ്പുറമായി വെള്ളിത്തിരയിൽ ജീവൻ പകർന്ന് ഉണ്മയുടെ ഉടയാട ചാർത്തുന്ന അത്ഭുതശിൽപിയാണ് മമ്മൂട്ടി. പാളിച്ചകൾ ഇല്ലാത്ത അനുഭവങ്ങളുടെ ബലത്തിലും ആർജിച്ച അറിവുകളുടെ കരുത്തിലും കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങി, അവയെ സൃഷ്ടിച്ചവരെപ്പോലും വിസ്മയിപ്പിക്കുന്ന ആഴത്തോടെയും കൃത്യതയോടെയും അദ്ദേഹം അവയെ പുനർജനിപ്പിക്കുന്നു. അപാര സർഗപ്രതിഭയോടെ അസാമാന്യ മികവിന്റെ തികവോടെ അഭിനയചാരുതയുടെ കൈയൊപ്പ് ചാർത്തുന്നു. പ്രണയത്തിന്റെയും പൗരുഷത്തിന്റെയും രൗദ്ര തരളിത ഭാവങ്ങളുടെയുമെല്ലാം നവരസങ്ങൾ പരന്നൊഴുകുന്ന ഇതിഹാസമായി അഭിനയകലയുടെ ആഴക്കടലിന്റെ അടിയൊഴുക്കുകളിൽ മുങ്ങിയും പൊങ്ങിയും പ്രേക്ഷകർക്ക് തീവ്രമായ അനുഭവം പകർന്നുനൽകുന്നു. വേഷപ്പകർച്ചയിൽ അമ്പത് പതിറ്റാണ്ടിന്റെ അഭിനയക്കരുത്തുമായി അതുല്യമായ വൻ മതിലിന്റെ അപാര ഗരിമയിൽ ഉയർന്നു നിൽക്കുന്നു മമ്മൂട്ടി എന്ന അത്ഭുതം. വീരനായും വിധേയനായും വില്ലനായും വല്യേട്ടനായും രാജാവായും സാധാരണ മനുഷ്യനായും ചരിത്രപുരുഷനായും പ്രണയിയായും പിതാവായും അങ്ങനെ....... മമ്മൂട്ടി ജീവിച്ച കഥാപാത്രങ്ങൾ മലയാള സിനിമയുടെ സാംസ്കാരിക സ്മൃതിയിൽ എന്നെന്നേക്കുമായി പതിഞ്ഞുകഴിഞ്ഞു.
ഭൂതക്കണ്ണാടികൾക്കുപോലും കണ്ടെത്താനാകാത്ത സൂക്ഷ്മഭാവങ്ങൾ മുഖത്ത് വിരിയിക്കുന്ന അഭിനയവൈഭവം… ഗാംഭീര്യവും മൃദുത്വവും ഒരുപോലെ ചാലിച്ച ശബ്ദത്തിന്റെ അപൂർവ നിയന്ത്രണം… കഥാപാത്രത്തിനനുസരിച്ച് മാറുന്ന ശരീരഭാഷയുടെ അത്ഭുതകരമായ കൃത്യത… ഇതെല്ലാം ചേർന്നാണ് മമ്മൂട്ടി എന്ന അഭിനയപ്രപഞ്ചം രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഓരോ പുതിയ സിനിമയും അദ്ദേഹത്തിൽ നിന്നുള്ള മറ്റൊരു അത്ഭുതത്തിന്റെ പ്രതീക്ഷയായി മാറുന്നു. ദിനംതോറും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ഉയിരും ഊർജവും നൽകി ആർജവത്തോടെ മുന്നേറുന്നു സിനിമയുടെ ഈ അമരക്കാരൻ.
അഭ്രപാളിയിൽ അനന്തവിസ്മയങ്ങൾ തീർക്കുന്ന മമ്മൂട്ടി എന്ന ഗന്ധർവവസന്തം, സിനിമാ അഭിനയത്തിന്റെ അമ്പതാണ്ടുകൾ പിന്നിട്ട് ഇന്നും പുതുമയുടെ പച്ചപ്പ് നഷ്ടപ്പെടാതെ കാലത്തോടൊപ്പം സഞ്ചരിക്കുകയാണ്. മഴപോലെ… മഞ്ഞുപോലെ… ഇടിമുഴക്കംപോലെ… മമ്മൂട്ടി എന്ന മഹാനടൻ അത്ഭുതത്തിന്റെ പെരുംകടലായി പ്രേക്ഷകരിൽ അലയടിച്ചിരമ്പുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളെ മാത്രമല്ല, ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള ആസ്വാദകഹൃദയങ്ങളെയെല്ലാം സ്പർശിച്ചുകൊണ്ട് നിറഞ്ഞുപടരുകയാണ്.
പത്മശ്രീയും പദ്മഭൂഷണും തുടങ്ങി രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും ആദരവുകളുടെയും പർവതശിഖരങ്ങളിലെത്തി സ്വന്തം സാമ്രാജ്യം തീർക്കുമ്പോഴും സമൂഹത്തിലെ നിരാലംബർക്കു കരുണയുടെ കിരണങ്ങളാൽ സ്നേഹസാന്ത്വനങ്ങളുടെ തൂവൽസ്പർശമേകുവാൻ അദ്ദേഹം മറക്കുന്നില്ല. നിരാലംബർക്ക് ആശ്വാസമായും നിസ്സഹായരായ മനുഷ്യർക്ക് നന്മയുടെ കാവലാളായും മാനവികതയുടെ മധുരം പൂത്ത വഴികളിൽ സ്നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ് മനുഷ്യഹൃദയങ്ങളിൽ ഇടംനേടുന്ന അദ്ദേഹത്തിന്റെ സഹജീവിസ്നേഹവും ഉജ്വലമായ അഭിനയപ്രതിഭയെപ്പോലെ തന്നെ അനശ്വരമാണ്.
പ്രിയപ്പെട്ട മമ്മൂക്കാ… അഭിനയകലയുടെ ആകാശത്ത് ഇനിയും അനേകം അനേകം വസന്തങ്ങൾ വിരിയട്ടെ. മനുഷ്യസ്നേഹത്തിന്റെ പ്രകാശവും കലാസപര്യയുടെ തപസ്സും ഇനിയും തലമുറകൾക്ക് പ്രചോദനവും പ്രകാശവു മാകട്ടെ. സർവശക്തൻ ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും സമൃദ്ധമായി നൽകി അനുഗ്രഹിക്കട്ടെ...... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഏറെ ആദരവോടെ… നിറഞ്ഞ സ്നേഹത്തോടെ…
ഹൃദയപൂർവം…

– പ്രേംകുമാർ.

ADVERTISEMENT
ADVERTISEMENT
Mammootty: A Timeless Legend of Malayalam Cinema:

Mammootty is a rare talent who shines across past, present, and future, symbolizing acting excellence. Actor Prem Kumar expressed this sentiment, highlighting Mammootty's enduring presence amidst rising stars as a 'star of stars' and a 'pole star' of acting. His journey, marked by a philosophy of finding the path while walking, showcases his fearless exploration of acting's uncharted territories. From 'Vadakkunokkiyantram' to 'Bramayugam,' his fourth National Award for Best Actor is a testament to his continuous self-refinement and dedication. Mammootty is an exceptional sculptor, breathing life into characters and astonishing even their creators with his profound understanding and precision. His ability to evoke subtle emotions, control his voice with gravitas and softness, and adapt his body language perfectly forms the 'acting universe' that is Mammootty.

ADVERTISEMENT
ADVERTISEMENT