ഹൃദയത്തിൽ നിന്ന് കണ്ണിലേക്കും ചുണ്ടിലേക്കും പടരുന്ന നിറഞ്ഞ ചിരിയാണ് അർജുൻ അശോകന്റെ പ്രത്യേകത. ആദ്യകാഴ്ചയിൽ തന്നെ ഒരുപാട് കാലം പരിചയമുള്ള ഒരാൾ എന്നൊരു തോന്നലുണ്ടാക്കും. അച്ഛൻ ഹരിശ്രീ അശോകന്റെ വഴിയേ സിനിമയിലെത്തിയ അർജുനെ നമ്മുടെ ഹൃദയത്തിൽ എത്തിച്ചതും ആ ചിരി തന്നെ. ‘പറവ’യിലും ‘വരത്തനി’ലും സൈഡ് റോളിൽ ഒതുങ്ങിയെങ്കിലും ‘ബിടെക്കി’ലെയും ‘ഉണ്ട’യിലെയും മുഴുനീള കഥാപാത്രങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഇത് നമ്മുടെ ഹരിശ്രീയുടെ മകനല്ലെയെന്ന് ജനം ചോദിച്ചു തുടങ്ങി.
അഭിനയം എങ്ങനെയാണ് സ്വപ്നത്തിൽ കയറിയത് ?
‘പാർവതീ പരിണയ’ത്തിലെ അച്ഛന്റെ കഥാപാത്രം കണ്ട് ത്രില്ലടിച്ച കൂട്ടുകാർ അച്ഛനെ പരിചയപ്പെടാനായി വീട്ടിൽ വന്നു. പക്ഷേ, അച്ഛൻ വലിയ സീരിയസായി കട്ടിക്കണ്ണടയൊക്കെ വച്ചിരിക്കുകയാണ്. അച്ഛന്റെ കോമഡിയൊക്കെ സിനിമയിലേയുള്ളൂ, വീട്ടിൽ പട്ടാളക്കാരെക്കാൾ സ്ട്രിക്ടാ.
അച്ഛന്റെ ഹിറ്റ് സിനിമകൾ, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, പുലിവാൽ കല്യാണം, പാണ്ടിപ്പട... ഇവയുടെയെല്ലാം ലൊക്കേഷനിൽ ഞാനും പോയിട്ടുണ്ട്. ഷൂട്ടിങ്ങിനു വരുന്ന താരങ്ങളെ കാണാൻ. ‘പുലിവാല്‍ കല്യാണ’ത്തിന്റെ സെറ്റിൽ വച്ച് ഒരു ദിവസം ക്യാമറാമാനായ സുകുമാർ അങ്കിൾ എന്നെ ക്രെയിനിൽ കയറ്റി ക്യാമറയിലൂടെ നോക്കിപ്പിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമയാണത്.
അഭിനയമോഹത്തെ കുറിച്ച് ആദ്യം പറഞ്ഞത് കൂട്ടുകാരോടാണ്. അവരാണ് പോർട്ഫോളിയോ ചെയ്യാനൊക്കെ പ്രോത്സാഹിപ്പിച്ചത്. പിന്നെ ഒരു സിനിമയിലേക്ക് കാസ്റ്റിങ് കോൾ കണ്ടപ്പോൾ ‘ഒന്നു വിളിക്കാമോ’ എന്ന് അച്ഛനോട് ചോദിച്ചു.