Tuesday 07 January 2020 12:52 PM IST

വിഷ്ണു തെരഞ്ഞത് മേക്കപ്പിടാത്ത പെൺകുട്ടിയെ, ഞാനാണെങ്കിൽ ഓവർ മേക്കപ്പിന് ട്രോൾ വാങ്ങുന്നയാളും! അറേഞ്ച്ഡ് ‘ലവ് അറ്റ് ഫസ്റ്റ്’ സൈറ്റ്’ അനുഭവം പങ്കുവച്ച് മീര അനിൽ

V.G. Nakul

Sub- Editor

meera-1

ആരും എവിടെയും പോകരുത്... ഒരു ഷോർട്ട് ബ്രേക്കിനു ശേഷം തകർപ്പൻ ചിരിയുമായി ഉടൻ മടങ്ങിയെത്തും...

ചിരിപ്പൂരങ്ങൾക്ക് ബ്രേക്ക് പറഞ്ഞ് സ്ക്രീനിൽ തെളിയുന്ന മീര അനിൽ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗം തന്നെയാണ്. കോമഡി ഷോയുടെ അവതാരകയായി എത്തി പ്രേക്ഷകരെ കയ്യിലെടുത്ത ഈ തിരുവനന്തപുരത്തുകാരി പെങ്കൊച്ച് ഇനി തിരുവല്ലയുടെ മരുമകളാണ്. ജൂൺ അഞ്ചിന് മല്ലപ്പള്ളി സ്വദേശി പുരുഷോത്തമൻ നായരുടെയും ലളിതയുടെയും ഇളയ മകൻ വിഷ്ണു, മീരയുടെ കഴുത്തിൽ താലിചാർത്തി, ജീവിത പങ്കാളിയായി ഒപ്പം കൂട്ടും.

meera-7

അനിൽകുമാർ–ഗീത ദമ്പതികളുടെ ഒറ്റമകൾ സിവില്‍ എൻജിനീയറിങിന് ശേഷം മാധ്യമ മേഖലയോടുള്ള പ്രണയത്താൽ ജേണലിസം പഠിക്കുകയായിരുന്നു. സിനിമയും രാഷ്ട്രീയവുമൊക്കെ നിറഞ്ഞ കുടുംബത്തിൽ നിന്നാണ് ടെലിവിഷൻ മേഖലയിലേക്ക് മീരയുടെ വരവ്. തിരുവനന്തപുരം വെസ്റ്റ് മുൻ എം.എൽ.എ എം.പി നാരായണൻനായർ മീരയുടെ മുത്തച്ഛനാണ്. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ഫസ്റ്റ് കസിനും.

ബിസിനസ്സുകാരനാണ് വരൻ വിഷ്ണു. ഒരു ചേട്ടനുണ്ട്, വൈഷ്ണവ്. ഡോ. ഗായത്രിയാണ് ഭാര്യ. മകൻ ആദി. പ്രണയവിവാഹങ്ങളുടെ കാലത്ത് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമോ എന്ന് ചോദിക്കുന്നവരോട് മീര പറയുന്നു, എന്റെ ഭാവിയെക്കുറിച്ച് ഏറ്റവും നല്ല തീരുമാനമെടുക്കാൻ സാധിക്കുന്നത് എന്റെ കുടുംബത്തിനു തന്നെയാണ്. ‘വനിത ഓൺലൈനു’മായി സംസാരിക്കുമ്പോൾ മീര പങ്കുവച്ചതേറെയും ആദ്യമായി കാണാനെത്തിയ ‘ചെക്കൻ’ മനസ് കീഴടക്കിയതിന്റെ അത്ഭുതത്തെക്കുറിച്ചായിരുന്നു.

meera-5

ചെറുക്കനെ കാണാൻ ഒരു ദിവസം

വിഷ്ണുവിന്റെ വീട് തിരുവല്ല, മല്ലപ്പള്ളിയിലാണ്. വെൽ അറേഞ്ച്ഡ് ആണ് വിവാഹം. മാട്രിമോണിയൽ വഴി വന്ന ആലോചനയാണ്. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാൻ വന്നത് വിഷ്ണു ആണെന്നതാണ് മറ്റൊരു കൗതുകം. ജാതകം നോക്കിയപ്പോൾ നല്ല പൊരുത്തം. എന്റെ ആകെ ആവശ്യം വിവാഹം ഉറപ്പിക്കും മുമ്പ് ചെറുക്കനോട് സംസാരിക്കണം എന്നതായിരുന്നു. ഞാൻ വളരെ ഓപ്പൺ മൈൻഡഡാണ്. ഒരുപാട് പ്രപ്പോസൽസ് മുമ്പേ വന്നിട്ടുണ്ടെങ്കിലും കുറച്ച് സ്പെഷ്യൽ എന്നു തോന്നുന്ന ഒരാൾ വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ 8 ന് ആയിരുന്നു എന്റെ പിറന്നാൾ. അന്ന് തിരുവനന്തപുരത്ത് വച്ച് കാണാൻ തീരുമാനിച്ചു. നേരിൽ കണ്ട്, എങ്ങനെയുണ്ട് എന്ന് അറിയണമല്ലോ. പക്ഷേ, കണ്ട് ആദ്യ നിമിഷം തന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നുണ്ടെന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ മനസ്സിലാക്കി. ഇനി ഇതു മതി എന്നു തീരുമാനിച്ചു. ആ ദിവസം ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത ഗിഫ്റ്റാണ് വിഷ്ണു. അവർ മറ്റെല്ലാം ആലോചിച്ചുറപ്പിച്ച് എന്റെ യെസ് കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു.

സിനിമ വേണ്ട

വിഷ്ണുവിന് ബിസിനസ്സ് ആണ്. കാർ കെയർ യൂണിറ്റ് ഉണ്ട്. ഞാൻ സിവിൽ എൻജിനീയറിങ് കഴിഞ്ഞാണ് ജേണലിസം പഠിച്ച് മീഡിയ ഫീൽഡിൽ വന്നത്. എന്റെ പ്രൊഫഷൻ തുടരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെങ്കിലും സിനിമയോട് വലിയ താൽപര്യം ഇല്ല. എനിക്കും സിനിമയോട് ക്രേസ് കുറവാണ്. പല അവസരങ്ങളും വേണ്ട എന്നു വച്ചിട്ടുണ്ട്. അവസാനം നോ പറഞ്ഞത് വിജയ് സേതുപതിയുടെ പ്രൊജക്ടാണ്. റിമി ടോമി വഴി വന്ന അവസരമാണ്. നല്ല സിനിമയായിരുന്നു. എനിക്ക് താൽപര്യം തോന്നിയില്ല. എന്റെ കംഫർട്ട് സോൺ ആങ്കറിങ് ആണ്. കോമഡി സ്റ്റാർസ് കരിയറിൽ വലിയ വഴിത്തിരിവായി. സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. ഞങ്ങൾ കൂട്ടുകാർ ചേർന്ന് ചെയ്ത ‘ശ്ശേ’യാണ് മലയാളത്തിലെ ആദ്യ ഷോർട് ഫിലിം ഹിറ്റ്. ഇപ്പോഴും അതിന്റെ വരുമാനം യൂ ട്യൂബിൽ നിന്നു കിട്ടുന്നുണ്ട്.

meera-3

ഒരു കുഞ്ഞു സങ്കടം

വിവാഹം കഴിഞ്ഞാൽ തിരുവനന്തപുരം വിട്ടു നിൽക്കണമല്ലോ എന്നു ചിന്തിക്കുമ്പോൾ ചെറിയ സങ്കടമുണ്ട്. ലോകത്ത് എവിടെപ്പോയാലും തിരിച്ച് തിരുവനന്തപുരത്ത് വന്ന്, നല്ല മഴയുള്ളപ്പോൾ കവടിയാറിലെ കഫേയില്‍ ഒരു കോഫിയും കഴിച്ചിരിക്കുന്ന സുഖം മറ്റൊന്നിനും കിട്ടില്ല.

മേക്കപ്പില്ലാതെ ഞെട്ടിക്കൽ

പ്രപ്പോസൽ വന്നപ്പോൾ വിഷ്ണുവിന് ഒത്തിരി കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. ഒട്ടും മേക്കപ്പില്ലാത്ത ആളെയായിരുന്നു കക്ഷി നോക്കിക്കൊണ്ടിരുന്നത്. ഞാനാണെങ്കില്‍ ഓവർ മേക്കപ്പിന്റെ കാര്യത്തിൽ ട്രോളുകള്‍ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്ന് വിഷ്ണുവിന് പേടിയുണ്ടായിരുന്നു. ഞാൻ വളരെ സിംപിള്‍ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.

meera-6

ആദ്യ മോതിരം മാറ്റം

എന്നെ ഇഷ്ടമാണ് എന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. നേരിൽ കണ്ട് തീരുമാനിക്ക് എന്ന് ഞാൻ പറഞ്ഞപ്പോൾ, വേണ്ട എനിക്ക് മാനസികമായി ഒരു അടുപ്പം തോന്നുന്നു എന്നു പറഞ്ഞു. കണ്ട് കഴിഞ്ഞ് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എന്റെ വിരലിൽ അണിയിച്ചു. അപ്പോൾ കോവളത്ത് കടലിേലക്ക് മറയാൻ സൂര്യൻ വെമ്പുകയായിരുന്നു.