‘ജയേഷേട്ടന് ഞാൻ പഴയ സബീനയായി തുടരുന്നതായിരുന്നു ഇഷ്ടം’: മതം മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്ന് ലക്ഷ്മിപ്രിയ Lakshmi Priya's Deep Connection to Hindu Culture
Mail This Article
മതം മാറിയപ്പോൾ എനിക്ക് ഒരു പ്രയാസവും തോന്നിയിരുന്നില്ലെന്നും ഭർത്താവിനു താൻ പഴയ സബീനയായി തുടരുന്നതായിരുന്നു ഇഷ്ടമെന്നും നടി ലക്ഷ്മിപ്രിയ.
‘‘ഭർത്താവിന്റെ രാഷ്ട്രീയം കാരണമാണ് ഞാൻ മതം മാറിയതെന്ന് പലരും പറയാറുണ്ട്, എന്നാൽ അതൊന്നുമല്ല സത്യം. ജയേഷേട്ടന് ഞാൻ പഴയ സബീനയായി തുടരുന്നതായിരുന്നു ഇഷ്ടം. എന്നാൽ ഞാൻ തന്നെയാണ് എന്റെ പേരും മതവുമൊക്കെ ഔദ്യോഗികമായി മാറ്റാൻ മുൻകൈ എടുത്തത്. ആ ശൈലിയോട് എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് അച്ഛന്റെ സംസ്കാരത്തിൽ വളരണം എന്നായിരുന്നു എന്റെ ആഗ്രഹം’’.– അബാക്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ പറഞ്ഞു.
ഒരു മുസ്‌ലിം കുടുംബത്തിൽ ജനിച്ച് സബീനയായി വളർന്നിട്ടും, തന്റെ ഉള്ളിലെ വിശ്വാസം എപ്പോഴും ഹൈന്ദവ സംസ്കാരത്തോടൊപ്പമായിരുന്നുവെന്നും താരം.
‘‘ഞാൻ ജനിച്ചു വളർന്നത് ഓണാട്ടുകരയിലാണ്. അക്കാലത്ത് വിവാഹത്തിനും മരണത്തിനും അപ്പുറം ജാതിയും മതവും അവിടെ അപ്രസക്തമായിരുന്നു. എന്റെ ഉമ്മയുടെ വീട്ടുകാർ കർക്കശമായ മതവിശ്വാസികൾ ആയിരുന്നെങ്കിലും ചെട്ടികുളങ്ങര ഭഗവതി അവർക്ക് പരദേവതയെപ്പോലെയായിരുന്നു. അച്ഛന്റെ വീട്ടുകാരാകട്ടെ വലിയ പുരോഗമന ചിന്താഗതിക്കാരുമായിരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള ആദ്യത്തെ പാട്ട എണ്ണ ഞങ്ങളുടെ തറവാട്ടിൽ നിന്നായിരുന്നു നൽകിയിരുന്നത്. മണ്ണാറശ്ശാലയിലെ നാഗദൈവങ്ങൾ എനിക്ക് കൺകണ്ട ദൈവങ്ങളാണ്. ഓണാട്ടുകരയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിൽ പറയിടലും താലപ്പൊലി എടുക്കലുമൊക്കെ അന്ന് പതിവായിരുന്നു’’.– താരം പറയുന്നു.