നാടകത്തില്‍ മനസ്സർപ്പിച്ച പ്രതിഭ, സിനിമയിലെ വേറിട്ട മുഖം...ഇ.എ.രാജേന്ദ്രൻ ഇനി ഓർമകളിൽ Renowned Malayalam Actor and Director E.A. Rajendran No More
Mail This Article
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്. നടി സന്ധ്യാ രാജേന്ദ്രൻ ആണ് ഭാര്യ.
ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ഇ.എ.രാജേന്ദ്രൻ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ പിതാവും വിഖ്യാത നാടകനടനുമായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. 1987– ല്‍ മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അാവര്‍ഡ് ലഭിച്ചു. 1981– ൽ ഗ്രീഷ്മം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. തുടർന്ന് നീണ്ട ഇടവേളയ്ക്കു ശേഷം ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. പ്രണയവര്‍ണങ്ങള്‍, പാട്ടാഭിഷേകം, ദയ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു.