‘മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് ‘ഭീകരവാദി’ എന്ന പേര് കൂടുതൽ ചേരുന്നത്’: മറുപടിയുമായി സംസ്കൃതി ഷേണായ് Actress Samskruthi Shenoy Responds to Religious Controversy
Mail This Article
തന്റെ വിശ്വാസത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിനെ വർഗീയമായി ചിത്രീകരിക്കാനും തന്നെ ‘തീവ്രവാദി’ എന്നു വിളിക്കാനും ശ്രമിച്ചവർക്ക് മറുപടി നൽകി നടി സംസ്കൃതി ഷേണായ്.
‘ഞാനൊരു കൊങ്കണി പെൺകുട്ടിയാണ്. വിവാഹം കഴിഞ്ഞതുവരെ വിഷുവിനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഒരു മലയാളി യുവാവിനെ വിവാഹം കഴിച്ചതോടെയാണ് ഞാൻ വിഷു ആഘോഷിച്ചു തുടങ്ങിയത്. എന്റെ ഭർത്താവിന്റെ കുടുംബം മാംസാഹാരം കഴിക്കുന്നവരാണെങ്കിലും, എന്റെ സസ്യാഹാര ശീലത്തെ അവർ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. വിശേഷ ദിവസങ്ങളിൽ വീട്ടിൽ മാംസാഹാരം പാകം ചെയ്യാറുമില്ല.
എന്റെ ഉണ്ണിക്കണ്ണനെക്കുറിച്ച് എനിക്ക് കൃത്യമായ സങ്കൽപ്പങ്ങളുണ്ട്, അത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു എന്ന് മാത്രം. ആരെയും വ്യക്തിഹത്യ ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടില്ല; എന്റെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആവിഷ്കാര സ്വാതന്ത്ര്യം എന്റെ മൗലികാവകാശമാണ്. എന്നാൽ, മുഖമോ പേരോ ഇല്ലാത്ത ഒരു പ്രൊഫൈൽ വന്ന് എന്നെ അധിക്ഷേപിക്കുകയും ‘വർഗീയവാദി’ എന്നും ‘ഭീകരവാദി’ എന്നും വിളിക്കുകയുമാണ് ചെയ്തത്.
സോഷ്യൽ മീഡിയ നൽകുന്ന അജ്ഞാതത്വം മുതലെടുത്ത്, ഉണ്ണിക്കണ്ണനെ അതിയായി സ്നേഹിക്കുന്ന ഒരു വിശ്വാസിയുടെ നിഷ്കളങ്കമായ പോസ്റ്റിന് താഴെ വന്ന് അധിക്ഷേപം ചൊരിയുന്നവരാണ് യഥാർഥത്തിൽ ഭീരുക്കൾ. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുന്നവരെ മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് ‘ഭീകരവാദി’ എന്ന പേര് കൂടുതൽ ചേരുന്നത്. ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും എന്നെ തളർത്താൻ കഴിയില്ല. ഞാൻ ആവർത്തിക്കുന്നു. എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി!’. –സംസ്‌കൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒപ്പം ‘എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി’ എന്നു വീണ്ടും ആവർത്തിക്കുകയാണെന്നും സംസ്കൃതി.
മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. 2018ലായിരുന്നു നടിയുടെ വിവാഹം. വിഷ്ണു എസ്. നായരാണ് ഭര്‍ത്താവ്.