‘ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടായിരുന്നു’: അഭിലാഷ് പിള്ള മരണപ്പെട്ടെന്ന് പ്രചരണം, പ്രതികരിച്ച് തിരക്കഥാകൃത്ത് Scriptwriter Abhilash Pillai Debunks Death Hoax
Mail This Article
താൻ വാഹനാപകടത്തിൽ മരിച്ചെന്ന വ്യാജപ്രചരണത്തിനെതിരെ തിരക്കഥാക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇൻസ്റ്റഗ്രാം സേർച്ച് റിസൾട്ടിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചാണ് അഭിലാഷ് പിള്ളയുടെ കുറിപ്പ്. മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 39-ാം വയസ്സിൽ അകാലത്തിൽ മരിച്ചുവെന്നും അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സ്ഥിരീകരിച്ചുവെന്നാണ് കുറിപ്പിനൊപ്പം പങ്കുവെച്ച സ്‌ക്രീൻഷോട്ടിലുള്ളത്.
‘ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കേ ആണോ, എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല. ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി. മൂന്നു ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായതുകൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല. ഇന്നുകൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടായിരുന്നു. ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാലുള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം. പക്ഷേ, പ്രതികരിക്കാൻ സമയമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. ഈശ്വരാനുഗ്രഹംകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി’ എന്നാണ് അഭിലാഷ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.
നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.