‘ഇവൻ എന്നാ മൊണ്ണയാ! അഭിനയവും അറിയില്ല, രാഷ്ട്രീയവും അറിയില്ല’: വ്യക്തിഹത്യയ്ക്ക് മറുപടിയുമായി മാധവ് സുരേഷ് Madhav Suresh Responds to Influencer's Personal Attacks
Mail This Article
ഇൻസ്റ്റാഗ്രാമിൽ വ്യക്തിഹത്യ നടത്തിയ ഇൻഫ്ലുവൻസർ സാറ അലക്സിന് മറുപടിയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മാധവ് മുൻപ് സംസാരിച്ച വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സാറാ അലക്സിന്റെ അധിക്ഷേപം.
‘നരേന്ദ്ര മോദിയല്ലാതെ ആരാണ് നമ്മുടെ പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ? എനിക്ക് തോന്നുന്നു ബിജെപിയിൽ പോലും വേറെ ആരും ഇല്ല, അദ്ദേഹം മാത്രമേയുള്ളൂ. ഒരു മികച്ച പ്രധാനമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുതന്നിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഇപ്പോൾ ലോകത്ത് നല്ല വിലയുണ്ട്, അത് അദ്ദേഹം കാരണമാണ്. അദ്ദേഹം ഇന്ത്യയെ സ്നേഹിക്കുന്നു, ആ ഒരു കാരണം കൊണ്ട് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഇതിൽ ഒരു രാഷ്ട്രീയ അജണ്ടയുമില്ല. ബിജെപി ആയതുകൊണ്ടല്ല ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നത്. കേരളത്തിലും ഈ കുറ്റം പറയുന്ന പരിപാടി തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്’ എന്നു മാധവ് പറയുന്ന വിഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച്, ‘ഇവരുടെ വംശപരമ്പരയിൽ ഒരൊറ്റ എണ്ണത്തിന് പോലും തലച്ചോറ് എന്ന് പറയുന്ന സാധനമില്ല. ഇവൻ എന്നാ മൊണ്ണയാ! അഭിനയവും അറിയില്ല, രാഷ്ട്രീയവും അറിയില്ല, പിന്നെ ഇവന് എന്ത് കോപ്പാണ് അറിയാവുന്നത്? ബ്രോയ്ക്ക് കുറച്ച് ഇംഗ്ലിഷ് അറിയാം, അത്ര തന്നെ. ഇവന്റെ ഈ അനാവശ്യ ആത്മവിശ്വാസം കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ വയ്യ’ എന്നാണ് സാറ അലക്സ് കുറിച്ചത്.
ഇതിനാണ് മാധവ് സുരേഷ് മറുപടി കുറിച്ചത്.
‘ഞാൻ രാഷ്ട്രീയത്തിൽ നിന്നൊക്കെ വിട്ടുനിൽക്കുന്ന ആളാണെന്നും, എന്നിട്ടും ആളുകൾ അത് എന്റെ തൊണ്ട തൊടാതെ വിഴുങ്ങിക്കാൻ നോക്കുകയാണെന്നും ദയവായി ആ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ ആരെങ്കിലും ഒന്ന് അറിയിക്കൂ. അഭിനയം എന്നത് കേവലം ഒരു ജോലി മാത്രമാണെന്നും, ഒരുപക്ഷേ വരുംദിവസങ്ങളിൽ ഞാൻ ഇതിൽ കൂടുതൽ മെച്ചപ്പെടുമ്പോൾ അവൾക്ക് അവളുടെ അഭിപ്രായം മാറ്റേണ്ടി വന്നേക്കാമെന്നും അവരെ അറിയിക്കുക.
ഒരു ട്രെൻഡിനൊപ്പം ചേർന്ന് എല്ലാവരെയും പോലെ ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നത് വളരെ എളുപ്പമുള്ളതും രസകരവുമായ കാര്യമായിരിക്കാം; എന്നാൽ ഒരാളോട് വിയോജിപ്പുണ്ടെന്ന് കരുതി അയാളുടെ കുടുംബത്തെ അധിക്ഷേപിക്കാതിരിക്കുക എന്നതും പ്രധാനമാണ്. ഇനി എന്റെ വംശപരമ്പരയെ കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാവുന്ന ഒന്നാണത്. അതൊക്കെ നിൽക്കട്ടെ, ബ്രോ നിങ്ങൾ ആരാണ്?
ദയവായി ഈ വ്യക്തിയെ ആരും പോയി ഉപദ്രവിക്കരുത്, ഞാൻ ആവർത്തിച്ചു പറയുന്നു, ഈ വ്യക്തിയെ ആരും അധിക്ഷേപിക്കരുത്. ഒരു പൊതുവേദിയിൽ വച്ച് എന്നെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും അവൾ തിരഞ്ഞെടുത്തതുപോലെ നമ്മൾ ചെയ്യരുത്’.– മാധവ് കുറിച്ചു.
ഇൻഫ്ലുവൻസർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.