‘അനിയന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ഉച്ചയോടെ തിരിച്ചെത്തി ഹ്യൂമർ രംഗത്തിൽ ചിരിച്ച് അഭിനയിക്കേണ്ടി വന്നു’: ഉർവശിയുടെ കാല്‍ തൊട്ട് തൊഴുത് ജയറാം Urvashi's Unwavering Dedication Amidst Personal Tragedy
Mail This Article
നടി ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയി അടുത്തകാലത്താണ് അന്തരിച്ചത്. ഉർവശി അപ്പോൾ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമള ആൻഡ് കോ’ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. ജയറാമാണ് ചിത്രത്തിൽ ഉർവശിയുടെ നായകൻ.
ഇപ്പോഴിതാ, കലാരംഗത്ത് ഉർവശി പുലർത്തുന്ന ആത്മാർഥത െവളിപ്പെടുത്തുന്ന സംഭവം പങ്കുവച്ചിരിക്കുതയാണ് ജയറാം. ‘പരിമള ആൻഡ് കോ’ യുടെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായുള്ള ഇന്റർവ്യൂവിലാണ് ഉർവശിയുടെ സാന്നിധ്യത്തിൽ ജയാറാമിന്റെ വെളിപ്പെടുത്തൽ.
‘പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളില്‍ ഷൂട്ടിങ് നടക്കുകയാണ്. നാല് ദിവസമാണ് ഷൂട്ട് വച്ചിരിക്കുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും.
അങ്ങനെ ആദ്യത്തെ ദിവസം ഷൂട്ടിങ് ഹാഫ് ഡേ കഴിയുമ്പോള്‍ കോള്‍ വന്നു, ഉര്‍വശിയുടെ സഹോദരന്‍ മരണപ്പെട്ടു എന്ന്. ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, പക്ഷേ അപ്പോഴും ഉര്‍വശി, ‘രാത്രി എനിക്ക് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കി.
അടുത്ത ദിവസം ചെന്നൈയില്‍ പോയി മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി. ആ സിനിമയിലെ ഏറ്റവും ഹ്യുമറസായ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉര്‍വശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു’- ഉര്‍വശിയുടെ അനുവാദത്തോടെ ഇതു പറഞ്ഞ ശേഷം ജയറാം തൊട്ടടുത്തിരുന്ന ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.
ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നാണ് ഉര്‍വശി പറയുന്നത്.
‘വേറൊരു ആര്‍ട്ടിസ്റ്റിനൊപ്പം കോമ്പിനേഷന്‍ ചെയ്തിരുന്നുവെങ്കില്‍, ഞാന്‍ ആ നിമിഷം എങ്ങനെ മാനേജ് ചെയ്യും എന്നെനിക്ക് അറിയില്ല. അനിയന്റെ മരണത്തെ കുറിച്ച് ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല. എന്തെങ്കിലും ഒന്ന് ആ മരണത്തെ കുറിച്ച് ജയറാം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അപ്‌സറ്റ് ആയിപ്പോയേനെ. ഇതെല്ലാം കഴിഞ്ഞ് പിറ്റേ ദിവസമാണ് ഞാൻ ആലോചിക്കുന്നത്, പറഞ്ഞതുപോലെ ഹ്യൂമറസ് ആയൊരു സീക്വൻസ് ആണല്ലോ അന്ന് ചിത്രീകരിച്ചതെന്ന്. ഞാനും ജയറാമും തമ്മിൽ ചില വിഷയങ്ങളൊന്നും കമ്യൂണിക്കേറ്റ് ചെയ്യേണ്ട ആവശ്യം തന്നെയില്ല. വളരെ വർഷങ്ങളായി അറിയാവുന്നവരല്ലേ. ജയറാമും ഞാൻ കടന്ന് പോയിട്ടുള്ള സാഹചര്യങ്ങൾ അനുഭവിച്ചയാളാണ്’.– ഉർവശി പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കമൽ റോയി മരണപ്പെട്ടത്.