കാൻസറിനോട് പൊരുതി അകാലത്തിൽ മരണപ്പെട്ട താരമാണ് ജിഷ്ണു. 2016 ല്‍ മുപ്പത്തിയഞ്ച് വയസ്സിലായിരുന്നു ജിഷ്ണുവിന്റെ വിയോഗം.
ഇപ്പോഴിതാ, ആദ്യ സിനിമയിൽ ജിഷ്ണുവിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും കാൻസർ ബാധിച്ചപ്പോൾ നടനെ കാണാൻ പോയതിനെക്കുറിച്ചും സംവിധായകൻ കമൽ പറഞ്ഞതാണ് വൈറലാകുന്നത്. 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാണ് ജിഷ്ണു അരങ്ങേറിയത്.
‘‘രാവിലെ രാഘവേട്ടന്റെ ഒരു ഫോണ്‍ വരികയാണ്. ഒരു പത്രവാര്‍ത്ത കണ്ടിട്ടായിരുന്നു വിളി. എന്റെ മകനുണ്ട്. ഞാൻ ഫോട്ടോ അയക്കാം. കമലിന് പറ്റുമെങ്കില്‍ ഉപയോഗിക്കെന്ന് പറഞ്ഞു. ഫോട്ടോ അയച്ചു തന്നു. കണ്ട ഉടനെ അവനെ എന്റെ അടുത്തേക്ക് അയക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ജിഷ്ണു നമ്മളിലേക്ക് വരുന്നത്. മനസില്‍ സ്നേഹം മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ജിഷ്ണു.
കാന്‍സര്‍ ബാധിച്ച് അവന്‍ കടന്നുപോയൊരു കാലമുണ്ട്. അവന് സംസാരിക്കാന്‍ പറ്റാതായൊരു അവസ്ഥയില്‍ എനിക്ക് കാര്യങ്ങള്‍ എഴുതി തന്നിട്ടുണ്ട്. അവനെ കാണാന്‍ പോയപ്പോള്‍ ഓരോ കാര്യങ്ങളും എഴുതി തരും. ആ ഒരു ദിവസം മറക്കാന്‍ പറ്റില്ല. വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ കാറില്‍ ഇരുന്ന് ഒരുപാട് നേരം കരഞ്ഞുപോയി. അതായിരുന്നു ജിഷ്ണു...’’.– ഇടപ്പള്ളി ചലച്ചിത്രോത്സവത്തിൽ കമൽ പറഞ്ഞു.