പാവകളായില്ലെങ്കില്‍ ‘അമ്മ’ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിനു തനിക്കു സാധിക്കില്ലെന്നും നടി ശ്വേത മേനോന്‍. ‘അമ്മ’ പ്രസിഡൻറ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത ആരോപിച്ചു.
‘പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടീച്ചു. നമ്മളെ അജണ്ട വച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ചെറിയ സംഘടനയായത് കൊണ്ടാണ്. ഇന്ന് ഞാന്‍ അമ്മ അംഗമല്ല’.– ശ്വേത മേനോന്‍ പറഞ്ഞു.
ശ്വേത മേനോന് പുറമേ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍, ജോ.സെക്രട്ടറി അന്‍സിബ ഹസന്‍, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹന്‍, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, ഡോ റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, ജോയ് മാത്യു, അഞ്ജലി നായര്‍, ആശാ അരവിന്ദ്, കൈലാഷ് എന്നിവരാണ് ഇന്ന് രാജിവെച്ച ഭരണസമിതിയിലെ അംഗങ്ങള്‍. ജോ.സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.