അമ്മ സംഘടനയിലുണ്ടായ തർക്കങ്ങളെത്തുടർന്ന് നടി ലക്ഷ്മിപ്രിയ നടി അൻസിബ ഹസനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്നും അത് എപ്പോള്‍ വേണമെങ്കിലും മാറാമെന്നും അദ്ദേഹം തന്റെ യു ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
മുൻപ് നടി നീനാ കുറുപ്പിനെതിരെ ‘പുഴുത്തുചാകും’ എന്നതുൾപ്പടെ അസഭ്യവർഷം ചൊരിഞ്ഞ ലക്ഷ്മിപ്രിയയുടെ വോയ്സ് ക്ലിപ്പ് സൈബറിടത്ത് വൈറലായിരുന്നു. എന്നാൽ, അമ്മയുടെ ജനറൽ ബോഡി കഴിഞ്ഞതിന്റെ പിറ്റേന്ന് സംഘടനയുടെ ഓഫിസിൽ വച്ച് നീനാ കുറുപ്പിനെ കണ്ടപ്പോൾ ലക്ഷ്മിപ്രിയ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം നൽകുകയും കരയുകയും ചെയ്തെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ലക്ഷ്മിപ്രിയയുടെ ഈ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ നീനാ കുറുപ്പ് പോലും സ്തംഭിച്ചുപോയത്രേ.
അന്‍സിബയെ കുറിച്ച് ഇല്ലാത്ത അവിഹിത കഥകൾ പടച്ചുവിട്ട ലക്ഷ്മിപ്രിയക്കെതിരെ യഥാർഥത്തിൽ അൻസിബയാണ് കോടതിയെ സമീപിക്കേണ്ടതെന്നാണ് അഷ്റഫ് പറയുന്നത്. ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയതെന്നും അത്തരം ഹീനമായ പ്രവർത്തി ചെയ്തതിന് അവർക്ക് നിയമപരമായും ജനമധ്യത്തിലും കടുത്ത വില നൽകേണ്ടി വരുമെന്നും ആലപ്പി അഷ്റഫ് പറയുന്നു.
തൊട്ടതിനും പിടിച്ചതിനും ഒക്കെ വർഗീയത പറഞ്ഞ് മറ്റുള്ളവരെ തീവ്രവാദിയാക്കി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇവരെ ജനം തിരിച്ചറിഞ്ഞു മാറ്റിനിർത്തമെന്നാണ് അഷ്റഫ് പറയുന്നത്.
ലക്ഷ്മിപ്രിയയെ കുറിച്ച് കേട്ടാൽ ലജ്ജിച്ചു പോകുന്ന പല കഥകളും അൻസിബയ്ക്കും അറിയാം. അതൊന്നും അവരെ മോശക്കാരിയാക്കാൻ അൻസിബ ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അവിഹിത കഥകൾ കൊണ്ടല്ല നേരിടേണ്ടതെന്നും ആലപ്പി അഷ്റഫ് പറയുന്നു.