ദിലീപ് നായകനായ ‘ബാന്ദ്ര’ 35 കോടി രൂപ നിർമാണച്ചെലവ് വന്ന സിനിമയാണെന്നും 3 കോടി രൂപയിൽ താഴെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും നിർമ്മാതാവ് അജിത് വിനായക. ചിത്രം തനിക്കുണ്ടാക്കിയ കനത്ത സാമ്പത്തിക ബാധ്യതകളെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.
12 കോടി രൂപയ്ക്ക് ചിത്രം തീർക്കാൻ സാധിക്കുമെന്നാണ് സംവിധായകൻ പറഞ്ഞതെന്നും പിന്നീടത് 17 കോടിയുടെ പ്രോജക്റ്റായെന്നും പബ്ലിസിറ്റി ഉൾപ്പെടെ എല്ലാം പൂർത്തിയായപ്പോഴേക്കും ഏകദേശം 35 കോടി രൂപ ചെലവായെന്നും അദ്ദേഹം പറഞ്ഞു.
‘‘ബഡ്ജറ്റ് 17 കോടിക്ക് മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ, ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി സംവിധായകനെ കണ്ട് ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ചു. വിഷമിക്കേണ്ട, ഞാൻ ഈ സിനിമ 21 കോടി രൂപയ്ക്കുള്ളിൽ തീർത്തു തരാം എന്നു പറഞ്ഞ് ഒരു ഒപ്പിട്ട രേഖ സംവിധായകൻ എനിക്ക് തന്നിരുന്നു. എന്നാൽ അരുൺ ഗോപിക്ക് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. 21 കോടിയിലും ചിത്രം പൂർത്തിയായില്ല. വീണ്ടും ഞാനും സംവിധായകനും ഒരുമിച്ചിരുന്നു സംസാരിച്ചു. ‘സിനിമയുടെ അവസ്ഥ ഇതാണ്, ചിത്രം വലിയ ബിസിനസ്സ് ചെയ്യും’ എന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ അവകാശങ്ങൾക്കായി ആളുകൾ ഇതിനകം തന്നെ അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ടെന്നും, ചിത്രം നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറം വിജയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബാന്ദ്രയുടെ പബ്ലിസിറ്റി ഉൾപ്പെടെ എല്ലാം പൂർത്തിയായപ്പോഴേക്കും ഞാൻ ഏകദേശം 35 കോടി രൂപ നിക്ഷേപിച്ചിരുന്നു’’.– അജിത് വിനായക പറഞ്ഞു.
ഒരു നിർമ്മാതാവ് എന്ന നിലയിൽ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി. ആ നിമിഷത്തിൽ, ഇനി സിനിമയുമായി യാതൊരു ബന്ധവും വേണ്ടെന്നു പോലും ചിന്തിച്ചെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.