മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ടു വിവാദങ്ങൾക്കിടെ, നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേത മേനോനും എംഎൽഎയും നടനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് ചർച്ചയായിരുന്നു.
ഇപ്പോഴിതാ, ഫോൺ സംഭാഷണം പുറത്തുവിട്ടതില്‍ ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ബീന ആന്റണി.
ശ്വേതയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വിശ്വാസ വഞ്ചനയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ബീന പറഞ്ഞു.
സംഘടന വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ സഹായിക്കാനെത്തിയ വ്യക്തിയാണ് രമേഷ് പിഷാരടി. നേരത്തെ പിഷാരടി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം ശ്വേത പങ്കുവച്ചിരുന്നു. പിഷാരടിയുമായുള്ള ആത്മബന്ധം കാണിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം. അത്രയധികം അടുപ്പവും സൗഹൃദവുമുള്ള വ്യക്തിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ഒരു ഭാഗം ഇത്തരത്തിൽ പുറത്ത വിട്ടത് അംഗീകരിക്കാൻ കഴിയില്ല. ഇത് പരസ്യ അവഹേളനമാണെന്നും ബീന ആന്റണി.
രമേഷ് പിഷാരടിയെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബീന ആന്റണി പറയുന്നു. നിലവിൽ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന സംഘടനയെ സംരക്ഷിക്കാനും മുൻപോട്ട് നയിക്കാനും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ അടിയന്തരമായി മുൻകൈ എടുക്കണമെന്നും ബീന പറഞ്ഞു.