ന്യൂഡൽഹിയിൽ നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ രംഗത്തെത്തിയത് ചർച്ചയായിരുന്നു.
‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ എന്നാണ് വിസ്മയ മോഹൻലാൽ കുറിച്ചത്.
എന്നാൽ കടുത്ത സൈബർ ആക്രമണമാണ് ഇതെത്തുടർന്ന് താരപുത്രി നേരിടുന്നത്.
‘പെട്ടന്നൊരു പൗര ബോധം, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?’, ‘ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, എന്തായാലും മതിയായി ഇനി ഞാനും എന്റെ കുടുംബവും ഫ്രണ്ട്സും തിയേറ്ററിലേക്ക് ഇല്ല’, ‘രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോർട്ട് ചെയ്യുന്നവർ സൂക്ഷിച്ചോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ വിസ്മയയെ പിന്തുണച്ചാണ് വലിയൊരു വിഭാഗം ഉള്ളത്.