നടനും നിർമാതാവുമായ മോഹന്റെ ഇപ്പോഴത്തെ ജീവിതമാണ് സോഷ്യൽ മീഡിയയിലും സിനിമാരംഗത്തും ചർച്ചയാകുന്നത്. തമിഴ്നാട്ടിലെ ശ്രീ രാമാവതാർ അഗർവാൾ സഭ വൃദ്ധ സേവാശ്രമത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
സിനിമയിൽ സജീവമായിരുന്ന കാലത്ത് ജയലളിതയുടെയും രജനികാന്തിന്റെയും വീട് സ്ഥിതി ചെയ്യുന്ന പോയിസ് ഗാർഡനില്‍ വീടുണ്ടായിരുന്ന ആളാണ് മോഹനെന്ന് പ്രൊഡക്‌ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ കുറിച്ചു. സാമ്പത്തിക പരാധീനതകൾക്കൊപ്പം ആരോഗ്യവും ക്ഷയിച്ചതാണ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമായതെന്നും മരുന്നു മേടിക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ അദ്ദേഹമെന്നും സിദ്ധു പറഞ്ഞു.
‘മോഹൻ( മോഹൻ ശർമ ) സാറിന്റെ ഒരു ഇന്റർവ്യൂ ഇന്ന് കാണാൻ ഇടയായി.
അതിൽ അദ്ദേഹം പറയുന്നുണ്ട് പോയിസ് ഗാർഡനിൽ ജയലളിതാ മാഡത്തിന്റെ തൊട്ടടുത്ത വീടായിരുന്നു അദ്ദേഹത്തിന്റെത്. അവരുമായി നല്ല പരിചയത്തിലും ആയിരുന്നു. അവർക്ക് അസുഖമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ പോകുന്നതിനു മുൻപ് അവരെ സന്ദർശിച്ചിരുന്നു. കുഴപ്പമൊന്നുമില്ല ട്രീറ്റ്മെന്‍റ്ന് ശേഷം ഉടൻ തിരിച്ചുവരും എന്നൊരു ആത്മവിശ്വാസം അവർ പ്രകടിപ്പിച്ചിരുന്നു എന്ന് മോഹൻ സാർ പറയുന്നു.
അപ്പോൾ അദ്ദേഹത്തിന്റെ നമ്മ ഗ്രാമം എന്ന പടത്തിന്റെ കാര്യവും സംസാരവിഷയമായി. സുകുമാരി ചേച്ചിക്കും കോസ്റ്റ്യൂമർ ഇന്ദ്രൻസ് ജയനും നാഷണൽ അവാർഡ് കിട്ടിയ സിനിമയാണത്. സിനിമ കാണണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. സിനിമ അവരെ കാണിക്കുകയും ചെയ്തു.
സുകുമാരി ചേച്ചിയും ജയലളിത മാഡവും ആത്മാർത്ഥ സുഹൃത്തുക്കൾ ആണ്. ജയലളിത മാഡം സുകുമാരി ചേച്ചിയെ സുക്കക്ക എന്നാണ് വിളിക്കുക. സുകുമാരി ചേച്ചി തിരിച്ച് അമ്മു എന്നും. സുകുമാരിചേച്ചിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, ഒപ്പം പഴയ സുഹൃത്തുക്കളായ സച്ചു, MN രാജം, മനോരമ തുടങ്ങിയവരെയും. നാഷണൽ അവാർഡ് കിട്ടിയ പെർഫോമൻസിനെ അഭിനന്ദിച്ച് 25 പവന്റെ ഒരു സ്വർണ്ണമാല സുകുമാരിച്ചേച്ചിക്ക് സമ്മാനമായി നൽകുകയുണ്ടായി ജയലളിത മാഡം.
പടത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ജയാ ടിവി എടുക്കും എന്നും അവർ പറഞ്ഞു. പക്ഷേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അവർക്ക് പിന്നെ ഒരു മടക്കം ഉണ്ടായില്ല. അല്പം ഇമോഷണൽ ആയാണ് മോഹൻ സാർ ഇത് പറഞ്ഞത്. ജയാ ടിവിക്ക് സാറ്റലൈറ്റ് കൊടുത്തു എന്നൊരു പ്രചരണം ഉണ്ടായതുകൊണ്ട് മറ്റാരും പിന്നെ പടം എടുക്കാനും വന്നില്ല.
എങ്ങനെയാണ് ഇത്രയും കടം വന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും എടുത്ത സിനിമയാണ് ഗ്രാമം തമിഴിൽ നമ്മ ഗ്രാമം. സിനിമയെടുക്കാൻ ഒന്നേകാൽ കോടി രൂപയോളം ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടി വന്നു.
സിനിമ വിതരണത്തിന് എടുക്കാൻ ആരും തയ്യാറായില്ല. അവസാനം തിയറ്ററിലേക്ക് അങ്ങോട്ട് പൈസകൊടുത്ത് റിലീസ് ചെയ്യേണ്ടിവന്നു. സിനിമ ഓടിയുമില്ല. വലിയ ബാധ്യതയായി ബാങ്കിൽ ഒന്നേമുക്കാൽ കോടി രൂപയോളം കടം . സാറ്റലൈറ്റിന് എന്ത് തുക വേണമെന്ന് ജയലളിതമാഡം ചോദിച്ചപ്പോൾ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് ഒന്നേമുക്കാൽ കോടിയാണ് അദ്ദേഹം ആവശ്യപ്പെട്ടത് ബാധ്യത തീർക്കാൻ.
അത് ശരിയാക്കാം എന്ന് അവർ പറയുകയും പറയുകയും ചെയ്തു. അപ്രതീക്ഷിതമായ അവരുടെ വേർപാട് ഇതിനെയെല്ലാം തകിടം മറിച്ചു.
മകന്റെ കാര്യവും അദ്ദേഹം പറയുന്നുണ്ട്. ജർമ്മനിയിലെ ബർലിനിലാണ് മകന് ജോലി കിട്ടിയത്. തന്നെ നോക്കാൻ അവൻ ഇവിടെ നിൽക്കാം എന്ന് പറഞ്ഞതാണ്. ഞാൻ സമ്മതിച്ചില്ല. സാമ്പത്തികമായി ഇത്രയധികം തകർന്നു നിൽക്കുമ്പോൾ അവനെങ്കിലും ഒരു ജീവിതം ഉണ്ടാവട്ടെ.അവൻ രക്ഷപ്പെടട്ടെ.
മകൻ സമ്പന്നനായി ജർമനിയിൽ നിന്ന് തിരിച്ചെത്തുമെന്നും, പഴയതുപോലെ സ്വന്തം വീട്ടിലേക്ക് ആരോഗ്യത്തോടെ മോഹൻസാർ മടങ്ങിയെത്തുമെന്നും നക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം...’ എന്നാണ് മോഹൻ കുറിച്ചത്.
നടി ലക്ഷ്മിയുടെ മുൻ ഭർത്താവാണ് മോഹൻ. ഇപ്പോൾ 79 വയസ്സാണ് അദ്ദേഹത്തിന്.