പത്ത് വർഷം അകന്നു താമസിച്ചതിനു ശേഷം വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് മലയാളികളുടെ പ്രിയതാരദമ്പതികളായ സംവിധായകൻ പ്രിയദർശനും നടി ലിസിയും. മനോരമ വാർഷികപ്പതിപ്പിനു വേണ്ടി ഉണ്ണി കെ. വാരിയരോടു സംസാരിക്കവേയാണ് ഇരുവരുടെയും തുറന്നു പറച്ചിൽ.
പിണക്കത്തിന്റെയും ഇണക്കത്തിന്റെയും ദിവസങ്ങളെക്കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ :
ലിസി: അപൂർവമായി മാത്രം വീട്ടിൽ വരുന്നൊരു കുടുംബനാഥനായിരുന്നു പ്രിയേട്ടൻ. വീട് എങ്ങനെ നടത്തിക്കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞിട്ടേ ഇല്ല. പ്രിയേട്ടന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു.
പ്രിയദർശൻ: ലിസി പറഞ്ഞതു സത്യമാണ്. ഞാൻ ഇവരെ യാത്രകൾക്കു കൊണ്ടുപോയിട്ടില്ല, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനായി അപൂർവമായി മാത്രമേ പുറത്തു കൊണ്ടുപോയിട്ടുള്ളു. പണത്തിനു വേണ്ടിയുള്ള ആർത്തിയായിരുന്നില്ല. സിനിമയോടുള്ള കടുത്ത സ്നേഹവും മോഹവുമായിരുന്നു. നാളെ എന്താകുമെന്ന ആകാംക്ഷ അലട്ടിയിരുന്നു. കിട്ടുന്ന സമയംകൊണ്ടു പരമാവധി സിനിമ ചെയ്യാൻ നോക്കിയത് അതുകൊണ്ടാണ്.
ലിസി: രണ്ടോ മൂന്നോ മാസത്തെ ഷൂട്ടിനു ശേഷം വീട്ടിലെത്തിയാൽ കുറച്ചു നേരം ഞങ്ങളോടു സംസാരിക്കും. രാവിലെ എഴുന്നേറ്റ് എഡിറ്റിങ് സ്റ്റുഡിയോയിലേക്കു പോകും. മടങ്ങി വരുമ്പോൾ ഞാനും മക്കളും കരുതും; പുറത്തു കൊണ്ടു പോകുമെന്നും ഡിന്നറിനു പോകുമെന്നുമെല്ലാം. പക്ഷേ, ഉടൻ അടുത്ത സിനിമയുടെ കാര്യത്തിനു പ്രിയേട്ടൻ പോകും.
? ആ സങ്കടമാണോ ഒടുവിൽ പൊട്ടിത്തെറിച്ചത്?
ലിസി: പത്തിരുപതു വർഷം കഴിഞ്ഞാലെങ്കിലും പൊട്ടിത്തെറിക്കണ്ടേ. ഞാനുമൊരു മനുഷ്യ ജീവിയല്ലേ.
? കുടുംബത്തോടു വേണ്ടത്ര കരുതൽ കാണിക്കാനായില്ലെന്നു പ്രിയനു പിന്നീടു തോന്നിയിട്ടുണ്ടോ.
പ്രിയദർശൻ: പിന്നീടല്ല, അന്നുതന്നെ അതു തോന്നിയിട്ടുണ്ട്. ഞാൻ സിനിമ ചെയ്യുന്നതുപോലെ ലിസി കുടുംബവും നോക്കുമെന്നു വിശ്വസിച്ചു. അതിന് എന്തെല്ലാം ചെയ്യണമെന്നുപോലും ആലോചിച്ചില്ല.
? വേർപിരിഞ്ഞതിനു ശേഷമുള്ള കാലം എങ്ങനെയാണു മറികടന്നത്.
പ്രിയൻ: ലിസി പോയ ശേഷമാണ് എനിക്കു ലിസിയുടെ സാന്നിധ്യത്തിന്റെ ശക്തി മനസ്സിലാകുന്നത്. ലിസി പോയത് അവരുടെ തെറ്റുകൊണ്ടും വാശികൊണ്ടുമാണെന്ന്, പോകുന്നതുവരെ ഞാൻ വിശ്വസിച്ചു. പറയുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ വാശിയിൽ ഞാനും ഉറച്ചു നിന്നത്.
ലിസി: വിട്ടുപോയതു വല്ലാത്ത സങ്കടത്തോടെയാണ്. സുഹൃത്തുക്കളിൽ പലരും ഞങ്ങളോട് ഒരുമിക്കാൻ പല തവണ പറഞ്ഞിരുന്നു. അപ്പോഴെല്ലാം ഇരുവശത്തും വാശി ബാക്കിയായിരുന്നു.
(അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം മനോരമ വാർഷികപ്പതിപ്പിൽ)