കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇപ്പോഴിതാ, വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച് അഹാനയുടെ പിതാവും നടനുമായ കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
‘‘പത്ത് വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. സന്തോഷമേ ഉള്ളൂ. അവർ കല്യാണം കഴിച്ചു. സുഖമായി ജീവിക്കട്ടെ. വളരെ കുറച്ചു പേരെ നമ്മൾ വിളിച്ചൊള്ളൂ. വിളിച്ചവരെല്ലം വന്നു. അതിൽ വലിയ സന്തോഷം.
വളരെ ചെറിയ കല്യാണമായിരുന്നു. കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചെലവ് ചുരുക്കണം. കല്യാണം കഴിക്കുമ്പോൾ ചെറിയ കല്യാണം കഴിക്കുക. മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ തുടർന്നുള്ള ജീവിതത്തിനായി ഉപയോഗിക്കുക.
പിള്ളേര് ഉണ്ടാക്കിയ പൈസ അവർ ചെലവാക്കുന്നു, അത്രയേ ഉള്ളൂ. വെഡ്ഡിങ് പ്ലാനുകളൊക്കെ അവൾ തന്നെ തീരുമാനിച്ചു, അവൾ തന്നെ ചെയ്തു. ഞാനൊരു അനുഗ്രഹീതനായ അച്ഛനാണ്. ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ.
അവരുണ്ടാക്കിയ പണത്തിൽ നിന്ന് അവർ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു. നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. നമ്മുടെ അടുത്ത് മക്കൾക്ക് എന്ത് വേണമെങ്കിലും പറയാം.
സ്വാതന്ത്ര്യം നമ്മുടെ കയ്യിലല്ല, അവരുടെ കയ്യിലാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷമായിട്ടും സമാധാനമായിട്ടും കഴിയാൻ പറ്റൂ. ഞങ്ങളിങ്ങനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു എന്നോട്. നിമിഷിന്റെ അച്ഛൻ രവി പഴയ സിനിമാ നിർമാതാവാണ്.
രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. രവിയുടെ മോനാണ് നിമിഷ് എന്നൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്. കല്യാണത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങൾ വരെ അവർക്ക് വിട്ടു കൊടുത്തു’’.– കൃഷ്ണകുമാർ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.