Wednesday 22 June 2022 11:54 AM IST

‘ഞങ്ങളുടെ വിവാഹവാർത്ത പോലും വളച്ചൊടിച്ചാണ് എഴുതിയത്, ഒരു തരത്തിൽ നമ്മളെ വിറ്റ് അവർ കാശുണ്ടാക്കുന്നു’

Roopa Thayabji

Sub Editor

mythili-Vanitha-story ഫൊട്ടോ കടപ്പാട്: മൈഥിലി ഇൻസ്റ്റഗ്രാം/ വനിത

ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്ന മുഖമാണ് മൈഥിലിക്ക്. പതിഞ്ഞ ശബ്ദത്തിൽ വർത്തമാനം പറഞ്ഞും ഉറക്കെ ചിരിച്ചും ഹൃദയം കവരുന്ന കൗതുകക്കണ്ണുള്ള പെൺകുട്ടി. പക്ഷേ, ആരോപണങ്ങളെയും തരംതാഴ്ത്തലുകളെയും ചങ്കൂറ്റത്തോടെ നേരി ട്ട ധീരമുഖം കൂടിയുണ്ട് മൈഥിലിക്ക്. ആ തിളക്കമുള്ള പെരുമാറ്റമാണ് സമ്പത്തിന്റെ മനസ്സു കീഴടക്കിയത്. ഏതു വേവിലും നോവാത്ത പക്വതയും.

ബെംഗളൂരുവിലെ ബിസിനസ് ചർച്ച കഴിഞ്ഞ് കൊച്ചിയിൽ എത്തിയതേയുള്ളൂ മൈഥിലിയും സമ്പത്തും. മഴച്ചാറ്റലിന്റെ തണുപ്പിൽ സമ്പത്തിനെ ചേ ർന്നുനിന്ന മൈഥിലിയുടെ കണ്ണിൽ നിറയെ സ്മൈലികൾ പൂത്തു നിൽക്കും പോലെ.

അഭിമുഖത്തിനിരിക്കുമ്പോൾ സമ്പത്തിന്റെ ക യ്യിൽ മുറുകെ പിടിച്ചു മൈഥിലി. ‘‘ജീവിതം പലപ്പോഴും ഭാഗ്യം തട്ടിക്കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു, ഇത്രയും സ്നേഹിക്കുന്നൊരാളെ ഒരിക്കലും വിട്ടുകളയില്ല.’’ ആ തോളിലേക്കു ചാഞ്ഞ് ഓർമകളുടെ ഫ്ലാഷ്ബാക്കിലേക്ക് ഇരുവരും പോയി.

പറയൂ, എവിടെ വച്ചാണ് നിങ്ങൾ ആദ്യം കണ്ടത് ?

മൈഥിലി: അതൊരു മരത്തിന്റെ മുകളിൽ വച്ചാണ്. നഗരത്തിരക്കിൽ നിന്നു മാറി ജീവിക്കാൻ കുറച്ചു സ്ഥലം വാങ്ങണമെന്നാണ് മോഹിച്ചാണ് രണ്ടു വർഷം മുൻപ് കൊടൈക്കനാലിലേക്കു പോയത്. അവിടുത്തെ മുൻസിഫ് ലോയർ ഞങ്ങളുടെ മെന്റർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുന്നു. വലിയൊരു കുന്നു കയറി വേണം അവിടെയെത്താൻ. ചെന്നപ്പോൾ അതാ, സുന്ദരനായ ഒരു ചെറുപ്പക്കാരൻ.

സമ്പത്ത്: കോഴിക്കോടാണ് എന്റെ സ്വദേശം, അച്ഛൻ വസന്തകുമാർ, അമ്മ സബിത. മെക്കാനിക്കൽ എൻജിനിയറിങ്ങും ബിഎസ്‌സി ഇന്റീരിയർ ഡിസൈനിങ്ങുമൊക്കെയാണ് പഠിച്ചത്. കൊടൈക്കനാലിലെ എലിഫന്റ് വാലിയിൽ 150 ഏക്കറോളം പരന്നുകിടക്കുന്ന തോട്ടത്തിലാണ് രണ്ടു ട്രീഹൗസ് ഉള്ള ആ പ്രോജക്ട്. ആ മലമുകളിൽ വച്ചാണ് ബ്രൈറ്റിയെ (മൈഥിലി) ആദ്യമായി കണ്ടത്.

എന്നിട്ടു സ്ഥലം വാങ്ങിയോ ?

മൈഥിലി: ആനകളും മാനുകളുമുള്ള കാട്ടുപ്രദേശമാണ്. പല സ്ഥലത്തും ചെന്നാൽ തിരിച്ചു വരാൻ തോന്നില്ല. കാട്ടിനുള്ളിൽ ഒരു അരുവിയുണ്ട്. ഒരു ദിവസം വെറുതേ നടക്കാൻ പോയ എന്നെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ തിരക്കി ആളുവന്നു. അരുവിയിലേക്ക് കാലും നീട്ടി സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാൻ. സ്വർഗം പോലെയുള്ള അവിടെ വച്ചല്ലേ ഞങ്ങളുടെ പ്രണയം തുടങ്ങിയതും, പിന്നെ സ്ഥലം വാങ്ങാതിരിക്കുമോ.

അവിടെ നിന്ന് ഒന്നര കിലോമീറ്റർ കൂടി ദൂരമുണ്ട് ഞാൻ വാങ്ങിയ തോട്ടത്തിലേക്ക്. കാപ്പിയും കുരുമുളകും അവക്കാഡോയും ഒക്കെയാണ് ഇപ്പോഴവിടെ കൃഷി ചെയ്യുന്നത്. സമ്പത്തു കൂടി ജീവിതത്തിലേക്ക് വന്നതോടെ ഫാം ടൂറിസം പ്രോജക്ട് പോലെ ഗസ്റ്റ് ഹൗസും ട്രീഹൗസുമൊക്കെ പണിയണമെന്നാണ് മോഹം.

ആരാണ് ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത് ?

മൈഥിലി: സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകൾക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നിരുന്നു. ഒരു ദിവസം പെട്ടെന്ന് സമ്പത്ത് ചോദിച്ചു, നമുക്ക് കല്യാണം കഴിച്ചാലോ എന്ന്.

അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ കിട്ടിയ മറുപടി കേട്ട് ഞാൻ ഞെട്ടി. ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലൊരാളെ മോൾക്ക് കിട്ടിയെങ്കിൽ എന്നു ചിന്തിച്ചുവത്രേ. ദൈവം അമ്മയുടെ ആ പ്രാർഥന കേട്ടുകാണും, അനുഗ്രഹം പോലെയാണ് സമ്പത്ത് എന്റെ ജീവിതത്തിലേക്കു വ ന്നത്.

സമ്പത്ത്: ആ യാത്രകളും ഹംസമായി വന്ന ‘പെപ്പറു’മാണ് ഞങ്ങളുടെ പ്രണയത്തിനു പാലമിട്ടത്.

പെപ്പറോ, അതാരാ ?

മൈഥിലി: ഞങ്ങളുടെ പെറ്റ് ഡോഗാണ്. സ്ഥലം റജിസ്റ്റർ ചെയ്യുന്നതിന്റെ തലേദിവസം ഞങ്ങൾ പീത്‌സ കഴിക്കാൻ പോയി. വിവേക് അങ്കിളിന്റെ റസ്റ്ററന്റാണത്. അങ്കിളിന് പല ബ്രീഡുകളിലുള്ള പട്ടികളുണ്ട്. നായ്ക്കളോടുള്ള എ ന്റെ ഇഷ്ടം കണ്ട് ഒന്നിനെ അഡോപ്റ്റ് ചെയ്യുന്നോ എന്ന് അങ്കിൾ ചോദിച്ചു, അപ്പോൾ തന്നെ ഞാൻ സമ്മതിച്ചു.

പക്ഷേ, പിറ്റേന്നു തന്നെ എനിക്ക് നാട്ടിലേക്ക് വരേണ്ടി വന്നു. സമ്പത്താണ് അപ്പോൾ ‘പെപ്പറി’നെ നോക്കിയത്. അവന്റെ വിശേഷം ചോദിക്കാൻ ഞാൻ പതിവായി വിളിക്കും. അവനെ കാണാനെന്ന മട്ടിൽ ഇടയ്ക്കു കൊടൈക്കനാലിലേക്കും പോകും.

നടി ആയ മൈഥിലിയെ പരിചയമുണ്ടായിരുന്നോ ?

സമ്പത്ത്: നടിയെന്ന നിലയിൽ മൈഥിലിയെ എനിക്ക് അത്ര പരിചയമില്ല. കാണുമ്പോൾ പെട്ടെന്ന് ഇഷ്ടം തോന്നുന്ന, വളരെ ബ്രൈറ്റ് ആയ ബ്രൈറ്റി എന്ന പെൺകുട്ടിയെയാണ് പരിചയം. മൈഥിലിയുടെ ‘പാലേരിമാണിക്യവും’ ‘സോൾട്ട് ആൻഡ് പെപ്പറും’ ‘ഈ അടുത്ത കാലത്തു’മൊക്കെയേ കണ്ടിട്ടുള്ളൂ. സിനിമക്കാരെ കുറിച്ചും കേട്ടറിവേ ഉള്ളൂ.

ഞങ്ങളുടെ ഇഷ്ടം വീട്ടിൽ അവതരിപ്പിക്കുമ്പോൾ പ ക്ഷേ, ഒട്ടും ആശങ്ക തോന്നിയില്ല. പപ്പയും അമ്മയുമൊക്കെ നിറഞ്ഞ മനസ്സോടെ സപ്പോർട് ചെയ്തു. ഇപ്പോൾ ബ്രൈറ്റിയാണ് അവരുടെ ഇഷ്ടക്കുട്ടി.

കൊടൈക്കനാലിൽ വച്ച് ഡെസ്റ്റിനേഷൻ വെഡിങ് നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിനു വേണ്ടി ആറു മാസം കൊണ്ട് ഫാംഹൗസ് തയാറാക്കാനും ഒരുങ്ങി. പക്ഷേ, നല്ല കാര്യങ്ങൾ എന്തിനാ നീട്ടിവയ്ക്കുന്നത് എന്നാണ് അച്ഛനും അമ്മയും ചോദിച്ചത്. അങ്ങനെയാണ് ബ്രൈറ്റിയുടെ സഹോദരനും കുടുംബവുമൊക്കെ അ മേരിക്കയിൽ നിന്നു വരുന്ന സമയം നോക്കി ഈ ഏപ്രി ൽ 28നു വിവാഹം നടത്തിയത്.

ഗുരുവായൂരിൽ കല്യാണം നടത്തണമെന്ന് രണ്ടു വീട്ടുകാരുടെയും മോഹമായിരുന്നു. കല്യാണം കഴിഞ്ഞ് കോഴിക്കോട് ബന്ധുക്കളുടെ അടുത്ത് പോയി. അടുത്ത ട്രിപ് അമേരിക്കയിലേക്കാണ്, ബ്രൈറ്റിയുടെ ചേട്ടൻ ബിപിന്റെ കുടുംബത്തിനൊപ്പം കുറച്ചുദിവസം നിൽക്കണം. അവൾക്ക് അച്ഛന്റെ സ്ഥാനത്താണ് ചേട്ടൻ.

mythili-vanitha

കോവിഡ് കാലമാണോ സിനിമയിൽ നിന്ന് മാറ്റിനിർത്തിയത് ?

പപ്പ ബാലചന്ദ്രൻ മരിച്ചതിനു ശേഷം ഞാനും അമ്മ ബീനയും അമേരിക്കയില്‍ ചേട്ടനടുത്തേക്കു പോയി. പിന്നെ, കോവിഡും ലോക്ഡൗണുമായപ്പോൾ സിനിമയിൽ നിന്നു വലിയ ഇടവേള വന്നു. ലക്ഷദ്വീപ് ഭാഷയിൽ ചിത്രീകരിച്ച, ദേശീയ അവാർഡ് നേടിയ ‘സിൻജാറാ’ണ് അവസാനം റിലീസായ സിനിമ. മലയാളത്തിൽ ‘ചട്ടമ്പി’യാണ് ഉടൻ റിലീസ് ചെയ്യാനുള്ളത്. അതിൽ ശ്രീനാഥ് ഭാസിക്കും ചെമ്പൻ വിനോദിനും ഗ്രേസ് ആന്റണിക്കുമൊപ്പം നിൽക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്.

കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ ഒരുക്കിയ ‘സ്ട്രെയ്റ്റ് എയിറ്റ്’ ആണ് അടുത്തിടെ പൂർത്തിയായ സി നിമ. എട്ട് എംഎം ഫിലിമിൽ ചിത്രീകരിച്ച സിംഗിൾ ഷോട്ട് സിനിമയാണത്.

12 വർഷമായി ‘പാലേരി മാണിക്യം’ റിലീസായിട്ട്. സിനിമയിൽ നിന്ന് എന്തൊക്കെ പഠിച്ചു ?

ആദ്യസിനിമയുടെ ലൊക്കേഷനിൽ വന്നപ്പോൾ ഒന്നും അ റിയില്ലായിരുന്നു. കുളിച്ചിട്ട് കയറി വരുന്ന സീനിൽ, ‘ചായയുണ്ടാക്കിയോ ?’ എന്ന് അമ്മ ചോദിക്കും. ‘ഇപ്പണ്ടാക്കിത്തരാം അമ്മേ’ എന്നാണ് എന്റെ ഡയലോഗ്. പതിനാറു വട്ടമെങ്കിലും ആ ടേക്ക് എടുത്തു.

ഓക്കെയായ ശേഷം ഞാൻ രഞ്ജിത് സാറിനോട് ചോദിച്ചു, ‘എന്തിനാണ് ഇത്രയും ടേക്ക് എടുക്കുന്നത്’ എന്ന്. ‘പിന്നീടു കാണുമ്പോൾ ഒന്നുകൂടി ശരിയാക്കാമായിരുന്നു എന്നു തോന്നാൻ പാടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോഴൊക്കെ ആ ഉപദേശം ഞാൻ മനസ്സിൽ ഓർക്കും. പിന്നീട് ഓർത്ത് ദുഃഖിക്കേണ്ടി വന്ന ഒരു വേഷവും ചെയ്തിട്ടില്ല.

mythili-story-vanitha-4

സിനിമയിലും പുറത്തും ഒരുപാടു ഗോസിപ്പുകൾ കേട്ടു. ഇതൊക്കെ തളർത്തിയില്ലേ ?

പലരും പറഞ്ഞു നടക്കുന്നതിനൊക്കെ മറുപടി പറയാൻ പോയാൽ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീർക്കേണ്ടി വരും. സിനിമയിൽ വരുന്നതിനു മുൻപ്, എന്റെ പതിനേഴാം വയസ്സിൽ നടന്ന കാര്യത്തിനു വരെ ഇപ്പോഴും പഴി കേൾക്കുന്നു. ഇതാദ്യമായാണ് ഒരു മാധ്യമം ഗോസിപ്പുകളിലെ സത്യം എന്താണെന്ന് എന്നോട് ചോദിക്കുന്നത്.

അയാൾക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എ ന്നതാണ് സത്യം. ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ എന്നെ ‘ടോർചർ’ ചെയ്തു. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനിൽ വന്നു ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012ൽ ശ്രീലേഖ ഐപിഎസിനെ കണ്ടു പരാതി കൊടുത്തത്. കുക്കു ചേച്ചിയാണ് (കുക്കു പരമേശ്വരൻ) അന്നു കൂട്ടു വന്നത്. കേസ് കോടതിയിലെത്തിയപ്പോൾ നടന്ന കാര്യങ്ങളെല്ലാം വിശദമായി മജിസ്ട്രേറ്റിനു മുന്നിലും വിവരിച്ചു. 90 ദിവസം വിചാരണ തടവുകാരനായി ജയിലിൽ കിടന്ന അയാൾ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളിൽ നിന്നു സമാന അനുഭവമുണ്ടായ മറ്റൊരു പെൺകുട്ടി കൂടി കോടതിയിൽ മൊഴി നൽകാൻ മുന്നോട്ട് വന്നപ്പോഴാണ് ഇതിനു പിന്നിൽ വൻസംഘം ഉണ്ടെന്ന് മനസ്സിലായത്. കേസിന്റെ വിധി വരുമ്പോഴെങ്കിലും എന്റെ സത്യം എല്ലാവർക്കും മനസ്സിലാകും.

ഇങ്ങനെ ചതിക്കപ്പെട്ട് ആത്മഹത്യയിലേക്കും കടുത്ത വിഷാദത്തിലേക്കുമൊക്കെ എത്തുന്ന എത്രയോ പെൺകുട്ടികളുണ്ട്. അതിജീവിച്ചു വരുന്നവരെ വീണ്ടും വീണ്ടും തെറ്റുകാരിയാക്കാൻ പലരും ശ്രമിക്കും. മുറിവിൽ വീണ്ടും കുത്തി വേദനിപ്പിക്കും. പക്ഷേ, പുരുഷന്മാരുടെ കാര്യത്തി ൽ അതെല്ലാം മറക്കും. ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ എല്ലാം തുറന്നു പറയുന്നതും പോരാടുന്നതും.

ഞങ്ങളുടെ വിവാഹവാർത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തിൽ നമ്മളെ വിറ്റ് അവർ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്ന ഇവർക്കെതിരെയും സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ട്.

ഈ അനുഭവങ്ങൾ മൈഥിലിയെ പുതിയ ഒരാളാക്കി ?

ജീവിതത്തിൽ സംഭവിച്ചുപോയ മോശം കാര്യങ്ങളുടെ പേരിൽ വേദനിപ്പിച്ചാൽ പെട്ടെന്നു തളർന്നു പോകുമെന്നാണ് ചിലരുടെ വിചാരം. അങ്ങനെ നമ്മൾ തളർന്നും തകർന്നും പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. പക്ഷേ, ആ അനുഭവങ്ങളാണ് എന്നെ പുതിയ ആളാക്കിയത്. ഒരിക്കൽ ഒരുപാട് സങ്കടപ്പെട്ടു. ഇനി കുഞ്ഞു സന്തോഷങ്ങൾ പോലും നഷ്ടപ്പെടുത്താൻ തയാറല്ല.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ

ലൊക്കേഷൻ: Port Muziris, നെടുമ്പാശേരി