സിനിമയുടെ കഥ പറയുന്നതിനിടെ നടൻ അലൻസിയൽ ലേ ലോപ്പസ് തന്നോട് മോശമായി പെരുമാറിയെന്ന മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പരാതിയിൽ അലൻസിയറിനോട് താരസംഘടന അമ്മ വിശദീകരണം തേടും.
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ നിർമിക്കുന്ന ‘കാപ്പ’ എന്ന ചിത്രം വേണുവാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാരിയർ, അന്ന ബെന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലേക്ക് ഒരു സുപ്രധാന വേഷത്തിൽ അലന്‍സിയറെയും പരിഗണിച്ചിരുന്നു. കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനും കഥ കേൾക്കാനും തന്റെ വീട്ടിൽ മദ്യപിച്ചെത്തിയ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്നതാണ് വേണുവിന്റെ പരാതി.
ഫെഫ്ക ഈ പരാതി അമ്മ അധ്യക്ഷൻ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അലന്‍സിയര്‍ ലേ ലോപ്പസ് താരസംഘടനയിലെ അംഗമായതിനാല്‍ അമ്മയാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.
അതേ സമയം ഈ വിഷയത്തില്‍ ‘അമ്മ’ സംഘടനയുടെ മറുപടി കിട്ടാനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ അധ്യക്ഷൻ എസ്.എന്‍. സ്വാമി മനോരമ ഓൺൈലനോട് പറഞ്ഞു.
‘അലൻസിയറിനെതിരായ പരാതി റൈറ്റേർസ് അസോസിയേഷൻ, ഫെഫ്ക ഫെഡറേഷന് കൈമാറി. ഈ വിഷയത്തില്‍ ‘അമ്മ’ സംഘടനയുടെ മറുപടി കിട്ടാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അയാൾ ‘അമ്മ’യുടെ അംഗമാണല്ലോ. നടന്ന സംഭവത്തിൽ കൃത്യമായ മറുപടി കിട്ടണം എന്നതാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ മാത്രമാണ് ഇത് ഒത്തുതീര്‍പ്പാക്കാൻ പറ്റുമോ എന്നുപോലും പറയാനാകൂ’.– എസ്.എന്‍. സ്വാമി പറയുന്നു.
ഒരുതരത്തിലും നിലവാരത്തിന് യോജിക്കാത്ത ചില കാര്യങ്ങൾ അലൻസിയർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടി റൈറ്റേർസ് യൂണിയന് നല്‍കിയിട്ടുമുണ്ടെന്നും എസ്.എൻ. സ്വാമി വ്യക്തമാക്കി.