വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിക്കായി സഹായം തേടി കുടുംബം. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവൻ നിലനിർത്തുന്നത്. അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ച അവസ്ഥയാണ്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കു വേണ്ടി വരുന്നത്.
ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി മാധ്യമങ്ങളോടു പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വാരിയെല്ലുകൾ പൊട്ടിയതിനാൽ അവിടെയും ശസ്ത്രക്രിയ വേണ്ടി വരും. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെയാണ് സഹായം അഭ്യർഥിച്ച് കുടുംബം രംഗത്തുവന്നത്.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവർ ഒരു മണിക്കൂറോളം റോഡിൽ തന്നെ കിടന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരൻ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.